2020 ജൂലൈ 24, വെള്ളിയാഴ്‌ച

സ്ത്രൈണം - സജി ജോസഫ്

           
ഒരു ദരിദ്ര ജനതയുടെ പ്രതീകം പോലെ ജീർണ്ണിച്ച ആ കുടിലിന്റെ കോലായിൽ തൂങ്ങിയാടുന്ന കരി പുരണ്ട കൊച്ചു റാന്തൽ വിളക്കിന്റെ വിളറിയ വെട്ടത്തിൽ കുടിലിന്റെ ഉൾവശം കാണാം. ഒറ്റമുറിയുള്ള ആ കൂരയുടെ മോന്തായത്തിൽ നിന്നു കെട്ടിയിറക്കിയ മുഷിഞ്ഞു പഴകിയ  തുണിത്തൊട്ടിൽ മെല്ലെ ആട്ടിക്കൊണ്ട് പെറോ തറയിൽ ഇരിക്കുന്നു.... മുറിയിലെ തണുപ്പകറ്റാനായി മൂലയിൽ കൽക്കരി കത്തുന്ന നെരിപ്പോട്.... ചിമ്മിക്കത്തുന്ന വിളക്കിന്റെ അരണ്ട പ്രകാശത്തിൽ പെറോയുടെ മുഖം രക്തമയമില്ലാതെ വിളറിയിരുന്നു. തൊട്ടിലിൽ കിടക്കുന്ന നാലു മാസം മാത്രം പ്രായമുള്ള ഈ കുഞ്ഞു മാത്രമാണ് ഇനി തനിക്കുള്ളത്. ഖനിത്തൊഴിലാളിയായിരുന്ന ഭർത്താവ് അപകടത്തിൽ മരിച്ചു, തന്നെയും മകനെയും തനിച്ചാക്കി..... ഇപ്പോൾ വൃദ്ധനായ തന്റെ പിതാവും ജയിലിൽ അടയ്ക്കപ്പെട്ടിരിക്കുന്നു.

മഞ്ഞു പെയ്ത് കൊണ്ടിരുന്ന ആ രാവിലും അവൾക്ക് തണുപ്പ് അനുഭവപ്പെട്ടില്ല. ഉള്ളിലെ തീ അണയാതെ കത്തുകയാണ്... ഉരുകുന്ന മനസ്സിന്റെ ഊഷ്മാവിൽ അവൾ വിയർക്കുന്നുണ്ടായിരുന്നു.

പതിനാറാം നൂറ്റാണ്ടിന്റെ ഉത്താരാർദ്ധം.... ലൂയി പതിനാലാമൻ ഫ്രാൻസിലെ ഏകാധിപതിയായി വാഴുന്നു. "ബൂർ ബൻ" രാജാക്കൻമാരുടെ കിരാത ഭരണത്തിൽ കീഴിൽ നട്ടംതിരിയുന്ന ജനങ്ങൾ...

പ്രൗഡഗംഭീരമായ തന്റെ "വെർസൈൽസ്" കൊട്ടാരത്തിലെ സായാഹ്നങ്ങൾ... അരങ്ങിൽ ആളൊഴിയാതെ ആട്ടവും പാട്ടും... മദ്യം ഒഴുകുന്ന വിരുന്ന ശാലയിൽ പ്രഭുക്കൻമാരും നാട്ടുരാജാക്കൻമാരും കർദ്ദിനാളൻമാരും ആനന്ദ നൃത്തമാടുന്നു.... ചിത്രകാരൻമാരും കലാകാരൻമാരും രാജസദസ്സിനെ അലങ്കരിക്കുന്നു. അന്തപ്പുരങ്ങളിൽ നിന്നും ഊഴമിട്ടെത്തുന്ന കോമളാംഗികൾ അരമനയിൽ പുലരും വരെ രാസലീലകളാടുന്നു. രാവിന്റെ അന്ത്യ യാമങ്ങളിൽ കൊട്ടാരത്തിലെ പട്ടുമെത്തകളിൽ കാമനകളുടെ കൊടിയിറങ്ങുന്നു.

നഗര പ്രാന്തങ്ങൾക്കപ്പുറത്ത്.... ശിഥിലമായ ഗ്രാമങ്ങൾ.... ഗ്രാമത്തിന് മുകളിൽ  നരച്ച ആകാശം.. ഗ്രാമവാസികളുടെ മരവിച്ച മനസ്സു പോലെ നിറം മങ്ങി നിശ്ചലമായി നിന്നു.... നിലാവില്ലാത്ത രാത്രികൾ...

വിറളി പിടിച്ച സ്വേച്ഛാധിപത്യത്തിന്റെ ക്രൗര ഭാവങ്ങൾ സാധാരണക്കാരനെ വറചട്ടിയിൽ വറുത്തെടുക്കുന്നു... അടിച്ചമർത്തപ്പെട്ട ജനതയെ... ദന്തഗോപുരങ്ങളിലിരുന്ന് ഏകാധിപതി അധികാരത്തിന്റെ ചെങ്കോൽക്കൊണ്ട് ചട്ടം പഠിപ്പിക്കുന്നു.

ഇടപ്രഭുക്കളും നാട്ടുരാജാക്കൻമാരും കർദ്ദിനാളൻമാരും അടങ്ങുന്ന ഉപചാപക വൃന്ധം ഭരണചക്രം തിരിയ്ക്കുന്നു. അടിമക്കച്ചവടത്തിലൂടെ സമ്പന്നരായി ക്കൊണ്ടിരിക്കുന്ന അധികാരം കയ്യാളുന്ന മേലാളൻമാർ. ഭക്ഷണത്തിനു വേണ്ടി പരസ്പരം കൊള്ളയടിയ്ക്കുകയും കൊല്ലുകയും ചെയ്യുന്ന സമൂഹം. ഏകാധിപത്യത്തിന്റെ അടിമ നുകത്തിൻ കീഴിൽ നടുവൊടിയുന്ന സാധാരണക്കാർ.

ഉണർന്നു കരഞ്ഞ കുഞ്ഞിന്റെ നിലവിളി പെറോയെ ചിന്തകളിൽ നിന്നുണർത്തി. തൊട്ടിലിൽ നിന്നു കുഞ്ഞിനെയെടുത്ത് തോളിലിട്ടു തട്ടിക്കൊണ്ട് ഉറക്കവേ വീണ്ടും മനോവിചാരങ്ങളിൽ ആണ്ടു.

നാളെയാണ് തന്റെ പിതാവിന്റെ അവസാന വിസ്താരവും വിധി പറച്ചിലും. പിതാവിനെക്കുറിച്ചോർത്തപ്പോൾ പെറോയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.... വൃദ്ധനായ തന്റെ പിതാവിന് അവർ വിധിക്കുന്ന ശിക്ഷ എന്തായിരിയ്ക്കും... തനിക്കെന്ത് ചെയ്യാനാകും... എങ്ങിനെയാണ് തന്റെ പിതാവിനെ രക്ഷിക്കാൻ കഴിയുക... അരാണ് തന്നെ സഹായിക്കാനുള്ളത്.... നെറികെട്ട ഭരണകൂടം....

കുഞ്ഞിനെ തോളിലിട്ടു കൊണ്ട് പെറൊ വേഗം നടന്നു, ദൂരെ നിന്നു ആരവം കേൾക്കാം... ആളുകൾ തടിച്ചു കൂടിയിട്ടുണ്ട്. വിസ്താര സഭ ചേർന്നു കഴിഞ്ഞിരുന്നു. ന്യായാസനങ്ങളിൽ പ്രഭുക്കൻമാർ സന്നിഹിതായി.

ജനക്കൂട്ടത്തിനിടയിലൂടെ പെറൊ കഞ്ഞിനേയും കൊണ്ട് തിക്കിത്തിരക്കി ഒരു വിധം മുന്നിലെത്തി.

മുഖ്യന്യായാധിപൻ പെറൊയെ നോക്കി....

ആരാണിവൾ?

ഞാൻ... ഞാൻ... പെറൊ.... സൈമൺന്റെ മകളാണ്....

ങ്ങ്ഹും.... അയാളുടെ കുറുകിയ കണ്ണുകൾ പെറൊയെ ഉഴിഞ്ഞെടുത്തു.

" നിന്റെ അപ്പന്റെ വിധി പ്രഖ്യാപിക്കുവാൻ പോവുകയാണ്... തയ്യാറായിക്കോളൂ.... അയാൾ ക്രൂരമായി ചിരിച്ചു.

" കിളവന്റെ മകളെയും പങ്കിട്ടെടുക്കാമല്ലോ".... ന്യായാധിപസംഘം ആർത്തുചിരിച്ചു കൊണ്ടു പറഞ്ഞു. പ്രതികരിയ്ക്കാൻ കഴിവില്ലാത്ത നിസ്സഹായയായ ആ പാവം പെൺകുട്ടിയുടെ കണ്ണുകൾ പിതാവിനെ തിരഞ്ഞു.

പെട്ടെന്നൊരാരവം കേട്ടു,
പടയാളികളുടെ നടുവിൽ ചങ്ങലകളിൽ ബന്ധനസ്ഥനായി ഏറെക്കുറെ നഗ്നനായ ഒരു വൃദ്ധനെ കൽത്തളത്തിലേക്ക്  വലിച്ചിഴച്ചു കൊണ്ട് വന്നു.... ചാട്ടവാർ അടിയുടെ മുദ്രകൾ അയാളുടെ ശരീരത്തിൽ വടുക്കൾ പോലെ കാണപ്പെട്ടു. നിവർന്നു നിൽക്കാൻ കെൽപ്പില്ലാത്ത വൃദ്ധനെ പടയാളികൾ ന്യായാധിപ സഭയുടെ മുൻപിലേയ്ക്കിട്ടു.

" അപ്പാ"....... പെറൊയുടെ നിലവിളി കൽത്തളത്തിൽ മാറ്റൊലിക്കൊണ്ടു.... വൃദ്ധന്റെ പാതിയടഞ്ഞ കണ്ണുകൾ ദയനീയമായി മകളെ നോക്കി.

" സൈമൺ ലിയോ"
പ്രായം... എഴുപത്തിരണ്ട്
ജോലി.... ഇടപ്രഭു മാർക്കോയുടെ വീട്ടിലെ പരിചാരകൻ
കുറ്റം..... ഭക്ഷണ വസ്തുക്കൾ മോഷ്ടിച്ചു വീട്ടിൽ കൊണ്ടു പോയി....

സൈമൺ .... നിങ്ങൾ കുറ്റം സമ്മതിക്കുന്നുവോ?.... ന്യായാധിപൻ ചോദിച്ചു.

സമ്മതിക്കുന്നു!!!!!!! വൃദ്ധൻ പറഞ്ഞു

ഹ.... ഹ... ഹ.... കൽത്തളത്തിൽ വീണ്ടും പരിഹാസച്ചിരികൾ ഉയർന്നു....

" വിശന്നിട്ടായിരുന്നു... മകളും കുഞ്ഞും പട്ടിണിയിലായിരുന്നു.... ഭക്ഷണം മോഷ്ടിച്ചത്.... മാപ്പു തരണം".... വൃദ്ധൻ വിറയാർന്ന സ്വരത്തിൽ അപേക്ഷിച്ചു.

മാപ്പ് അർഹിക്കുന്നില്ല.... ശിക്ഷ സഹിച്ചേ മതിയാകൂ..... വിസ്താര സഭ എഴുന്നേറ്റ് നിന്നു.

" മോഷ്ടാവായ സൈമൺ ലിയോയെ മരണം വരെ ഭക്ഷണ പാനിയങ്ങൾ നിഷേധിച്ചു കൊണ്ട് തടവിൽ പട്ടിണിയ്ക്കിടാൻ ഈ കോടതി വിധിയ്ക്കുന്നു".…..

വിധി കേട്ട പെറൊ നിലത്തിരുന്നു

വൃദ്ധനെ പടയാളികൾ തടവറയിലേയ്ക്ക് കൊണ്ടു പോയി.

ആത്മസംയമനം വീണ്ടെടുത്ത പെറൊ പിടഞ്ഞെഴുന്നേറ്റു... കുഞ്ഞിനെ ആ വെറും തറയിൽ കിടത്തി... മുട്ടിൽ ഇഴഞ്ഞു കൊണ്ട് ന്യായാസനത്തിലിരിക്കുന്ന പ്രഭുവിന്റെ പാദപീഠത്തിലെത്തി... ആ കാൽപ്പാദങ്ങളിൽ പിടിച്ചു.... പ്രഭോ... എനിക്കൊന്നുണർത്തിയ്ക്കാനുണ്ട്... എന്റെ അപേക്ഷ നിവർത്തിച്ചു തരണം...

പറയൂ... എന്താണ് നിന്റെ അപേക്ഷ... കേൾക്കട്ടെ...

" പ്രഭോ... എന്റെ പിതാവിന് " പട്ടിണി മരണം " വിധിച്ച നിങ്ങൾ എന്റെ ഈ ആഗ്രഹം നിഷേധിക്കരുതെ....

" പിതാവിന്റെ മരണ ദിവസം വരെ അദ്ദേഹത്തിൻ്റെ തടവറയിൽ ചെന്ന് കാണാനുള്ള അവസരം തരണം!!!

ഒരു നിമിഷം.... അവർ കൂടിയാലോചിച്ചു..

ശരി... അനുവദിക്കുന്നു... നിന്റെ അപേക്ഷ പോലെയാകട്ടെ.... പക്ഷേ ഒരു കാര്യം ജയിലറയ്ക്കുള്ളിലേയ്ക്ക് കടക്കുന്നതിന് മുൻപ് നിന്നെ കർശനമായി ദേഹപരിശോധനയ്ക്കു വിധേയയാക്കും... ഒരു തുള്ളി വെള്ളമോ... ഒരു നുള്ള് ഭക്ഷണമോ നിന്റെ കയ്യിൽ ഉണ്ടാകാൻ പാടില്ല...

അവൾ സമ്മതിച്ചു.

മരവിച്ച മനസ്സുമായി പെറൊ കുഞ്ഞുമായി തന്റെ വീട്ടിലേയ്ക്ക് മടങ്ങി. നാരകീയ അന്ത്യത്തിനായി തടവറയിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട പിതാവിന്റെ ജീവസറ്റ മുഖം..... ഖിന്ന ചിത്തയായി തന്റെ കുടിലിലെത്തിയ പെറൊ... വിശപ്പും ദാഹവും സഹിക്കാൻ കഴിയാതെ പിടഞ്ഞു പിടഞ്ഞുമരിക്കാൻ പോകുന്ന പിതാവിന്റെ തുടർന്നുള്ള ദിവസങ്ങളെക്കുറിച്ച് ഓർത്ത് കരഞ്ഞു തളർന്നു...

പുറത്ത് ഇരുളിന് കനം വച്ചു... മുറിയിലേക്ക് അരിച്ചു കയറുന്ന തണുപ്പ്... പഴകി നരച്ച കമ്പിളിയ്ക്കു ള്ളിൽ കുഞ്ഞിനെ ചേർത്തു വച്ച് കിടന്നു...

ആ കുടിലിനുള്ളിൽ മുഴുവൻ പരമമായ ഏതോ പ്രകാശം നിറഞ്ഞു... തേജസ്സ് വാരിച്ചുറ്റിയ ഒരു മനുഷ്യൻ പെറൊയുടെ മുൻപിൽ നിന്നു..... സ്വർഗ്ഗീയ സംഗീതത്തിന്റെ അകമ്പടിയോടെ... പെറൊയുടെ അകക്കണ്ണുകൾ തുറന്നു... ആ മുറി മുഴുവൻ വെളുത്ത പൂക്കൾ....
പെറൊ..... വാത്സല്യം തുളുമ്പുന്ന ശബ്ദത്തിൽ ആരോ വിളിയ്ക്കുന്നു...... പെറൊ.... നിന്റെ പിതാവിനെ നിനക്ക് രക്ഷിക്കാനാകും... നീ ജയിലിലേയ്ക്ക് ചെല്ലുക... നീ ചെയ്യാനുള്ളത്... അവിടെ വച്ച് നിനക്ക് മനസ്സിലാകും....

പെറൊ ഞെട്ടിയുണർന്നു.... ആരെയും കണ്ടില്ല താനും... എന്നാൽ തളർന്നിരുന്ന മനസ്സ് ഒന്ന് ഉണർന്നപോലെ...

പുലർച്ചെ തന്നെ ഉണർന്നു.... തലേ രാത്രിയിൽ പകർന്നു കിട്ടിയ ആ ധൈര്യം അവളെ മുന്നോട്ട് നയിച്ചു....

രണ്ടു നാൾ കഴിഞ്ഞു മാത്രമാണ് പെറൊയ്ക്ക് തടവറയ്ക്കുള്ളിലേയ്ക് പോകാൻ അനുമതി വന്നത്.... തടവറയ്ക്കുള്ളിലേക്ക് പോകുന്ന തന്റെ കൈവശം ഭക്ഷണമോ വെള്ളമോ ഒന്നും ഇല്ലന്ന് ഉറപ്പു വരുത്തിയാണ് അധികാരികൾ കടത്തിവിട്ടത്....

ഭൂഗർഭ ജയിലറ... ഇരുൾ നിറഞ്ഞ്... തണുത്തുറഞ്ഞ്.... മനം മടുപ്പിക്കുന്ന ഗന്ധം.... നരിച്ചീറുകൾ തലങ്ങും വിലങ്ങും പറക്കുന്നു.... പെറൊ ഭയത്തോടെ പിതാവിനെ പാർപ്പിച്ചിരിക്കുന്ന ആ ഏകാന്ത അറയിലേയ്ക്ക് നടന്നു....

വെളിച്ചം അരിച്ചിറങ്ങുന്ന വൃത്തിഹീനമായ ആ മുറിയുടെ മുൻപിൽ അവളെത്തി.... വിശപ്പും ദാഹവും കൊണ്ട് അർദ്ധ പ്രാണനായി ക്കൊണ്ടിരിക്കുന്ന തന്റെ പിതാവിനെ കണ്ട ആ മകൾ പൊട്ടിക്കരഞ്ഞു.

വൃദ്ധൻ തളർന്ന് തറയിൽക്കിടക്കുന്നു... മകളുടെ ശബ്ദം കേട്ട് മെല്ലെ തല ഉയർത്തി.. ആ മകളുടെ ഹൃദയം തപിച്ചു.... അവളിലെ അമ്മ ഉണർന്നു..... സ്ത്രീത്വം ഉണർന്നു...തന്റെ കുഞ്ഞിന്റെ മുഖം.... അപ്പന്റെ മുഖം... വീണ്ടും കുഞ്ഞിന്റെ മുഖം.... അവൻ ദാഹിച്ചു കരയുകയാണ്.... അപ്പന്റെ മുഖം.... ദാഹനീരിനായ് പിടയുകയാണ്.... ഒരു നിമിഷം...

വൃദ്ധൻ മെല്ലെ എഴുന്നേറ്റു... ഇരുമ്പഴി യുടെ അരികിൽ എത്തി.... അഴിക്കുള്ളിലേക്ക് കൈകൾ ഇട്ട് പെറോ പിതാവിനെ പിടിച്ചു.... വൃദ്ധന്റെ ചുണ്ടുകൾ വിറച്ചു.. വിശന്നു കരയുന്ന തന്റെ മകന്റെ മുഖം മനോമുഖരത്തിൽ കണ്ടു.... അവളുടെ മുലകൾ ചുരന്നു!!!! മുലപ്പാൽ ഇറ്റിറ്റ് വീഴാൻ തുടങ്ങി.... അവൾ വൃദ്ധന്റെ മുഖം ഇരുമ്പഴിയ്ക്കുള്ളിലൂടെ തന്റെ മാറോടണച്ചു.... ഭയപ്പാടോടെ ചുറ്റും നോക്കി.... ആ കണ്ണുകളിൽ പരിഭ്രമവും... ഭീതിയും നിഴലിച്ചിരുന്നു.... തന്റെ ചുരന്നു നിന്ന മുലകൾ  പുറത്തെടുത്തു... വൃദ്ധന്റെ ചുണ്ടോടടിപ്പിച്ചു.... വിശപ്പും ദാഹവും തളർത്തിയ വൃദ്ധൻ ആ മുലകൾ മാറി മാറി നുകർന്നു.... ഒരു കൊച്ചു കുഞ്ഞിനെപ്പോലെ..... ജീവന്റെ അമൃത് ... വൃദ്ധൻ ആ മകളിൽ തന്റെ അമ്മയെക്കണ്ടു..... മകൾ അപ്പനിൽ തന്റെ മകനെ കണ്ടു... ദൈവം സ്ത്രീയിൽ നിക്ഷേപിച്ച.... അവളുടെ അമൂല്ല്യമായ സ്ത്രൈണ വൈവിധ്യങ്ങൾ..... മകളുടെ.... സഹോദരിയുടെ.... ഭാര്യയുടെ.... അമ്മയുടെ.... ഒരു അമ്മയുടെ ആത്മ നിർവൃതിയിൽ പെറൊ കണ്ണുകളടച്ചു നിന്നു.

തുടർന്നു വന്ന ദിവസങ്ങളിലെല്ലാം ആ മകൾ തന്റെ പിതാവിനെ രഹസ്യമായി മുലയൂട്ടി.....

വൃദ്ധനിൽ ജീവൻ വച്ചു.... ആഴ്ചകൾ പലത് കഴിഞ്ഞു.... ജലപാനം പോലും നിഷേധിച്ച് പട്ടിണി മരണത്തിന് വിധിയ്ക്കപ്പെട്ട് തടവിലാക്കപ്പെട്ട സൈമൺ ലിയോ മരിക്കുന്നില്ല..... വൃദ്ധനിൽ പട്ടിണി പൈദാഹം അനുഭവിക്കുന്ന ഒരാളുടെ പരാക്രമങ്ങൾ കാണുന്നില്ല...... ജയിൽ അധികൃതരിൽ അത്ഭുതമുളവായി.... എന്തുകൊണ്ട്!!!!! അവർ അതീവരഹസ്യമായി വൃദ്ധനെയും മകളെയും നിരീക്ഷിക്കുവാൻ തുടങ്ങി..... ഞെട്ടലോടെ അവർ ആ ജീവന്റെ രഹസ്യം കണ്ടു.....

സൈമണും.... പെറൊയും പിടിക്കപ്പെട്ടു....

ന്യായാസനം ഞെട്ടി.... മത മേലാളന്മാർ നെറ്റി ചുളിച്ചു.... കപട സദാചാരക്കാർ കൂക്കിവിളിച്ചു.... അന്നേ വരെ കേട്ടുകേൾവി പോലുമില്ലാത്ത പ്രകൃതി വിരുദ്ധ ചെയ്തിയിൽ " വിശുദ്ധൻ" മാർ നടുങ്ങി.... യാഥാസ്തിക സമൂഹത്തിൽ കേട്ടവർ കേട്ടവർ മൂക്കത്ത് വിരൽ വച്ചു.... പ്രക്ഷോഭങ്ങൾ വരെ സംഘടിപ്പിക്കപ്പെട്ടു..... വൈദീക മേധാവിത്വം ആക്രോശിച്ചു.... രാജാവിന്റെ ഉപദേശക വൃന്ധം കൂടി അലോചിച്ചു... അനുകൂലവും പ്രതികൂലവുമായ വാഗ്വാദങ്ങൾക്കൊടുവിൽ.... പിതാവും മകളും രാജസന്നിധിയിൽ ഹാജരാക്കപ്പെട്ടു.....

അവസാനത്തെ വിധിക്കായ്..... അവർ കാതോർത്തു....

ഒടുവിൽ..... ആ മകൾക്ക് പിതാവിനോടുള്ള മാതൃതുല്യമായ സ്നേഹത്തിന് മുന്നിൽ.... ലൂയി പതിനാലാമൻ എന്ന സ്വേച്ഛാധിപതിയുടെ സ്വർണ്ണ സിംഹാസനം ശിരസ്സ് നമിച്ചു.... പ്രഭു മേധാവിത്വം നാവടക്കി.... കപട സദാചാര വാദികളായ വൈദിക മേൽക്കോയ്മ... മുറുമുറുപ്പോടെ പിൻ തിരിഞ്ഞു.....

സൈമണും പെറൊയും സ്വതന്ത്രരായി.....

മാതൃത്വത്തിന്റെ നിർവ്വചിക്കപ്പെടാത്ത മറ്റൊരു മുഖം.... ഒരമ്മയുടെ.... മകളുടെ.... സഹോദരിയുടെ..... ഭാര്യയുടെ..... എല്ലാറ്റിനുമുപരി സ്ത്രീ എന്ന ശക്തിയുടെ.... ആരും കാണാത്ത വാത്സല്ല്യത്തിന്റെ മുൻപിൽ..... ലോകം തല കുനിച്ചു..

                           സജി ജോസഫ്

6 അഭിപ്രായങ്ങൾ:

  1. വീണ്ടും വീണ്ടും നിങ്ങൾ വായനക്കാരെ അത്ഭുതപെടുത്തുന്നു എഴുത്തുകാരാ

    മറുപടിഇല്ലാതാക്കൂ
  2. ഞാൻ സാജുപോൾ.... കൊള്ളാം നല്ല ഒരു ലേഖനം .... ഇനിയും നല്ല ചിന്തകൾ ഉരുത്തിരിയട്ടെ.... നന്ദി

    മറുപടിഇല്ലാതാക്കൂ
  3. സിബി മാത്യു2020 ജൂലൈ 24, 12:16 PM-ന്

    വളരെ നന്നായിരിക്കുന്നു സജീ .....
    ജീവിതത്തോട് ചേർന്നുനിൽക്കുന്ന
    അതിഭാവുകത്വങ്ങളില്ലാത്ത
    നിൻ്റെ എഴുത്തുകൾ കൂടുതൽ
    ഉയരങ്ങളിലേക്ക് ഇനിയുമിനിയും
    ഉയരട്ടെ ..നന്മകൾ നേരുന്നു ....

    മറുപടിഇല്ലാതാക്കൂ
  4. കൊള്ളാം എഴുത്ത് നിർത്താതെ തുടരുക

    മറുപടിഇല്ലാതാക്കൂ