2021, ജനുവരി 17, ഞായറാഴ്‌ച

വഴീ തങ്ക - സജി ജോസഫ്

  


നാളെയാണ് തന്റെ പുതിയ നിയമനത്തിന്റെ ആദ്യ പ്രവൃത്തി ദിനം... കൽക്കട്ടയിൽ നിന്നും സ്ഥലം മാറി ഡൽഹിയിലേക്ക് വരുന്ന അനന്തരാമൻ IAS ന്റെ പേഴ്സണൽ സെക്രട്ടറി. "സെൻട്രൽ ബോർഡ് ഓഫ് സോഷ്യൽ വെൽഫയർ ഫോർ വുമൺ ആൻഡ് ചിൽഡ്രൻസ്" ന്റെ ചെയർമാനായി ഡൽഹിയിലേക്കെത്തുകയാണ് അദ്ദേഹം.

കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങൾ അനന്തരാമൻ IAS കൽക്കട്ടയിൽ കാഴ്ചവെച്ച ഉജ്‌ജ്വലമായ പ്രകടനങ്ങളെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ ചർച്ച ചെയ്തിരുന്നു. കൽക്കട്ടയിലെ ചേരികളിലെ സ്ത്രീകളുടെയും കുട്ടികളുടെയും ലൈംഗീക തൊഴിലാളികളുടെയും പുനരധിവാസം ഉൾപ്പെടെ നവീകരണ പ്രക്രീയകളിലൂടെ... രാഷ്ട്രീയ തലങ്ങളിലെ ഉന്നതൻമാരും.. ചേരികൾ കാക്കുന്ന ഗുണ്ടകളും തമ്മിലുള്ള " അവിശുദ്ധ" കൂട്ടുകെട്ടുകൾക്ക് മീതെ വിശുദ്ധ യുദ്ധം നയിച്ച് ബ്യൂറോക്രസിയുടെ തേരോടിച്ച് .... ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചുവന്ന തെരുവായ  "സോനാഗച്ചി "യുടെ ഇരുണ്ട തെരുവുകളിലേക്ക് സധൈര്യം  കയറി ചെന്ന്... മനുഷ്യ രേതസ്സിന്റെ മനം മടുപ്പിക്കുന്ന ഗന്ധം സദാ തങ്ങി നിൽക്കുന്ന.. ആ രതി സാമ്രാജ്യത്തിന്റെ ചീഞ്ഞളിഞ്ഞ പിന്നാമ്പുറങ്ങളിൽ പുനരധിവാസത്തിന്റെ കൊടുങ്കാറ്റ് അഴിച്ചു വിട്ട... മിടുക്കനായ IAS ഓഫീസറാണ് അനന്തരാമൻ... എന്ന് ലോക മാധ്യമങ്ങൾ വാഴ്ത്തിപ്പാടുന്ന മനുഷ്യനാണ് തന്റെ ബോസ്സായി എത്തുന്നത് എന്ന് ഓർത്തപ്പോൾ തെല്ലു ഭയം തോന്നാതിരുന്നില്ല.


ഒരു മലയാളി ഓഫീസറുടെ കൂടെ ഇത് ആദ്യമായിട്ടാണ് അസിസ്റ്റ് ചെയ്യുന്നത്. 'പ്രീയനന്ദ'.. കൂടെ കൂടെ വിളിച്ചു കൊണ്ടാണിരിക്കുന്നത്... അദ്ദേഹം എപ്പോഴാണ് എത്തുന്നതെന്നറിയാൻ.. പ്രസ്സ് മീറ്റിംങ്ങിന് തീർച്ചയായും അവളെ അറിയിക്കണം. പ്രീയനന്ദ തന്റെ പ്രീയപ്പെട്ട കൂട്ടുകാരി, ഡിഗ്രിക്കും.. അതിനു ശേഷം പി.ജിക്കും.. ഡൽഹിയിലെ സെന്റ് സ്‌റ്റീഫൻസിൽ ഒരുമിച്ചായിരുന്നു, അന്ന് തുടങ്ങിയ സൗഹ്രദമായിരുന്നു... പി ജി കഴിഞ്ഞപ്പോൾ , അവൾ MSW ന് പോയി, അതിന് ശേഷം അവളുടെ പ്രവൃത്തന മേഖല ഡൽഹി കേന്ദ്രീകരിച്ചുള്ള സാമൂഹ്യ പ്രവൃത്തനങ്ങളായിരുന്നു... പ്രത്യേകിച്ചും... വേശ്യകളുടെയും അവരുടെ മക്കളുടെയും... ചൂഷണത്തിന് വിധേയരായിത്തീരുന്ന സ്ത്രീകൾ.. കുട്ടികൾ... അനാഥർ.. തെരുവിൽ അലഞ്ഞു നടക്കുന്നവർ... അവരുടെ ഇടയിലേക്ക് ഇറങ്ങി ചെന്ന്... ഇൻഡ്യ മുഴുവൻ ഓടി നടന്ന് പ്രവൃത്തിക്കുന്ന മിടുക്കിയായ ധൈര്യശാലിയായ പെൺകുട്ടിയാണവൾ... " ജ്വാല " എന്ന സംഘടനയുടെ അമരക്കാരി.. അച്ഛന്റേയും അമ്മയുടെയും ഏക മകൾ ആയിരുന്നിട്ടും.. അവളുടെ ഇഷ്ടങ്ങൾക്ക് എന്നും കൂട്ടായി... ഡൽഹി യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും മാരായ അവളുടെ മാതാപിതാക്കളും അവൾക്ക് കരുത്തായി കൂടെ നിൽക്കുന്നു.


അനന്തരാമനെ കുറിച്ച് പ്രീയനന്ദയ്ക്ക് നന്നായി അറിയാമായിരുന്നു. അദ്ദേഹമാണ് തന്റെ ബോസ്സായി വരുന്നതെന്ന് അറിഞ്ഞപ്പോൾ മുതൽ അവൾക്ക് ആകാംക്ഷയായിരുന്നു... കാരണം അത്രമേൽ അവളിൽ സ്വാധീനം ചെലുത്തിയ ഒരു വ്യക്തിയാണത്രേ അദ്ദേഹം. ഇതുവരെ നേരിൽ കണ്ടിട്ടില്ലെങ്കിലും... അയാൾ എഴുതിയ പുസ്തകങ്ങളെല്ലാം തന്നെ അവൾ വായിച്ചിരുന്നു. അതിൽ ഏറ്റവും പ്രശസ്തമായ ഒരു പുസ്തകമായ ” ദി അൺ ഹീൽഡ് വൂൺഡ് " അനന്തരാമന്റെ ആത്മകഥാംശമുള്ള കൃതി... അതിന്റെ ഒരു കോപ്പി അവൾ എനിക്ക് തന്നിരുന്നു.  അത് വായിച്ചപ്പോൾ... അങ്ങിങ് ചിതറിക്കിടക്കുന്ന ശൽക്കിച്ച നൊമ്പരത്തിന്റെ നുറുങ്ങുകൾ..  ചോര കിനിയുന്ന മനസ്സിലെ മുറിവുകൾ... അപമാനഭാരത്താൽ ശിരസ്സ് കുനിഞ്ഞ് ഒറ്റപ്പെട്ട വഴിത്താരകളിൽ... അലഞ്ഞു നടന്ന പിഞ്ചു ബാല്യത്തിന്റെ കദനങ്ങൾ... ചവിട്ടിയരക്കപ്പെട്ട കലുഷിതമായ കൗമാരം... പൊള്ളിക്കുന്ന അനുഭവങ്ങടെ മൂശയിൽ സ്പുടം ചെയ്ത ക്ഷുഭിത യൗവ്വനം... അന്തരാളങ്ങളിൽ കത്തിയ ജീവിത സമരപോരട്ടങ്ങളുടെ തീയിൽ കത്തിയമർന്നിട്ടും... ശേഷിച്ച ഒരു പിടി വെണ്ണീറിൽ നിന്നും പറന്നുയർന്ന് ഉയരെ പറക്കുന്ന കരുത്തനായ ആ മനുഷ്യന്റെ ചിത്രം അക്ഷരങ്ങളിൽ കോറിയിട്ട ആ പുസ്തകം രണ്ടാവർത്തി താൻ ഇതിനോടകം വായിച്ചു തീർത്തു.


 വൈരാണിപ്പാടം.. ഒരു തനി നാടൻ ഉൾഗ്രാമം...കാർഷികവൃത്തി പ്രധാന ജീവനോപാധിയായി ഏറെക്കുറെ.. മനുഷ്യർ ഉപജീവനം കഴിക്കുന്നു. പറമ്പിലും നെൽപ്പാടങ്ങളിലും കൃഷി ചെയ്തും കൂലിപ്പണിയെടുത്തും... കൊയ്തും മെതിച്ചും.. കാളപൂട്ടിയും ജീവിക്കുന്നവർ….. കാവും ..കുളങ്ങളും.. പുഴകളും.. പള്ളിയും... പള്ളിവക സ്ക്കൂളും.. ഉത്സവങ്ങളും പെരുന്നാളുകളും ഒക്കെ ഒരു പോലെ ആഘോഷിക്കുന്ന ജനങ്ങൾ. വൈരാണിപ്പാടത്തിന്റെ ഹ്രദയ രേഖപോലെ കടന്നു പോകുന്ന മൺ വഴികൾ. ആശാൻ മുക്കിലുള്ള നായരുടെ ഓല മേഞ്ഞ ചായക്കടയും, ചട്ടൻ ആശാന്റെ പെട്ടിക്കടയും, വക്കന്റെ സൈക്കിൾ ഷാപ്പും, നാരായണന്റെ പൊത്തു പോലെയുള്ള മുറിയിൽ പ്രവൃത്തിക്കുന്ന പലചരക്കുകടയും, പാലക്കുഴ ചെല്ലപ്പനും നാരായണിയും നടത്തുന്ന ചാരായ ഷാപ്പും, മുക്കാൻ കിലോമീറ്റർ മുന്നോട്ട് നടന്നാൽ ഇലഞ്ഞിച്ചോട് കവലയായി... കള്ളുഷാപ്പും, റേഷൻ കടയും,  ചെറിയ ഒരു ട്യൂട്ടോറിയൽ കോളേജും ഒക്കെ വൈരാണിപ്പാടത്തിന്റെ വാണിജ്യ കേന്ദ്രങ്ങളായിരുന്നു.കവലയിലെ കലുങ്കിൽ സദാ സമയവും കുത്തിയിരുന്നും ബീഡി വലിച്ചും മുറുക്കിത്തുപ്പിയും സമയം കൊല്ലുന്ന കൃഷണനും, പാക്കരനും, കുഞ്ഞേപ്പും... വഴിയേ പോകുന്നവരുടെയും വരുന്നവരുടെയുമൊക്കെ കുറ്റം പറഞ്ഞും.. പെണ്ണുങ്ങളെ കമന്റെ 

ടിച്ചും ... വാടക സൈക്കിളിൽ സദാ ചുറ്റിത്തിരിയുന്ന പത്രോയും കൂട്ടരും... മദ്യപിച്ചു ലക്കുകെട്ട് തന്റെ ഉടൻ ക്കൊല്ലി സൈക്കിളും ഉന്തി അസഭ്യവർഷം നടത്തിക്കൊണ്ട് ഹീറോ ചമയുന്ന കുര്യനും ഒക്കെ വൈരാണിപ്പടത്തെ പ്രധാനപ്പെട്ട ആളുകളായിരുന്നു.


റോഡിന് തെക്കു മാറി മൂലയിലായി.. ദേ.. പുറമ്പോക്കിൽ ഒരു ഓലപ്പുര കാണുന്നില്ലേ... ചെമ്പരത്തി ചെടികൾ വേലി പോലെ കുത്തി നാട്ടി വകഞ്ഞു.. നിറയെ ചുവന്ന ചെമ്പരത്തിപ്പുകൾ പൂത്തുലഞ്ഞ് ആ കുടിലിനെ മറച്ചുപിടിക്കുന്നു.. അതാണ് ' തങ്ക 'യുടെ വീട്... " വഴീ തങ്ക ".. എന്ന നാട്ടു വേശ്യയുടെ വീട്. ദാ.. അവിടെ... ആ മുറ്റത്ത് നിൽക്കുന്നു.. നിവർത്തിയിട്ട പരമ്പിൽ കുനിഞ്ഞ് നിന്ന് എന്തോ ചിക്കി ഉണക്കുകയാണ്... പൊക്കിളിന് താഴെ വച്ച് ഉടുത്തിരിക്കുന്ന ഒറ്റ കള്ളിമുണ്ടും അര ബ്ലൗസുമാണ് വേഷം... വെളുത്ത് തടിച്ചു കൊഴുത്ത മദാലസ രൂപം... എന്തിനും പോന്ന ഭാവം... ആരേയും വെല്ലുവിളിക്കുന്ന തീഷ്ണമായ കണ്ണുകൾ.... വശീകരണ മന്ത്രം ഒളിപ്പിച്ചു വച്ചിരിക്കുന്ന കടക്കണ്ണുകൾ ഇരയെ തേടിക്കൊണ്ടേയിരിക്കുന്നു.


" നന്ദൂ.... മോനെ.... നാരായണേട്ടന്റെ കടേ പോയി... നൂറ് വെളിച്ചണ്ണേം.. പത്ത് മുളകും... ഒരു കുറ്റി ഉപ്പും.. അരക്കിലോ അരീം വാങ്ങീട്ട് വാ..."


" ഞാൻ നാരാങ്ങാ മൊട്ടായീം.. വാങ്ങിക്കും".. തങ്കയുടെ മകൻ നന്ദുവാണ്.... എട്ട് വയസ്സ് പ്രായം.


" നാരായണോ... വഴീ തങ്കേടെ മോൻ വരണ് ണ്ട്... നീ ഈ കൊടുത്തു വിടണ സാധനത്തിന്റെയൊക്കെ പൈസാ രൊക്കായിട്ടാണോ... അതോ.. രാത്രീ... രാത്രീ... പറ്റ് തീർക്കുവാണോ"... മത്തന്റെ സംശയം...


" ഹോ... അതിനിപ്പ അവള് ടൗൺ സർവ്വീസല്ലേ... ഇപ്പോ പറമ്പിലും.. പള്ളേലും ഒന്നും അവൾ കെടക്കൂല്ല.. ഹോട്ടല് മുറി വേണം... ടൗണീന്ന് ഒക്കെ പ്പെ കാറുമായി മൊതലാളിമാര് വരുവല്ലേ കൊണ്ടുപോകാൻ... ഉച്ച കഴിയുമ്പോ അവള് ഒരുങ്ങിക്കെട്ടി പോണ കാണണില്ലേ... " 


" അപ്പോ... ഇപ്പെ.. വീട്ടിൽ കച്ചോടമില്ലേ"?.... തോമാ ചോദിച്ചു.


" ഒണ്ടേ.. ചെല സ്ഥിരം പുള്ളികൾ ഒണ്ടല്ലോ... കുഞ്ഞച്ചൻമാര്... പോത്തു വെട്ടി കുഞ്ഞാപ്പു,  വടക്കൻ കേശവൻ, കണ്ടത്തിൽ തൊമ്മി... മൊതലായ പ്രമാണിമാരെയൊക്കെ ഇപ്പളും അവള് വീട്ടിൽ സൽക്കാരിക്കാരൊണ്ട്"... കുന്നൻ കമന്റ് പറഞ്ഞു...


സാധനവും വാങ്ങി സഞ്ചിയിലിട്ട്... ടയറ് വണ്ടി ഉരുട്ടി ഓടാൻ തുടങ്ങുമ്പോൾ... പിറകിൽ നിന്നും മറ്റൊരാൾ ചോദിക്കുന്നതു കേട്ടു...


" ശരിക്കും... ഈ ചെറക്കന്റെ തന്തയാരാ?"...


" എന്റെയല്ല.... എന്തായേലും"... പാപ്പൻ പറഞ്ഞു.


" ഏതോ കൊള്ളാവുന്നവന്റെ വിത്താ.. കണ്ടാ നല്ല മിടുക്കൻ ചെറ്ക്കൻ ".. ബാർബർ കുഞ്ഞാണ്ടി അഭിപ്രായപ്പെട്ടു.


"ഹ....ഹ...ഹ.... അതിപ്പോ ആരടയാന്ന് അവള്ക്ക് പോലും പിടി കാണിയേല... എത്ര പേരാ മാറി..  മാറി"...

പിറകിൽ നിന്നുള്ള പൊട്ടിച്ചിരികൾ...

പരിഹാസത്തിന്റെ കൂരമ്പുകൾ.. തൊലിയുരിക്കുന്ന... അറപ്പുളവാക്കുന്ന സംസാരങ്ങൾ..


പന്ത്രണ്ട് വയസ്സായ ഒരു ആൺക്കുട്ടിക്ക് കാര്യങ്ങൾ മനസ്സിലാക്കാനും, ഗ്രഹിക്കാനും കഴിയും... ആളെ തിരിച്ചറിയാൻ കഴിഞ്ഞ നാളു മുതൽ... അമ്മ കാണിച്ചു തന്ന പലരെയും... താൻ അച്ഛൻ എന്നു വിളിച്ചു... അന്നൊന്നും ഒന്നും അറിയില്ലായിരുന്നു... ഓരോ അച്ഛൻമാരും മാറി മാറി വരുമ്പോൾ തനിക്ക് മിഠായിയും , കളിപ്പാട്ടങ്ങളും കൊണ്ടു തന്നിരുന്നു. അവരിൽ ഓരോരുത്തരും തനിക്ക് ഒന്നോ രണ്ടോ... രാത്രികളിൽ മാത്രം വീട്ടിൽ കാണുന്ന അച്ഛൻമാരായിരുന്നു.


ചെറിയ ക്ലാസ്സിൽ പഠിക്കുന്ന സമയം... അടുത്തിരുന്ന കുട്ടിയോട് താൻ ചോദിച്ചു... " നിനക്ക് എത്ര അച്ഛൻ മാര്ണ്ട്?"


" ഒരച്ഛൻ "... കുട്ടി പറഞ്ഞു


" എനിക്ക് കൊറെ... അച്ഛൻ മാര് ണ്ട്‌".. താൻ ഗമയോടെ പറഞ്ഞു...


" യ്യേ.... കൊറെ അച്ഛൻ മാരെങ്ങനാ ഒണ്ടാവ്വാ?... ഒരാള്ക്ക് ഒരച്ഛനേ ഉള്ളൂ" .. അവൻ തന്നെ കളിയാക്കി.


അന്ന് വൈകുന്നേരം സ്ക്കൂൾ വിട്ട് വീട്ടിൽ വന്നപ്പോൾ അമ്മയോട് ചോദിച്ചു... " ന്താ അമ്മേ.. എല്ലാർക്കും ഒരച്ഛൻ ഉള്ളൂ... എനിക്ക് കൊറെ അച്ഛൻമാരുണ്ടല്ലോ"?... അമ്മ ഒന്നും മിണ്ടാതെ തല കുനിച്ചിരുന്നതേയുള്ളൂ.... " നീ പോയിരുന്ന് പഠിക്ക് ".. തന്റെ മുഖത്ത് നോക്കാതെ അമ്മ പറഞ്ഞു. ആ കണ്ണുകളിൽ ജലം നിറഞ്ഞിരുന്നുവോ...


എന്നും തന്റെ ബഞ്ചിൽ അടുത്തിരിക്കുന്ന കുട്ടി പിറ്റേന്ന് സ്ഥലം മാറിയിരുന്നു... തന്നോട് മിണ്ടാതെ.


" നീയെന്താ സ്ഥലം മാറിയിരിക്കണെ"? താൻ ചോദിച്ചു.


" ഇനി മുതൽ നിന്റെ അടുത്തിരിക്കരുതെന്നും... കൂട്ടുകൂടരുതെന്നും.. ന്റെ അമ്മ പറഞ്ഞിരിക്കണ്... നീ.. വഴീ തങ്കേടെ മകനാണ്... നിന്റെ അമ്മ ചീത്തയാണ്..നിന്റെ കൂട്ടുകൂടിയാൽ ഞങ്ങളും ചീത്തയാകൂന്ന് അമ്മ പറഞ്ഞു"...


ഒന്നും മനസ്സിലായിരുന്നില്ല... വഴീ തങ്കേടെ മകൻ... അമ്മ ചീത്ത.. നാട്ടുകാരെല്ലാം തന്റെ അമ്മേനെ വിളിക്കുന്നത്... വഴീ തങ്ക...


ഉച്ചതിരിയുമ്പോൾ... അമ്മ കുളിച്ച് ഒരുങ്ങി... സാരിയുടുത്ത്... കണ്ണെഴുതി.. വലിയ പൊട്ടുകുത്തി.. ക്യൂട്ടിക്യൂറ പൗഡർ ഇട്ട്... നല്ല മണമുള്ള വാസന തൈലം പൂശി തലയിൽ പൂവ് ചൂടി.. തോളിൽ തൂക്കിയ ബാഗും... ഒടിച്ചു മടക്കുന്ന കുടയും... തന്നെയും കൈക്ക് പിടിച്ച് ഓട്ടോ മാമന്റെ ഓട്ടോ റിക്ഷായിൽ പട്ടണത്തിലേക്ക് പോകുമായിരുന്നു.. അമ്മയുടെ ശരീരത്തിന് എപ്പോഴും വാസന തൈലത്തിന്റെ ഗന്ധമായിരുന്നു.


പട്ടണത്തിൽ എത്തിയാൽ, അമ്മ ഇറങ്ങിപ്പോകും... പിന്നെ പുലരുന്നത് വരെ താൻ 'ഓട്ടോ മാമന്റെ' കൂടെയായിരിക്കും.... മാമൻ തനിക്ക് പൊരിക്കടലയും... ഐസു മിഠായിയും ഒക്കെ വാങ്ങിത്തരും.. ഇടയ്ക്കിടെ അമ്മയെ കാണണമെന്ന് ശാഠ്യം പിടിക്കുമ്പോൾ... ചിലപ്പോൾ സിനിമാ കാണിച്ചു തരും.... ബീച്ചിൽ കൊണ്ടുപോകും... രാത്രി വൈകുമ്പോൾ താൻ ഓട്ടോയിൽ കിടന്ന് ഉറങ്ങിപ്പോകും. 



പുലർകാലത്ത് അമ്മ തിരികെയെത്തും... പലപ്പോഴും താനത് അറിയാറില്ല... ചിലപ്പോൾ കണ്ടിട്ടുണ്ട്... ഉറക്കച്ചടവാർന്ന വാടിയ മുഖം... വീട്ടിൽ നിന്നും പോയതു പോലെയല്ല അമ്മ തിരികെയെത്തുന്നത്... വാടി തളർന്ന്.. കൺമഷിയും... പൊട്ടും.. മാഞ്ഞ്... തലയിൽ ചൂടിയിരുന്ന പൂവ് ചതഞ്ഞരഞ്ഞ്.... 


തനിക്ക്.. എട്ടുപത്തു വയസ്സായപ്പോൾ തുടങ്ങി... അമ്മ പോകുമ്പോൾ തന്നെ തനിയെ വീട്ടിലിരുത്താൻ തുടങ്ങി ... തനിക്ക് കൂട്ടായി വൈകുന്നേരങ്ങളിൽ, "വേലത്തിപ്പാറു  എന്നും പതിച്ചിപ്പാറു" എന്നുമൊക്കെ നാട്ടുകാര് വിളിക്കുന്ന... പാറു മുത്തശ്ശിയെ അമ്മ കൊണ്ടുവന്നാക്കുമായിരുന്നു. കാൽ മുട്ടുകൾക്ക് താഴെ വെച്ചുടുത്ത ഒറ്റ കള്ളിമുണ്ടും... മാറ് മറയ്ക്കണ റൗക്കയും ആയിരുന്നു പാറു മുത്തശ്ശിയുടെ വേഷം….... മടിയിൽ എപ്പോഴും കരുതുന്ന മുറുക്കാൻ പൊതിയിൽ നിന്നും കൂടെ കൂടെ പുകയില അടർത്തി വായിലിട്ടു കൊണ്ട് ചവച്ചു കൊണ്ടിരിക്കും. തന്നെ അവർ സ്നേഹത്തോടെ  'നന്ദൂട്ടാ'.. എന്നു വിളിച്ചിരുന്നു. ഈ ലോകത്തിൽ ... പാറു മുത്തശ്ശിയും.. അമ്മയും മാത്രമെ തന്നെ സ്നേഹത്തോടെ വിളിക്കുകയും.. സംസാരിക്കുകയും ചെയ്തിട്ടുള്ളൂ... മറ്റുളളവർ എല്ലാവരും തന്നെ അറപ്പോടും.... വെറുപ്പോടും... പരിഹാസച്ചുവയോടും കൂടി മാത്രമായിരുന്നു കണ്ടിരുന്നത്.


മുതിർന്ന് വരുന്തോറും... താൻ ആരാണെന്നുള്ള സത്യം തിരിച്ചറിഞ്ഞു കൊണ്ടിരുന്നു.. 'വഴീ തങ്ക' യുടെ മകൻ... പുറമ്പോക്കിൽ താമസം.. സമൂഹത്തിന്റെ മുൻപിൽ അറയ്ക്കപ്പെട്ടവൻ... രാത്രിയുടെ മറവിൽ അമ്മയുടെ ശരീരത്തിന്റെ ചൂട് തേടി... ചെമ്പരത്തി ചെടികളുടെ കൊഴുത്ത ഇലകളുടെ മറവിൽ പതുങ്ങി നിന്നുകൊണ്ട് ഇളഭ്യ ചിരിയോടെ എത്തി നോക്കുന്ന പകൽ മാന്യൻമാർ... പകൽ വെട്ടത്തിൽ തന്നെ കാണുമ്പോൾ കാർക്കിച്ചു തുപ്പുകയും... തങ്ങളുടെ മക്കളോടൊപ്പം കളിക്കുന്നത് വിലക്കുകകയും... മിണ്ടാൻ പോലും അനുവദിക്കാതെ അയിത്തം കൽപ്പിച്ച് മാറ്റി നിർത്തുമ്പോൾ... തന്റെ ഇളം മനസ്സ് പിടഞ്ഞിരുന്നില്ലേ...


ക്ലാസ്സിൽ ഏറ്റവും നന്നായി പഠിച്ചിരുന്ന കുട്ടി താനായിരുന്നിട്ടും... ഏറ്റവും പിന്നിലത്തെ ബഞ്ചിൽ... വഷളൻമാരായ ' ചേട്ടൻ' മാർക്കൊപ്പമായിരുന്നു എന്നും തന്റെ സ്ഥാനം. 


" അനന്തു... നിന്നോട് പലവട്ടം പറഞ്ഞിട്ടുള്ളതല്ലേ... ഫ്രണ്ട് ബഞ്ചുകളിൽ ഇരിക്കരുതെന്ന്... മറ്റു കുട്ടികളുടെ രക്ഷകർത്താക്കൾ പരാതിയുമായി എത്തും... നീ പിറകിൽ ഇരുന്നാൽ മതി"... വാസു സാറിന്റെ കർശന നിർദ്ദേശമായിരുന്നു.


" സാറെ... പിറകിൽ ഇരുന്നാൽ ഒന്നും പഠിക്കാൻ പറ്റുന്നില്ല... അവർ വല്ലാതെ ശല്യം ചെയ്യുന്നു... കണക്കിന്റെ പിരിയഡിൽ ഞാൻ മുൻപിൽ തറയിൽ ഇരുന്നോളാം.. ബഞ്ചിൽ ഇരിക്കണില്ല"...


ക്ലാസ്സിൽ കൂട്ടച്ചിരി ഉയർന്നു...


" നീ പിറകിൽ ഇരുന്ന് പഠിക്കണത് പഠിച്ചാൽ മതി...  പഠിച്ചിട്ട് നീ കളക്ടർ ആകാനൊന്നും പോണില്ല".. വാസു സാർ വീണ്ടും പറഞ്ഞു.


തനിക്കാരും കൂട്ടുകാരില്ല... ഒപ്പം ഇരുന്ന് ആരും ഭക്ഷണം കഴിക്കില്ല... കളിക്കാൻ കൂടെ കൂട്ടുകയില്ല... സ്ക്കൂൾ ആനിവേഴ്സറികളിൽ പ്രോഗ്രാമിന് പങ്കെടുപ്പിക്കില്ല.. രാത്രികളിൽ... മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കിന്റെ നേരിയ വെട്ടത്തിൽ ഇരുന്ന് വാശിയോടെ പഠിക്കുമ്പോൾ.... ലോകം പിടിച്ചടക്കണമെന്ന് തോന്നും... എല്ലാറ്റിനോടും പകരം ചോദിക്കണം .


ഒരു രാത്രികളിലും അമ്മ വീട്ടിൽ ഉണ്ടാകാറില്ല... ചാണകം മെഴുകിയ തറയിൽ വിരിച്ച തഴപ്പായയിൽ കിടന്ന് മുകളിലേക്ക് നോക്കുമ്പോൾ... മേച്ചിൽ പഴകി ദ്രവിച്ച ഓലകളുടെയും.. ചിതൽ കയറി ഒടിഞ്ഞു വീഴാറായ കവുങ്ങും വാരികൾക്കിടയിലൂടെയും ആകാശം കാണാം... അറിച്ചിറങ്ങി വരുന്ന നിലാവ് വെട്ടത്തിൽ താൻ സ്വപ്നം കാണാൻ മോഹിച്ചിരുന്നു. സ്വപ്നം കാണാൻ തനിക്ക് അവകാശമുണ്ടോ?.... വഴീ തങ്കയുടെ മകന് സ്വപ്നം കാണാൻ പറ്റുമോ?.. ആരെങ്കിലും അറിഞ്ഞാൽ അതിനും താൻ ശിക്ഷിക്കപ്പെടില്ലേ?.... ആകാശത്ത് നിന്ന് ഒരു നക്ഷത്രം... ദ്വാരം വീണ മേച്ചിൽ ഓലകൾക്കിടയിലൂടെ തന്നെ നോക്കി മന്ദമായി ചിരിക്കുന്നതു പോലെ... സൗമ്യമായ മുഖശോഭ.... ആ നക്ഷത്രം തന്നോട് എന്തോ പറയാൻ ആഗ്രഹിക്കുന്നതു പോലെ.... നക്ഷത്രം പറയാൻ തുടങ്ങീ... " നന്ദൂ .. പേടിക്കേണ്ട... സ്വപ്നം കണ്ടോളൂ... ആവോളം കണ്ടോളൂ... എന്നെപ്പോലെ ആകാൻ ആഗ്രഹിച്ചോളൂ... ഇത്രയും ഉയരത്തിലെത്താൻ.... പ്രഭ ചൊരിയാൻ... നിലാവ് പൊഴിക്കാൻ... ആർക്കും നിന്നെ തടയാനാവില്ല... നിന്റെ സ്വപ്നങ്ങളെ മറ്റാർക്കും നിന്നിൽ നിന്ന് തട്ടിയെടുക്കാനാവില്ല... നിന്നിലെ കഴിവുകളെ ആർക്കും ഇല്ലാതാക്കാനാവില്ല"....


" അങ്ങനെയല്ല... എന്നെ എല്ലാവരും വെറുക്കുന്നു.... മാറ്റി നിർത്തുന്നു... ഒഴിവാക്കുന്നു... ആട്ടിയോടിക്കുന്നു... പരിഹസിക്കുന്നു... കുത്തുവാക്കുകൾ പറയുന്നു... സ്കൂളിൽ അംഗീകരിക്കുന്നില്ല.. അഭിനന്ദിക്കുന്നില്ല... അദ്ധ്യാപകരും.. കുട്ടികളും.. ഒരു പോലെ പിൻതള്ളുന്നു.... ഞാൻ എങ്ങിനെ സ്വപ്നം കാണാൻ"... ഞാൻ നക്ഷത്രത്തോട് പരിഭവിച്ചു.


നക്ഷത്രം വീണ്ടും തന്നെ നോക്കി സൗമ്യമായി ചിരിച്ചു...." നന്ദൂ.... എല്ലാവരും അങ്ങിനെയാണ്... ലോകത്തിൽ മഹാൻമാരായി തീർന്നവരെല്ലാം തന്നെ നിന്നെ പ്പോലെ മാറ്റി നിർത്തപ്പെട്ടവരാണ്..... പലവട്ടം പരാജയപ്പെട്ടവരാണ്... പരിഹസിക്കപ്പെട്ടവരാണ്... ആട്ടിയോടിക്കപ്പെട്ടവരാണ്... പക്ഷേ... അവരെല്ലാം സ്വപ്നം കണ്ടിരുന്നു.... അതിരുകളില്ലാത്ത സ്വപ്നങ്ങൾ.... അത് സാക്ഷാത്ക്കരിക്കാനായി അവർ അദ്ധ്വാനിച്ചു.... പ്രയക്നിച്ചു... ദൃഢപ്രതിഞ്ജയെടുത്തു... അവർ എല്ലാവരും വിജയിച്ചു... ഈ എന്നെ തന്നെ നോക്കുക... കുറച്ചു കഴിയുമ്പോൾ കാർമേഘം വന്ന് എന്നെ മറയ്ക്കും... എന്റെ ചിരി മായും... പ്രകാശം മങ്ങും... പക്ഷേ ഞാൻ നിരാശപ്പെടില്ല.... ആ കാർമേഘം... പെട്ടെന്ന് തന്നെ മാറും.. വീണ്ടും ഞാൻ തെളിഞ്ഞ് നിൽക്കും... പിന്നെയും ഇരുണ്ട മേഘ പാളികൾ എന്നെ മറയ്കും.... അൽപ്പം കഴിഞ്ഞ് അതും മാറിപ്പോകും.... ഒരിക്കലും ഒരു കാർമേഘത്തിനും എന്നെ സ്ഥിരമായി മറച്ചു പിടിക്കാനാവില്ല. നീയും അങ്ങിനെയാണ്... നീ ഇപ്പോൾ കാർമേഘങ്ങൾക്കുള്ളിലാണ്... കുറെ കഴിയുമ്പോൾ നീയും പുറത്ത് വരും... ഇരട്ടി ശോഭയോടെ നീ പ്രകാശിക്കും... മറ്റുള്ളവരുടെ മേൽ നീ നിലാവ് പരത്തും... ഇരുൾ നിന്നെ വിട്ടു മാറും... "..... നക്ഷത്രം തന്നെ ധൈര്യപ്പെടുത്തിയോ...


ആ രാവിൽ.... നക്ഷത്രം പകർന്ന നിലാവ് വെട്ടത്തിൽ തന്റെ കുഞ്ഞ് മനസ്സ് പുളകിതമായി... പിന്നീട് പല സന്ദർഭങ്ങളിലും... മനസ്സ് തളരുമ്പോഴൊക്കെ... നക്ഷത്രം തന്നോട് മന്ത്രിച്ചത് ഓർക്കാറുണ്ട്.


ഇരുളിനെ മറയാക്കി അമ്മയെ തേടി വീട്ടിൽ എത്തുന്നവർ പലരും തനിക്ക് മിഠായി തന്നിരുന്നു.... അടുക്കളയിൽ അമ്മ വിരിച്ചിട്ട പായിൽ തന്നെ കിടത്തി... അമ്മ അപ്പുറത്തെ മുറിയുടെ വാതിൽ അടയ്ക്കും... അഥിതി തന്ന മിഠായി നുണഞ്ഞു കൊണ്ട് നക്ഷത്രങ്ങളെ നോക്കി കിടക്കുമ്പോൾ.. കാമത്തിന്റെ കെട്ടഴിച്ച് വിട്ട ആ രാത്രിയിലെ അമ്മയുടെ അഥിതിയുടെ... കിതപ്പും... സീൽക്കാര ശബ്ദങ്ങളും കേൾക്കാം.... ഒടുവിൽ... ചതഞ്ഞരഞ്ഞ് അമ്മ... രാത്രിയുടെ ഏതോ യാമത്തിൽ തന്റെ അരികിൽ വന്നു കിടക്കുന്നത്... താൻ അറിഞ്ഞിട്ടും... അറിഞ്ഞില്ലെന്ന ഭാവത്തിൽ കണ്ണു പൂട്ടി കിടന്നിരുന്നു... അപ്പോൾ അമ്മയുടെ ശരീരത്തിന് മനംപിരട്ടുന്ന ഗന്ധമായിരുന്നു...


പത്താം ക്ലാസ്സിൽ എത്തിയപ്പോൾ, താൻ പൂർണ്ണമായും ഒറ്റപ്പെട്ടിരുന്നു... ആരും സുഹ്രത്തുക്കളില്ലാതിരുന്ന തനിക്ക് ..ഗ്രാമീണ വായനശാലയിലെ മുഷിഞ്ഞ് പുറച്ചട്ട പൊളിഞ്ഞ പുസ്തകങ്ങൾ കൂട്ടായിരുന്നു. വായനശാല നടത്തിപ്പുകാരനായിരുന്ന... കരുണൻ മാഷിന് തന്നോട് പ്രീയമുണ്ടായിരുന്നു... പുസ്തകങ്ങൾ തരുമായിരുന്നു... ന്യൂസ് പേപ്പറുകൾ തരുമായിരുന്നു... ആ നാട്ടിൽ തന്നോട് സ്നേഹം കാണിച്ച ഏക മനുഷ്യൻ... തന്നെ എന്നും പ്രോത്സാഹിപ്പിച്ചിരുന്നു... ആത്മവിശ്വാസം പകർന്നു തന്നിരുന്നു.... പഠന കാര്യങ്ങളെക്കുറിച്ച് ചോദിക്കുകയും ഉപദേശം തരികയും ചെയ്തിരുന്നു... വഴീ തങ്കയുടെ മകനോട്... പ്രതിഫലേച്ഛയില്ലാതെ അടുപ്പം കാണിച്ച കരുണൻ മാഷ് തനിക്ക് പിതൃതുല്യനായിരുന്നു.


" അനന്തു... അമ്മയെക്കുറിച്ച് കാണുന്നതോ... കേൾക്കുന്നുതോ... അറിയുന്നുതോ... ഒന്നും നീ കാര്യാക്ക ണ്ട... കണ്ണും ചെവിയും ഇല്ലാത്തവനായി.. നീ ഇപ്പോൾ ജീവിക്കുക... നിനക്ക് മനസ്സിലാകുന്ന പ്രായവും പക്വതയുമാകുമ്പോൾ... അമ്മയെ നിനക്ക് മനസ്സിലാകും... ഇല്ലെങ്കിൽ ഞാൻ പറഞ്ഞ് തരാം... ഇപ്പോൾ നീ പഠനത്തിൽ ശ്രദ്ധിക്കുക.. ഉയർന്ന മാർക്കോടെ പത്താം ക്ലാസ്സ് ജയിക്കണം... എന്നിട്ട് കോളേജിൽ ചേരണം".... ഒരിക്കൽ കരുണൻ മാഷ് തന്നെ ചേർത്ത് നിർത്തിക്കൊണ്ട് പറഞ്ഞു.


പിന്നെ... തന്നോട് സ്നേഹം കാണിക്കുകയും.... വാക്കിലും... നോക്കിലും... തന്നെ മനസ്സിൽ ചേർത്ത് പിടിക്കുകയും... സ്ക്കൂളിലും... ക്ലാസ്സിലും... എല്ലാവരും തന്നെ പരിഹസിക്കുമ്പോഴും... ഒറ്റപ്പെടുത്തി അകറ്റി നിർത്തുമ്പോഴും... ദയാവായ്പോടുള്ള നോട്ടം കൊണ്ട് തന്നെ ആശ്വസിപ്പിക്കുകയും... ആരുമില്ലാത്ത നേരത്ത് തന്റെ ചാരെ വന്ന്.. ' സാരല്യാ'... എന്നു പറഞ്ഞ് തന്റെ കൈകളിൽ തലോടുകയും ചെയ്തിരുന്നു അവൾ.....' മിഥില പിള്ള'... അഞ്ചാം ക്ലാസ്സ് മുതൽ..

 പത്താം ക്ലാസ്സ് വരെ തന്റെ സഹപാഠിയായിരുന്നു അവൾ... ക്ലാസ്സിലെ ഏറ്റവും മിടുക്കിയായ കുട്ടി... വഴീ തങ്കയുടെ മകനായ താനും... PWD എഞ്ചിനീയറായ ഗോപാല പിള്ളയുടെ മകളായ മിഥിലാ പിള്ളയും ആയിരുന്നു... സ്ക്കൂളിലെ ടോപ്പ്.... പക്ഷേ... തന്നെയാരും ശ്രദ്ധിച്ചില്ല... അദ്ധ്യാപകർ പ്രശംസിച്ചില്ല... അംസംബ്ലിയിൽ അനുമോദിച്ചില്ല...


" അമ്മേ... എന്നെ ആരും കൂട്ടത്തിൽ കൂട്ടുന്നില്ല... കൂടെ കളിക്കാൻ അനുവദിക്കില്ല... ക്ലാസ്സിൽ മുൻ ബെഞ്ചിൽ ഇരുത്തുന്നില്ല... തന്നോട് ആരും സംസാരിക്കുക പോലുമില്ല... പഠന വിഷയങ്ങളിൽ സംശയം ചോദിച്ചാൽ പോലും അദ്ധ്യാപകർ പറഞ്ഞ് തരാറില്ല.... വഴീ തങ്കേടെ മകൻ എന്ന് പറഞ്ഞ് കൂക്കിവിളിക്കുന്നു.... അതെന്താമ്മേ?... ഒരിക്കൽ താൻ അമ്മയുടെ മടിയിൽ കിടന്നുകൊണ്ട് ചോദിച്ചു, അന്ന് തനിക്കൊന്നും ഗ്രഹിക്കാനുള്ള പ്രായമായിരുന്നില്ല. എന്നെ മടിയിൽ കിടത്തി... കക്ഷം കീറിയ ബ്ലൗസിൽ തുന്നലുകൾ ഇട്ടു കൊണ്ടിരുന്ന അമ്മയുടെ കണ്ണുകളിൽ നിന്നും അടർന്നു വീണ കണ്ണീരിന് പൊളളുന്ന ചൂടായിരുന്നു...  'സാരല്ല്യാ.... എല്ലാം മാറും'... അമ്മ മറുപടി രണ്ടു വാക്കുകളിൽ ഒതുക്കി.


പത്താം ക്ലാസ്സിലെ പരീക്ഷ അടുത്ത് വരുന്ന സമയം... തീവ്രമായ അവഗണനകളുടെ നടുവിൽ... തനിക്ക് പലപ്പോഴും കാലിടറുമെന്ന് തോന്നിയിരുന്നു... ക്ലാസ്സ് മുറിയിൽ വെച്ച് പുതുതായി വന്ന രവീന്ദ്രൻ മാഷ് S.S.L.C ബുക്കിലേക്കുള്ള വ്യക്തിവിവരങ്ങൾ ചോദിച്ച് എഴുതി ചേർക്കുകയാണ്... ഓരോരുത്തരുടെയും... വിവരങ്ങൾ പേര് വിളിച്ച് ചോദിച്ച് ഉറപ്പ് വരുത്തുന്നു... തന്റെ ഊഴമെത്തി..


" വി.റ്റി. അനന്തരാമൻ".. തന്റെ പേര് വിളിച്ചു

" അച്ഛന്റെ പേര്?... താൻ പകച്ചു.

" അച്ഛന്റെ പേരെന്താ"?.... സാറ് വീണ്ടും ചോദിച്ചു. ക്ലാസ്സിൽ കൂട്ടച്ചിരി ഉയർന്നു.

" എന്താടാ... നിന്റെ അച്ഛന് പേരില്ലേ?.. സാറ് കയർത്തു..

" അച്ഛൻ... അച്ഛൻ... ഇല്ല..." വാക്കുകൾ തൊണ്ടയിൽ കുരുങ്ങുന്നു.. ക്ലാസ്സിലെ മറ്റു കുട്ടികൾ ആർത്തു ചിരിക്കുന്നു.

" എന്താ അച്ഛൻ മരിച്ചു പോയോ?.. ന്നാലും പേരില്ലേടാ?...

" അമ്മയുടെ പേരെന്താ"?... മാഷ് വീണ്ടും...

" അമ്മ... തങ്കം".... വിക്കി വിക്കി പറഞ്ഞു


" വഴീ തങ്കാ.... വഴീ തങ്കാ.... ഏറ്റവും പിറകിലത്തെ ബഞ്ചിൽ തന്നോടൊപ്പം ഇരിക്കുന്ന വയസ്സൻ മാർ ആർത്തു വിളിച്ചു.

" അമ്മയ്ക്ക് എന്താ ജോലി"?..

ഹൂ... ഹൂ... ഹോയ്... പടക്ക കമ്പനീ തൊഴിലാളിയാ സാറേ... ഹൂയ്.. വഷളൻമാർ വീണ്ടും കൂക്കിവിളി തുടർന്നു.


തളർന്ന് താഴെ വീഴാതിരിക്കാൻ ഡസ്ക്കിൽ മുറുകെ പിടിച്ചു... ക്ലാസ്സിനുള്ളിൽ നിന്നും ആർത്ത് വിളിക്കുന്ന ശബ്ദം കേട്ട് ഹെഡ് മാസ്റ്റർ ഓടി വന്നു...  "മിണ്ടാതിരിക്കടാ " സാറ് അലറി...


തന്റെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ അറിയാതെ... മിഥിലയുടെ നേർക്ക് ചെന്നു... അവളുടെ കൺകോണുകളിലും നനവ് പടർന്നിരുന്നുവോ?...


കണ്ണുനീരിൽ കുതിർന്ന മുഖത്തു കൂടി ജലം ധാര ധാരയായി ഷർട്ടിലേക്ക് വീണു.... നനഞ്ഞു കൊണ്ടിരുന്നു... കണ്ണുകൾ അരുവികളായി മാറി... ഹ്രദയാന്തർഭാഗത്തു നിന്നും ഏങ്ങലടികൾ ഉയർന്നു... കണ്ണിലെ പുകമഞ്ഞിലൂടെ... താൻ കണ്ടു... ഹെഡ് മാസ്റ്റർ .. രവീന്ദ്രൻ മാഷിനെയും കൂട്ടിക്കൊണ്ട് പുറത്തേക്ക് പോകുന്നു...


താനും പുസ്തക കെട്ടുമെടുത്ത്.. വേച്ചു വേച്ചു പുറത്തേക്കിറങ്ങി... നിറയെ വാകപ്പൂക്കൾ വീണ് കിടന്ന സ്ക്കൂൾ മുറ്റം... മുന്നോട്ട് നടന്ന് പടിക്കെട്ടുകൾ ഇറങ്ങി കിണറ്റിൻ കരയിലെത്തി... പുസ്തകക്കെട്ട് താഴെ വച്ച്... ഉടുത്തിരുന്ന മുണ്ട് അഴിച്ച് ഒന്നുകൂടി മുറുക്കിയുടുത്തു. കിണറ്റിൽ നിന്നും ഒരു തൊട്ടി വെള്ളം കോരി പരവേശം മാറെ കുടിച്ചു... തണുത്ത വെള്ളത്തിൽ മുഖത്തെ കണ്ണീര് കഴുകി കളഞ്ഞു... തളർന്ന് പോയിരുന്നു... ജനക്കൂട്ടത്തിന്റെ നടുവിൽ വച്ച് നഗ്നനാക്കപ്പെട്ടതുപോലെ.... അപമാനഭാരത്താൽ കുനിഞ്ഞ ശിരസ്സ്... സ്വന്തം അച്ഛൻ ആരാണെന്നറിയാത്ത... നാലാളുകളുടെ മുൻപിൽ സ്വന്തം അമ്മയുടെ പേരോ... തൊഴിലോ വെളിപ്പെടുത്താൻ കഴിയാതെ... ഒരു വേശ്യയുടെ മകനെന്ന് മുദ്രകുത്തി ആട്ടിപ്പായിക്കപ്പെട്ട ഒരു പിഞ്ചു ഹ്രദയത്തിന്റെ വേദന പങ്കു വയ്ക്കാൻ ആരുമില്ലായിരുന്നു... തന്നെപ്പോലെ താൻ മാത്രമെ ഭൂമിയിലുള്ളോ?... അതോ തന്നെപ്പോലെയുള്ള വേറയും കുട്ടികൾ ഉണ്ടാകുമോ?....


അന്ന് ആദ്യമായി... താൻ അമ്മയെ വെറുത്തു... ശപിച്ചു... വൃത്തികെട്ട സ്ത്രീ... പിഴച്ചവൾ... തന്റെ പിഞ്ചിളം മനസ്സിൽ അമ്മയോട് അറപ്പ് തോന്നി... അവരുടെ അടുത്ത് നിന്ന് രക്ഷപ്പെടണം... ആരും തിരിച്ചറിയാത്ത ഒരു നാട്ടിലേക്ക് ഓടി പോകണം... മനസ്സിൽ ചില തീരുമാനങ്ങൾ ഉറപ്പിച്ചാണ്... പുറമ്പോക്കിലുള്ള വീട്ടിൽ ചെന്നു കയറിയത്.


അമ്മയെ ഒന്നും അറിയിച്ചില്ല... എല്ലാം മനസ്സിൽ ഒതുക്കി... രണ്ടു നാൾ കഴിഞ്ഞ്... ക്ലാസ്സിലെ കുട്ടികളുടെ ഫോട്ടോയെടുപ്പും... കാപ്പി സൽക്കാരവുമുണ്ടായിരുന്നു.. താൻ പോയില്ല... ആരും തന്നെ അന്വേഷിച്ചതുമില്ല... തന്നെത്തേടി... ആ വേശ്യാഗ്രഹത്തിലേക്ക് ആര് വരാൻ....


പിന്നീട് ഹോൾ ടിക്കറ്റ് വാങ്ങാനാണ് താൻ സ്കൂളിൽ ചെന്നത്... ഹോൾ ടിക്കറ്റ് വാങ്ങി തിരികെ നടക്കുമ്പോൾ.. പിന്നിൽ നിന്നും ഒരു വിളി കേട്ടു.


" നന്ദൂ"... തിരിഞ്ഞു നിന്നു . മിഥിലയായിരുന്നു.

ഒരിക്കലും കൂടുതലായിട്ടൊന്നും തമ്മിൽ സംസാരിച്ചിട്ടില്ലെങ്കിലും.. അവളുടെ മനസ്സിൽ തന്നോടുള്ള സ്നേഹം താൻ തിരിച്ചറിഞ്ഞിട്ടുണ്ട്... സ്നേഹത്തിന് വാക്കും ഭാഷണവും ആവശ്യമില്ലല്ലോ... ഒരു നോട്ടം... മന്ദഹാസം... കണ്ണുകളിലെ തിളക്കം.. 

സഹതാപമായിരിക്കാം... അനുകമ്പയായിരിക്കാം... അല്ലെങ്കിൽ നന്നായി പഠിക്കുന്ന കുട്ടിയോടുള്ള ബഹുമാനമായിരിക്കാം...


" നന്ദൂനോട് എന്തു പറയണോന്നറീല്ല്യ.. ന്നാലും... വിഷമിക്കരുത്... നേരിടണം... ജയിച്ചു കൊണ്ട് പകരം ചോദിക്കണം... നിക്ക് റിയാം... നന്ദുവായിരിക്കും.. ഈ വർഷത്തെ സ്കൂളിലെ ടോപ്പർ... എന്റെ പ്രാർത്ഥനയുണ്ട്... കൂടുതലൊന്നും നിക്ക് പറയാനറിയില്ല"... തുറന്നു പിടിച്ച ഓട്ടോഗ്രാഫിന്റെ നീണ്ട ഒരിതൾ നീട്ടിക്കൊണ്ടവൾ പറഞ്ഞു...


ഓട്ടോഗ്രാഫ് വാങ്ങി അവളുടെ കണ്ണുകളിലേക്ക് ഒരു നിമിഷം നോക്കി... നീണ്ട് വിടർന്ന അഴകുള്ള ആ കണ്ണുകളിൽ എവിടെയോ എരിയുന്ന അനുരാഗത്തിന്റെ തീപ്പൊരിയുണ്ടോ?...


" ഒറ്റെപ്പട്ട തുരുത്തുകളിൽ... ഞാൻ ഏകനായി നിന്നപ്പോഴെല്ലാം... ഒരു നോട്ടം കൊണ്ടെങ്കിലും.. എനിക്ക് തുണ നിന്ന പ്രീയപ്പെട്ട കൂട്ടുകാരീ... നിനക്ക് തരാൻ എന്റെ കൈയ്യിൽ ഒന്നുമില്ലെങ്കിലും... മറക്കില്ലൊരിക്കലും... സ്നേഹത്തോടെ... നന്ദു"... ഓട്ടോഗ്രാഫിൽ കുത്തിക്കുറിച്ച വാക്കുകൾ ഇപ്പോഴും ഓർമ്മയിലുണ്ട്.


പരീക്ഷ കഴിഞ്ഞ ആശ്വാസത്തോടെ... പിന്നീടുള്ള ദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ വായന ശാലയും... പുസ്തകങ്ങളും... കുന്നിൻ പുറത്തെ അമ്പലവും... ചോല തണൽ വിരിച്ച ഇടവഴികളിലുമൊക്കെയായി അലഞ്ഞുതിരിഞ്ഞു.... മാർക്കുകൾ കൂട്ടിയും കിഴിച്ചും നോക്കി... ഉയർന്ന മാർക്ക് കിട്ടുമെന്ന് തനിക്ക് ഉറപ്പായിരുന്നു.


ഇപ്പോഴായിട്ട് , അമ്മ വീട്ടിൽ നിന്നും പോയാൽ രണ്ടും മൂന്നും ദിവസങ്ങൾ കഴിഞ്ഞേ മടങ്ങി വരാറുള്ളൂ... പാറു മുത്തശി സ്ഥിരമായിട്ട് വീട്ടിൽ തന്നെയുണ്ട്... ചില രാത്രികളിൽ.. മദ്യപിച്ച് ലെക്ക് കെട്ട ആളുകൾ... വാതിലിൽ മുട്ടി വിളിക്കും...


" തങ്കേ.. എടീ തങ്കേ... വാതില് തൊറക്കെടി... എനിക്കിന്ന് നെന്റെ കൂടെ കെടക്കണം... കാശ് എത്ര വേണേലും തരാടീ... എന്നെ മാത്രം നീ കെടത്തൂല്ല... അതെന്നാടി എന്റെ കാശ് കയിയ്ക്യോ?... തൊറക്കെടി... കൂത്തിച്ചീ"... ജനലിലൂടെ താൻ എത്തി നോക്കി..… ഇരുട്ടിലെ നേരിയ വെട്ടത്തിൽ... വാതിലിൽ പിടിച്ചു നിൽക്കയാണയാൾ.... കവലയിലെ കടത്തിണ്ണയിലും... കലുങ്കിന് മുകളിലും... സെമിത്തേരി പറമ്പിലുമൊക്കെ കിടന്നുറങ്ങുന്ന... ആ ഭ്രാന്തൻ... കുളിയും നനയുമില്ലാതെ... കണ്ടാൽ അറയ്ക്കുന്ന... നാറുന്ന... കിറുക്കൻ.. കൈ നിറയെ പണവുമായി അമ്മയെ പ്രാപിക്കാൻ വന്നതാണയാൾ....


രക്ഷപ്പെടണം... ഇവിടെ നിന്നും രക്ഷപ്പെടണം... മനസ്സിൽ ഉറച്ചിരുന്നു.


റിസൾട്ട് വന്ന ദിവസം... ആദ്യത്തെ ഒൻപത് റാങ്കുകളിൽ ഒരാളായിരുന്നു താൻ... സ്കൂളിലെ ടോപ്പർ... സന്തോഷം കൊണ്ട് തുള്ളിച്ചാടി... പക്ഷേ അതു പങ്കു വയ്ക്കാൻ ആരുമില്ലായിരുന്നു... അമ്മ പോയിട്ട് രണ്ടു ദിവസമായി.. തിരികെ എത്തിയിട്ടില്ല... കരുണൻ മാഷിന്റെ അരികിലെത്തി... വിവരം പറഞ്ഞു... മാഷ് തന്നെ ചേർത്ത് നിർത്തി അഭിനന്ദിച്ചു... " വലിയ ആളാകണം"... അന്ന് ടൗണിലെ ഹോട്ടലിൽ കൊണ്ടുപോയി ഭക്ഷണം വാങ്ങി തന്നു.


അമ്മ പിറ്റേന്നാണ് വന്നത്... വിവരം അറിഞ്ഞിരുന്നു... കൈ നിറയെ പലഹാരങ്ങളും... പുതിയ ഷർട്ടും ഒക്കെയായാണ് അമ്മ വന്നത്... കെട്ടിപ്പിടിച്ച് നെറുകയിൽ ഉമ്മ തന്നപ്പോഴും.. അമ്മയുടെ കണ്ണുകളിൽ നിന്നും ഉതിർന്നു വീണ ചുടുകണ്ണീർ തന്റെ മുഖം നനഞ്ഞു.


S.S.L.C ബുക്ക് വാങ്ങി മടങ്ങി വരുമ്പോൾ തന്റെ തീരുമാനങ്ങൾ ഉറപ്പിച്ചിരുന്നു.... അമ്മ അന്നും വീട്ടിൽ ഉണ്ടായിരുന്നില്ല... ഉണ്ടായിരുന്ന വസ്ത്രങ്ങൾ എടുത്ത് ഒരു പത്രക്കടലാസ്സിൽ പൊതിഞ്ഞു കെട്ടി... ബുക്കും അതിൽ ഭദ്രമായി വച്ചു... പലപ്പോഴായി അമ്മ തന്ന പൈസയിൽ ബാക്കി ഉണ്ടായിരുന്ന ചില മുഷിഞ്ഞ നോട്ടുകൾ ചുളിവ് നിവർത്തി എണ്ണി നോക്കി... പോക്കറ്റിൽ ഇട്ടു... പാപത്തിന്റെ കറ പുരണ്ട നോട്ടുകൾ!!!


റെയിൽവ്വേ സ്റ്റേഷനിൽ എത്തിയപ്പോൾ.. ആദ്യം പ്ലാറ്റ്ഫോമിൽ കിടന്ന ട്രെയിനിൽ കയറി... എങ്ങോട്ടാണെന്നറിയില്ല... ബോഗികൾ മാറി മാറി കയറി... തന്റെ ആദ്യത്തെ കള്ള വണ്ടി യാത്ര.... പിറ്റെനാൾ... ഏതോ വലിയ ഒരു സ്റ്റേഷനിൽ വണ്ടി നിന്നു... ഇറങ്ങി... ആന്ധ്രായിലെ വിജയവാഡാ ജംഗ്ഷൻ... അവിടെ ഇറങ്ങാൻ തീരുമാനിച്ചു... ലക്ഷ്യമില്ലാതെ പ്ലാറ്റ്ഫോമിലൂടെ നടന്നു... അറിയാത്ത ഭാഷ... ദേശം... ആളുകൾ... ചുവന്ന ഉടുപ്പിട്ട പോട്ടർമാർ... യാചകർ... കച്ചവടക്കാർ... ഒട്ടും ഭയം തോന്നിയില്ല.


ഇവിടെ തന്നെയാരും തിരിച്ചറിയില്ല... വഴീ തങ്കേടെ മകനെന്ന് പറഞ്ഞ് പരിഹസിക്കില്ല... മനസ്സിന് വല്ലാതെ ആശ്വാസം തോന്നി... സന്തോഷം തോന്നി... ആത്മവിശ്വാസം തോന്നി... പക്ഷേ... പെട്ടെന്ന് അമ്മയെ ഓർത്തു.. താൻ എന്തു ചോദിച്ചാലും കണ്ണുകൾ നിറയുന്ന അമ്മ... ഒരിക്കൽ പോലും തന്നെ ശകാരിക്കാത്ത അമ്മ... കൂടുതൽ സംസാരിക്കാത്ത അമ്മ... കരയുന്ന മുഖമുള്ള തന്റെ അമ്മ.... നാട്ടുകാരുടെ വഴീ തങ്ക... എന്ന തന്റെ അമ്മ... പുറമ്പോക്കിൽ താമസിക്കുന്ന വേശ്യയായ തന്റെ അമ്മ...


രണ്ടു മൂന്നു ദിവസം കൊണ്ട് കൈയിൽ ഉണ്ടായിരുന്ന കാശ് തീർന്നു... ഭക്ഷണം കഴിച്ചും... വിജയവാഡ പട്ടണത്തിലെ കാഴ്ചകൾ കണ്ടും... കടത്തിണ്ണയിൽ കിടന്നുറങ്ങിയും സമയം കളഞ്ഞു. എന്തു ചെയ്യണമെന്നൊന്നും അറിയില്ലായിരുന്നു.


വിശപ്പ് സഹിക്കാതെ വന്നപ്പോൾ.. കൈ നീട്ടി.. ഭിക്ഷയ്ക്കായി... ചിലരൊക്കെ തന്നു.. മറ്റു ചിലർ ആട്ടിയോടിച്ചു... എന്നിട്ടും സന്തോഷമായിരുന്നു. ചില ദിവസങ്ങൾക്കൊണ്ട് താൻ അമ്മയെ മറന്നു തുടങ്ങി... നാട് മറന്നു... അല്ലെങ്കിൽ തന്നെ... ഓർമ്മിക്കാൻ ആ നാട്ടിൽ തനിക്കെന്തിരിക്കുന്നു.


ഒരു കൂട്ടം ഹിജഡകളുടെ സംഘത്തിലാണ് ചെന്നുപെട്ടത്... അവർ തന്നെ പെണ്ണിനെ പോലെ വേഷം കെട്ടിച്ചു... കൂട്ടത്തിൽ കൂട്ടി... ട്രെയിനിൽ പാട്ടു പാടി ഭിക്ഷ ചോദിച്ചു. അവരുടെ കൂടെ തിന്നു കുടിച്ചു... കിടന്നുറങ്ങി... മദ്യം കുടിപ്പിച്ചു... ഉറക്കത്തിനിടയിൽ ചിലരുടെ കൈകൾ തന്റെ ഇളം ശരീരത്തിൽ പാമ്പുകളെപ്പോലെ ഇഴഞ്ഞു നടന്നു.. ഞെരിച്ചമർത്തി... ശരീരത്തിൽ തീ പടർത്തി... വലിയ കാറുകളിൽ വന്ന് ചിലർ തന്നെ വലിയ ഹോട്ടൽ മുറികളിലേക്ക് കൊണ്ടുപോയി.... ഹിജഡകൾ കാശ് വാങ്ങി.. 


ചില മാസങ്ങൾ കഴിഞ്ഞാണ്... വടക്കോട്ട് സഞ്ചരിച്ച ഹിജഡകളുടെ ഒരു സംഘത്തിൽ താനുമുണ്ടായിരുന്നു... ട്രെയിനുകൾ തോറും മാറി മാറി കയറിയിറങ്ങി... ഒടുവിലാണ് കൽക്കട്ടയിലെത്തുന്നത്.


കൽക്കട്ടയിലെ ' സോനാഗച്ചി'... അവിടെ നിന്നു തുടങ്ങുന്ന തന്റെ രണ്ടാം ജന്മം. ' സോനാഗച്ചി' എന്താണെന്നോ... അതിന്റെ വശീകരണ ശേഷി എത്രയെന്നോ... ആ മോഹവലയത്തിലേക്ക് എത്തപ്പെടുന്ന ആളുകളുടെ ആവശ്യം എന്താണന്നോ .. പൂർണ്ണമായി പതിനഞ്ചു വയസ്സുകാരന് ഉൾക്കൊളളാൻ കഴിഞ്ഞില്ല.... മെല്ലെ... മെല്ലെ.... ചിത്രം വ്യക്തമായി.... തന്റെ അമ്മയെപ്പോലെ... പണിയെടുക്കുന്ന ആയിരക്കണക്കിന് അമ്മമാർ... ചേച്ചിമാർ... അന്ന് താൻ തിരിച്ചറിഞ്ഞു.. തന്റെ അമ്മ ഒറ്റയല്ല... അതുപോലെ ഒരായിരങ്ങൾ...


കാമം പുരട്ടിയ കടക്കണ്ണുകൾ കാട്ടി... ഇരയെ ആകർഷിക്കുന്ന... അമ്മമാരെ ആ തെരുവിൽ കണ്ടു... എന്നാൽ... തന്റെ അമ്മയെ പോലെ കരയുന്ന മുഖമുള്ളവരെ താൻ തിരഞ്ഞു.. ആരെയും കണ്ടെത്തിയില്ല. തന്റെ അമ്മ  'ജോലിക്ക്' പോകുമ്പോൾ എത്ര അണിഞ്ഞൊരുങ്ങിയാലും... സുന്ദരമായ ആ മുഖത്ത് പടർന്നിരുന്നത്... ശോകമായിരുന്നില്ലേ... ചിരിക്കാൻ ശ്രമിക്കുമ്പോഴൊക്കെ.. അമ്മയ്ക്ക് കരയുന്ന ഭാവമായിരുന്നില്ലേ?.... മുഖം മനസ്സിന്റെ ദർപ്പണമെങ്കിൽ….. ആ മനസ്സ് മുഴുവൻ... വേദനകളായിരുന്നിരിക്കണം..


' സോനാഗച്ചിയിൽ' ആയിരുന്നു തന്റെ കൗമാരം പുഷ്പ്പിച്ചത്!!!! ഏഷ്യയിലെ ഏറ്റവും വലിയ 'ചുവന്ന തെരുവുകളിൽ ഒന്നാണ്... പതിനയ്യായിരത്തോളം വരുന്ന ലൈംഗീക തൊഴിലാളികളും... അവരുടെ കുടുംബങ്ങളും... കുട്ടികളും അടങ്ങുന്ന ഒരു സമൂഹം. നാൽപ്പതിനായിരത്തോളം വരുന്ന ആളുകളാണ് ഓരോ ദിവസവും അവിടെ' വന്നു പോകുന്നത്'... സോനാഗച്ചിയെ കൂടാതെ.. 'കാളിഘട്ട്.. ഉൾട്ടാടാംഗ... ബറയ്പൂർ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ലൈംഗീക തൊഴിലാളികൾ കൂട്ടമായി താമസിക്കുന്നു. സ്ത്രീകൾ മാത്രമല്ല.. ലെസ്ബിയൻ... ബൈസെക്ഷ്വൽസ്... ഹിജഡകൾ... ഒക്കെ ഈ സമൂഹത്തിന്റെ ഭാഗമായിരുന്നു. ആയിടെ... എത്രയോ തവണ താൻ വൈകൃത രതിക്ക് വിധേയനായി... ഇതിനു വേണ്ടിയായിരുന്നോ.... താൻ ഒൻമ്പതാം റാങ്കുകാരനായത്... എന്നാലും സാരമില്ല... അപമാനഭാരം താങ്ങാനാവാതെ... വീർപ്പുമുട്ടിയ ആ നശിച്ച നാട്ടിൽ നിന്നു താൻ രക്ഷപെട്ടല്ലോ... ഇവിടെ താൻ  'മുന്നയാണ്... നന്ദൂ മുന്ന'... ആരും പരിഹസിക്കില്ല... പുഴുത്ത നായയെപ്പോലെ കല്ലെറിയുന്നില്ല... വഴീ തങ്കയുടെ മകനെന്ന് വിളിക്കില്ല... ഇവിടെ സമത്വമുണ്ട്... സാഹോദര്യമുണ്ട്... സ്നേഹമുണ്ട്... ഇവിടെ എല്ലാവരും ഒരുപോലെയാണ്... ഒരേ ജോലി ചെയ്യുന്നവർ... അവരുടെ മക്കൾ...


പക്ഷേ.... ഇവിടെ 'വേശത്തരുണികൾ'... രണ്ടും മൂന്നും വിഭാഗങ്ങളായി തരം തിരിക്കപ്പെടുന്നുണ്ട്... വില കൂടിയവരും... വില കുറഞ്ഞവരും... പന്ത്രണ്ട് വയസ്സുള്ള പെൺകുട്ടികൾ തുടങ്ങി... മധ്യവയ്‌സക്കരായ സ്ത്രീകൾ വരെ... സോനാഗച്ചിയിലെ തെരുവുകളിൽ ഇരുവശങ്ങളിലുമായി അണിഞ്ഞൊരുങ്ങി നിൽക്കുന്നത് ആദ്യമൊക്കെ തെല്ല് അത്ഭുതത്തോടെ നോക്കി കണ്ടിരുന്നു. കടുത്ത നിറങ്ങളിലുള്ള സാരിയുടുത്ത്..  പിങ്കും ചുവപ്പും നിറ ങ്ങളിൽ ചായം ചുണ്ടുകളിൽ പുരട്ടി... കണ്ണെഴുതി .. പൊട്ടുതൊട്ട്... വിൽപ്പന ചരക്കുകളായി... ആവശ്യക്കാർ തേടി വരുന്നതും കാത്ത് നിൽക്കുന്ന സ്ത്രീത്വം.. തന്റെ അമ്മയും... ഇവരിൽ ഒരാൾ മാത്രം.


തിരക്ക് കുറഞ്ഞ പ്രഭാതങ്ങൾ... ഉച്ച മയങ്ങി ഉണരുമ്പോഴേക്ക്... സജ്ജീവമാകുന്ന തെരുവുകൾ... പിന്നെ ലഹരി പതഞ്ഞുയരുന്ന കണക്കെ... തിരക്ക് കൂടി കൂടി വരികയും... പാതിരാവും കഴിഞ്ഞ് പുലർച്ചയോടെ അവസാനിക്കുന്ന സോനാഗച്ചി തെരുവുകളുടെ താളം.


രാത്രികളിൽ ഉത്സവ പറമ്പായി മാറുന്ന തെരുവുകളിൽ... രതി താളമുയരുകയും.... വിദ്രുത രതി ക്രീഡകളുടെ ഭാണ്ഡം തുറന്ന്.. കാമപൂർത്തിയടഞ്ഞവർ... തെരുവ് വിട്ട് മടങ്ങുമ്പോൾ... മന്മഥ രാസലീലകളാൽ ഭോഗ വസ്ഥുവായി മാറിയ സ്ത്രീ ശരീരങ്ങൾ... നിർവ്വികാരമായ മുഖങ്ങൾ.... രാത്രിയിൽ മുടിക്കെട്ടുകളിൽ ചേർത്ത് കെട്ടിയ മുല്ലപ്പൂ മാലകൾ ചതഞ്ഞരഞ്ഞും... ഉറക്കച്ചടവാർന്ന കണ്ണുകളും.. ലിപ്സ്റ്റിക്കും.. കൺമഷിയും കൂടിക്കലർന്ന് കോലം വരച്ച കവിളിണകളും… പൊട്ട് മാഞ്ഞ നെറ്റിത്തടങ്ങളും... രേതസ്സിന്റെ മനം മടുപ്പിക്കുന്ന ഗന്ധം തളം കെട്ടി നിൽക്കുന്ന ഇരുണ്ട മുറികൾക്കുള്ളിൽ നിന്ന് വേശത്തരുണികൾ തെരുവിലേക്കിറങ്ങുന്നു പുതിയ ഒരു ദിവസം ആരംഭിക്കുന്നതിനായി.


ഇടുങ്ങിയ വൃത്തിഹീനമായ തെരുവുകളിൽ... ഓവുചാലുകളിലൂടെ ഒഴുകുന്ന മനുഷ്യ വിസർജ്യത്തിന്റെ രൂക്ഷ ഗന്ധം... പഴക്കം ചെന്ന് ജീർണ്ണിച്ച് ദ്രവിച്ച... ജനൽ വാതിലുകളിലൂടെ എത്തി നോക്കുന്ന അർദ്ധ നഗ്നരായ സ്ത്രീകൾ... പരസ്പരം പുലഭ്യം പറഞ്ഞ് കൊണ്ട്... വല്ലപ്പോഴും മാത്രം ഒഴുകിയെത്തുന്ന വെളളം പിടിക്കാനായി ടാപ്പുകളുടെ മുൻപിൽ മൽപ്പിടുത്തം നടത്തുന്ന സ്ത്രീകൾ.... കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ അണിഞ്ഞ നിഷ്ക്കളങ്കരായ കുട്ടികൾ തെരുവിൽ ഓടിക്കളിക്കുന്നു.... ജീവനുള്ള മാംസം തേടി... വഴിവക്കിലൂടെ നടക്കുന്ന ഇടപാടുകാർ... അവരെ ചിരിച്ചു കാണിച്ചും... തൊട്ടും... തലോടിയും... വീടുകളിലേക്ക് ക്ഷണിക്കുന്ന വേശ്യകൾ... പ്രായവും... നിറവും... രൂപവും വർണ്ണിച്ച്... ഇടപാടുകാരുമായി വില പേശുന്ന പിമ്പുകൾ... മുറുക്കി ചുവപ്പിച്ച ആന്റിമാർ... റിക്ഷാ വലിക്കുന്ന എല്ലുന്തിയ റിക്ഷാ തൊഴിലാളികൾ... ഇതെല്ലാമായിരുന്നു താൻ കണ്ട സോനാഗച്ചി...


സ്വവർഗ്ഗരതി തേടിയെത്തുന്ന മാന്യൻമാർക്ക് അവർ തന്നെ കാഴ്ച വെച്ചു ... അറയ്ക്കുന്ന ലൈംഗീക വൈകൃതങ്ങൾക്ക് വേണ്ടി തന്റെ ഇളം ശരീരം വിറ്റു കൊണ്ടിരുന്നു.... പക്ഷേ താൻ തോൽക്കില്ലെന്ന് മനസ്സ് തന്നോട് മന്ത്രിച്ചു കൊണ്ടിരുന്നു... അന്ന്..… ആ... പഴയ  നിലാവുള്ള രാത്രിയിൽ... പുറമ്പോക്കിലെ തന്റെ ഓലക്കുടിലിൽ... പഴകി ഓലകൾ ദ്രവിച്ച മേൽക്കൂരയ്ക്ക് ഇടയിലൂടെ തന്നോട് സംസാരിച്ച നക്ഷത്രത്തിന്റെ വാക്കുകൾ തനിക്ക് ധൈര്യം പകർന്നു... ' അൽപ്പനേരത്തേക്ക് കാർമേഘം നിന്നെ മറച്ചാലും... നീ കാർമേഘത്തിന് പുറത്ത് വരും... ഏറെ പ്രഭയോടെ... ഒരു ദീപ്തനക്ഷത്രമായി പ്രകാശിക്കും...


സോനാഗച്ചിയിലെ... ഒരു രാത്രിയിൽ തന്നെ തേടി വന്ന മാന്യനായ ഒരു 'ഇട പാടു കാരനാണ് തന്റെ ജീവിതത്തിന്റെ ഗതി തിരിച്ചുവിട്ടത്. സ്വവർഗ്ഗ ഭോഗിയായിരുന്ന അയാൾ.. വിദ്യാസമ്പന്നനും... പണക്കാരനും... സാമൂഹ്യ പ്രവർത്തകനുമായിരുന്നു. പക്ഷേ... സ്ത്രീകളിൽ കണ്ടെത്താനാകാത്ത അനുഭൂതി അയാളെ വൈകൃതങ്ങളിലേക്ക് തിരിച്ചു വിടുകയായിരുന്നു. 


അദ്ദേഹത്തെ... ' പ്രതാപ് ജീ'.. എന്നു വിളിക്കട്ടെ... രണ്ടും മൂന്നും പ്രാവശ്യം അദ്ദേഹം തന്നെ മാത്രം തേടിയെത്തി... തന്റെ സംരക്ഷകരായിരുന്ന ഹിജഡകൾക്ക് അയാൾ ധാരാളം പണം കൊടുത്തു... അവർക്ക് കൊടുത്തത് കൂടാതെ അവർ അറിയാതെ എനിക്കും പണം തന്നു... പിന്നീട് കൂടെ കൂടെ അയാൾ വരാൻ തുടങ്ങി... താൻ ഒരു 'മലയാളി പയ്യ'നാണെന്നറിഞ്ഞപ്പോൾ , അയാൾ തന്നെ ക്കുറിച്ച് കൂടുതൽ ചോദിച്ചറിഞ്ഞു.... എന്റെ ജീവിതം ഞാൻ അയാളുടെ മുൻപിൽ തുറന്നു വച്ചു... ഒൻമ്പതാം റാങ്കുകാരന്റെ SSLC ബുക്ക് അയാളുടെ മുൻപിൽ തുറന്നു വച്ചു... വിയർപ്പും.... ചെളിയും പുരണ്ട് മഷി പടർന്ന ആ ബുക്കിലെ ഓരോ വിഷയങ്ങളിലും താൻ നേടിയ മാർക്കുകളിലേക്ക് നോക്കി അയാൾ അന്ധിച്ചിരുന്നു.


പിന്നീട് കുറെ ദിവസങ്ങളിൽ' പ്രതാപ് ജി' തന്നെ തേടി വന്നില്ല... ഒരു മാസത്തിനു ശേഷം അദ്ദേഹം വീണ്ടും വന്നു... അന്ന് അയാൾ തന്റെ ശരീരത്തിൽ സ്പർശിച്ചില്ല... മറിച്ച് തന്റെ മനസ്സിൽ അദ്ദേഹം തൊട്ടു...


" മുന്നാ... ഞാൻ പറയുന്ന കാര്യങ്ങൾ നീ ശ്രദ്ധിച്ചു കേൾക്കണം... ഞാൻ ഇനി രണ്ടു ദിവസം കഴിഞ്ഞ് വരുമ്പോൾ നിന്നെ പുറത്ത് കൊണ്ടുപോകും.... നിന്നെ ഞാൻ ഇവരുടെ ഇടയിൽ നിന്നും രക്ഷപ്പെടുത്തും... നീ ഇവിടെ ജീവിച്ച് നശിക്കേണ്ടവനല്ല... നിന്നെ ഞാൻ പഠിപ്പിക്കും... നിന്റെ ഈ സ്ക്കൂൾ സർട്ടിഫിക്കേറ്റ് ഞാൻ കൊണ്ടുപോകുകയാണ്... രണ്ടു നാൾ കഴിഞ്ഞ് ഞാൻ വരും... അവർക്ക് ഒരു സംശയവും തോന്നാത്ത വിധത്തിൽ നിന്നെ പുറത്ത് കൊണ്ടുപോകുന്നുവെന്ന വ്യാജേന നമ്മൾ പോകുന്നു... ഒരുങ്ങിയിരിക്കുക"..


പ്രതാപ് ജി യുടെ സ്വാധീനം ഉപയോഗിച്ച് അദ്ദേഹം തന്നെ സോനാഗച്ചിയിൽ നിന്നും പുറത്തെത്തിച്ചു... തന്റെ മൂന്നാം ജന്മം...


ഉധംപൂരിലുള്ള , പ്രതാപ്ജിയുടെ ചുമതലയിൽ നടത്തപ്പെടുന്ന ' നയാ സിന്തകി'.. എന്ന ചാരിറ്റബിൾ ഹോമിൽ തന്നെ താമസിപ്പിച്ചു... പിന്നീട് കോളേജിൽ അഡ്മിഷൻ തന്നു... ഹയർ സെക്രണ്ടറിയും... ഡിഗ്രിയും... ബിരുദാനന്തര ബിരുദവും എടുപ്പിച്ചു... എല്ലായിടത്തും ഉജ്‌ജ്വല വിജയങ്ങൾ.... സമാനതകളില്ലാത്ത നേട്ടങ്ങൾ.. ചില 'പടുവിളകൾ' അങ്ങിനെയാണത്രേ... ഫലത്തിന് ഒടുക്കത്തെ മധുരമായിരിക്കും.

 

പഠനത്തോടൊപ്പം പ്രതാപ് ജീ യുടെ സ്ഥാപനങ്ങളിൽ ജോലിയും.. ശമ്പളവും തന്നു.

 

നക്ഷത്രം പറഞ്ഞതുപോലെ സംഭവിക്കുന്നു... കാർമേഘങ്ങൾ അപ്രത്യക്ഷമായി... തെളിഞ്ഞ ആകാശം... പക്ഷേ... ആകാശത്തിൽ ഒരു കറുത്ത' ഗർത്ത' മായി തന്റെ അമ്മയെപ്പറ്റി ഇടയ്ക്കിടെ ഓർക്കാറുണ്ടായിരുന്നു. എന്നാൽ പഠന സമയത്ത് ഒരിക്കൽ പോലും താൻ പിന്നിലേക്ക് തിരിഞ്ഞു നോക്കിയില്ല... അമ്മയെപ്പറ്റി ചിന്തിച്ചില്ല... തന്റെ നശിച്ച ബാല്യകാലത്തെ ഓർത്ത് നെടു വീർപ്പിട്ടില്ല... വൈരാണിപ്പാടം എന്ന നാടിനെപ്പറ്റി ഓർത്തില്ല... ലക്ഷ്യം മാത്രമായിരുന്നു തനിക്ക് മുൻപിൽ.. വാശിയോടെ പഠിക്കുമ്പോൾ.. ഇടയ്ക്കിടെ മിഥില പിള്ളയെ ഓർത്തു.. അവളുടെ വാക്കുകൾ ഓർത്തു... " തോൽക്കരുത്... പതറരുത്... ജയിച്ച് കാണിക്കണം.. ജീവിത വിജയം നേടി പ്രതികാരം ചെയ്യണം"... 


പ്രതാപ് ജി യുടെ നിർദ്ദേശമായിരുന്നു സിവിൽ സർവ്വീസ് എഴുതാൻ…. ഒന്നിലും താൻ പരാജയപ്പെട്ടില്ല. ബംഗാൾ കെയ്ഡറിൽ നിന്നും റാങ്കോടെ സിവിൽ സർവ്വീസ് പാസ്സായി.. ഐ.എ. സ് പദവിയുടെ നിറവിൽ നിൽക്കുമ്പോൾ... തനിക്ക് നഷ്ടപ്പെടാനൊന്നുമില്ലായിരുന്നു... നേട്ടങ്ങൾ മാത്രം... വഴീ തങ്ക എന്ന അഭിസാരികയുടെ മകൻ കൊയ്തെടുത്ത വിജയങ്ങൾ...


സോനാഗച്ചിയിൽ സബ് കളക്ടറായും.. പിന്നെ കളക്ടറായും ചുമതലയേറ്റെടുക്കുമ്പോൾ... മനസ്സിൽ നേരത്തെ കുറിച്ച് വച്ച ചില പദ്ധതികളുടെ നടത്തിപ്പിനായിരുന്നു ആദ്യം ഊന്നൽ കൊടുത്തത്... സോനാഗച്ചിയെ പുനരുദ്ധരിക്കുക... ലൈംഗീക തൊഴിലാളികളുടെ കുട്ടികളെ പുനരധിവസിപ്പിക്കുക... തൊഴിൽ വിട്ട് പോരാൻ ആഗ്രഹിക്കുന്നവരെ സഹായിക്കാനുള്ള പദ്ധതികൾക്ക് മുൻതൂക്കം കൊടുക്കുക... സോനഗച്ചിയുടെ തെരുവുകളെയും.. അവരുടെ അടിസ്ഥാന സൗകര്യങ്ങളുടയും കാര്യത്തിൽ ശ്രദ്ധ പതിപ്പിക്കുക... അവരെ ചൂഷണങ്ങളിൽ നിന്ന് മുക്തരാക്കുക.. അവരുടെ ആരോഗ്യ സംരക്ഷണം ഉറപ്പ് വരത്തുക...


ഇരുപത്തിനാലു മണിക്കൂറും... ഉണർന്നിരിക്കുന്ന ഏഷ്യയിലെ ചുവന്ന തെരുവാണത്... ലൈംഗീകതയെ പണത്തിന് വിൽക്കാൻ ഇൻഡ്യയുടെ നിയമം അനുവദിക്കുന്നില്ലെങ്കിലും,  മുപ്പത് ലക്ഷത്തോളം ലൈംഗീക തൊഴിലാളികൾ ഒളിഞ്ഞും തെളിഞ്ഞും ശരീരം വിൽക്കുന്നു.. അനേകം ചൂഷണങ്ങൾക്ക് വിധേയരായി... ബംഗ്ലാദേശിൽ നിന്നും, നേപ്പാളിൽ നിന്നും, ഇൻഡ്യയുടെ വിവിധയിടങ്ങളിൽ നിന്നും സോനാഗച്ചിയിലേക്ക് പെൺകുട്ടികൾ എത്തിച്ചേരുന്നു. ദാരിദ്യര്യവും... ചതിയും... തട്ടിക്കൊണ്ട് പോകലുമെല്ലാം സോനാഗച്ചിയെ സ്ത്രീ സമ്പുഷ്ടമാക്കാൻ മാഫിയകൾ ഉപയോഗിക്കുന്നു. ദിവസവും കോടിക്കണക്കിന് രൂപയാണ് ലൈംഗീക തൊഴിൽ മേഖലയിൽ ക്രയവിക്രയം ചെയ്യപ്പെടുന്നത്.


മണിക്കൂറിന് പതിനായിരങ്ങൾ ഈടാക്കുന്ന .. വി. ഐ.പി കൾക്ക് വേണ്ടിയുള്ള ' കാറ്റഗറി എ' വേശ്യാലയങ്ങൾ മുതൽ.. മണിക്കൂറിന് ആയിരവും ആയിരത്തിയഞ്ഞൂറും ഈടാക്കുന്ന  

'കാറ്റഗറി ബി.' യും... അതിൽ താണ നിലവാരത്തിലുള്ള 'കാറ്റഗറി സി' യും ഒക്കെ ഒരേ കൂരയ്ക്ക് കീഴെ പ്രവർത്തിക്കുന്നു. തെരുവുകൾ ഭരിക്കുന്ന ഗുണ്ടകൾ... മാസാമാസം... ശരീരം വിറ്റ് കിട്ടുന്ന തുകയുടെ പങ്ക് കൃത്യമായി പറ്റുന്ന ബംഗാൾ രാഷ്ട്രീയക്കാരും.. ഉദ്യോഗസ്ഥരും.. സോനാഗച്ചിയെ അതേ പോലെ തന്നെ നിലനിർത്തുന്നു. അവിടെ നടക്കുന്ന അനീതികൾക്കെതിരെ ആരും ശബ്ദം ഉയർത്താറില്ല. രാഷ്ട്രീയ സ്വാധീനമുള്ള ഗുണ്ടകളാൽ വലയം ചെയ്യപ്പെട്ടട്ടുള്ള സോനാഗച്ചിയിലെ സ്വാതന്ത്ര്യ  രാഹിത്യത്തിന്റെ ഇരുളുകളിലേക്ക് കടന്ന് ചെന്ന് സ്ത്രീകൾക്ക് വേണ്ടി വാദിക്കാനും ആരും ധൈര്യപ്പെടാറില്ല.


ഒരു വേശ്യയുടെ മകനായതുകൊണ്ടോ... ഐ.എ.എസ്. എന്ന മൂന്നക്ഷരത്തിന്റെ പിൻബലം കൊണ്ടോ... സമൂഹത്തിൽ ഒരു ലൈംഗീക തൊഴിലാളിയുടെ മക്കൾ നേരിടേണ്ടി വരുന്ന ക്രൂരമായ അവഗണനകളുടെ അനുഭവം കൊണ്ടോ... അതിലുപരി പണത്തിന് വേണ്ടി സ്ത്രീ ശരീരം വിൽപ്പനയ്ക്കു വയ്ക്കേണ്ടിവരുന്ന പ്രവണതക്ക് നേരെയുള്ള രോക്ഷം കൊണ്ടോ... അറിയില്ല... തന്റെ യുവരക്തം തിളച്ചത്... അവരിൽ ഓരോരുത്തരിലും താൻ തന്റെ അമ്മയെ കണ്ടു..  ആ തൊഴിലിൽ എത്തിച്ചേരാൻ ഓരോരുത്തർക്കും ഉണ്ടായ സാഹചര്യവും പലതാകാം.. അറിയില്ല.... 


തന്റെ അമ്മ എങ്ങിനെയാണ് ഇങ്ങനെയായത്.... ആരായിരുന്നു തന്റെ അമ്മ?... അമ്മയ്ക്കു ആരുമില്ലായിരുന്നോ?... അമ്മയുടെ പശ്ചാത്തലം എന്തായിരുന്നിരിക്കണം?


ഐ.എ.എസ്. കിട്ടിയതിനുശേഷം... താൻ ആദ്യമായി അമ്മയെ അന്വേഷിക്കണമെന്ന് തോന്നി... കാണാൻ ആഗ്രഹിച്ചു... ഒന്നുരണ്ടു കത്തുകൾ അയച്ചു ഒന്നിനും മറുപടി വന്നില്ല.... അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചിരിക്കുമോ?... താൻ ഓടി പോയതിനു ശേഷം അമ്മയുടെ സ്ഥിതി എന്തായിരുന്നിരിക്കും.


അങ്ങിനെയാണ്... കരുണൻ മാഷിന് കത്തെഴുതുന്നത്... വൈരാണിപ്പാടത്തെ തന്റെ ഏക അഭ്യുദയ കാംക്ഷി... വായനശാല നടത്തിപ്പുകാരൻ... നീണ്ട വർഷങ്ങൾക്ക് ശേഷമാണ് കരുണൻ മാഷിന് കത്തെഴുതുന്നത്... ഇതുവരെയും താൻ എവിടെയാണെന്ന് ആർക്കും അറിയില്ല.... ദീർഘ വർഷത്തെ അജ്‌ഞാതവാസം.... ഒളിഞ്ഞിരുന്നു താൻ രചിച്ച വിജയഗാഥകൾ....


കരുണൻ മാഷിന്റെ മറുപടി വന്നു. താൻ ജീവിച്ചിരിക്കുന്നുവെന്നും, തന്റെ അമ്പരിപ്പിക്കുന്ന വിജയങ്ങളും... വിശ്വസിക്കാൻ പറ്റുന്നില്ലെന്നും... ഹ്രദയത്തിന്റെ ഭാഷയിലുള്ള അദ്ദേഹത്തിന്റെ വാക്കുകൾ.


അമ്മയെ പറ്റി.. എഴുതിയ വാക്കുകൾ കണ്ണുനീരോടെയാണ് വായിച്ച് തീർത്തത്... തന്റെ തിരോധാനം അമ്മയെ തളർത്തി.. തന്നെത്തേടി ഒരു പാടിടങ്ങളിൽ അമ്മ അലഞ്ഞു.. പോലീസിൽ പരാതിപ്പെട്ടു..... ഒരു തെരുവ് വേശ്യയുടെ പരാതിക്ക് എന്ത് വില... ഒരു വർഷത്തോളം അമ്മ തന്നെ തേടി നടന്നത്രേ... ഒടുവിൽ  ഒരു നാൾ വീട്ടിൽ നിന്നും പോയ അമ്മ പിന്നെ വൈരാണിപ്പാടത്ത് തിരികെയെത്തിയില്ല... പിന്നെ ആരും അമ്മയെ അവിടെങ്ങും കണ്ടിട്ടില്ല.

കരുണൻ മാഷ് വീണ്ടും അമ്മയെക്കുറിച്ച് എഴുതിയിരുന്നു..

" നന്ദൂ... ഞാൻ പണ്ടൊരിക്കൽ നിന്നോട് പറഞ്ഞിരുന്നില്ലേ... നിനക്ക് മനസ്സിലാക്കാനുള്ള പ്രായവും പക്വതയുമാകുമ്പോൾ നീ നിന്റെ അമ്മയെ കുറിച്ചറിയണമെന്ന്... കേട്ടോളൂ.... വഴീ തങ്ക എന്നു ആളുകൾ വിളിക്കുന്ന വേശ്യാവൃത്തി ചെയ്തിരുന്ന നിന്റെ അമ്മയെക്കുറിച്ച്... എന്റെ അമ്മയുടെ നാടായ തെക്കൻ തിരുവിതാംകൂറിലെ ഒരു സ്ഥലത്ത് തന്നെയായിരുന്നു തങ്കവും ജനിച്ചു വളർന്നത്. ജന്മിത്വമുള്ള ഒരു തറവാട്ടിലായിരുന്നു തങ്കം ജനിച്ചു വളർന്നത്... അവളുടെ ചെറുപ്രായത്തിൽ... ഒരു തോണി അപകടത്തിൽപ്പെട്ട് അവളുടെ അച്ഛനും അമ്മയും നഷ്ടപ്പെട്ടു.. പിന്നീട് അവളുടെ അമ്മയുടെ വീട്ടുകാരാണ് അവളെ വളർത്തിയത്..

 തങ്കം ബാല്യത്തിലെ സുന്ദരിയായിരുന്നു... പന്ത്രണ്ട് വയസ്സിൽ അവൾ സ്വന്തം അമ്മാവനാൽ നശിപ്പിക്കപ്പെട്ടു ക്കൊണ്ടിരുന്നു.... പിന്നീട് അമ്മാവന്റെ മക്കളും..... ബന്ധുക്കളും... ചാർച്ചക്കാരുമെല്ലാം ആ സാധു പെൺക്കുട്ടിയെ പിച്ചിച്ചീന്തിക്കൊണ്ടിരുന്നു. വഴങ്ങിക്കൊടുക്കാനല്ലാതെ എതിർക്കാൻ അവൾക്ക് ശക്തിയില്ലായിരുന്നു. പതിനെട്ടാമത്തെ വയസ്സിൽ അവൾ ഗർഭിണിയായി.. അവിഹിത ഗർഭത്തിന്റെ പേരും പറഞ്ഞ് അവർ അവളെ വീട്ടിൽ നിന്നും ഇറക്കി വിട്ടു... അവളുടെ സ്വത്തുക്കൾ എല്ലാം അവർ അപഹരിച്ചെടുക്കയുണ്ടായി... നിരാലംബയും ഗർഭിണിയും യൗവ്വനയുക്തയും സുന്ദരിയുമായിരുന്ന അവളെ സമൂഹം വെറുതെവിട്ടില്ല... റെസ്ക്യൂ ഹോമിൽ കിടന്നാണ് അവൾ നിന്നെ പ്രസവിക്കുന്നത്... നിന്നെയുമായി തെരുവിലേക്കിറങ്ങിയ അവളുടെ മേനി ക്കൊഴുപ്പിന് ജനം വില പേശിയെടുത്തു... കൂട്ടിക്കൊടുപ്പുകാർ... അവളുടെ ചുറ്റും വട്ടമിട്ടു പറന്നു... അങ്ങിനെ എവിടെയൊക്കയൊ നിന്നെയുമായി ചുറ്റിത്തിരിഞ്ഞാണ് വൈരാണിപ്പാടത്ത് എത്തുന്നത്... പുറമ്പോക്കിൽ ഏതോ ഒരു 'രാഷ്ട്രീയ മാന്യൻ' അനുവദിച്ചു കൊടുത്തതായിരുന്നു ആ കുടിൽ..

അങ്ങിനെയാണ് നിന്റെ അമ്മ വഴീ തങ്കയാകുന്നത്.. മോനെ നീ അവളെ ശപിക്കരുത്... സ്നേഹിച്ചില്ലെങ്കിലും മനസ്സുകൊണ്ട് അവളെ വെറുക്കരുത്".... കരുണൻ മാഷിന്റെ എഴുത്ത് വായിച്ച് അവസാനിപ്പിക്കുമ്പോൾ കണ്ണുനീർ വീണ് ആ കത്തിൽ മുഴുവൻ മഷിപടർന്നിരുന്നു


തന്റെ അമ്മ... ഒരു തെരുവ് വേശ്യയായ കഥ കേട്ട തന്റെ ഉള്ളം നൊന്തു പിടഞ്ഞിരുന്നു... ബാല്യത്തിലെ പിച്ചിച്ചീന്തപ്പെട്ട ആ ശരീരത്തിൽ...  ആരുടെയോ വിഷവിത്ത് വീണ് മുള പൊട്ടിയതല്ലേ താൻ?... അറിയാതെ തനിക്ക് പിതൃത്വമേകിയ അയാൾ ആരായിരിക്കും?.. അമ്മ അത് അറിഞ്ഞിരുന്നോ?... ഒരു പടുമുളയായ തന്നെ അമ്മ എത്രമാത്രം സ്നേഹിച്ചിരുന്നു. പക്ഷേ താൻ?... ഒരിക്കലും അമ്മയെ സ്നേഹിച്ചിരുന്നില്ല... അറപ്പായിരുന്നില്ലേ?..


അന്നുമുതൽ താൻ അമ്മയെ തേടിക്കൊണ്ടിരുന്നു... തന്റെ കഴിവ് ഉപയോഗിച്ച് കേരളത്തിലുടനീളം അന്വേഷിപിച്ചു... വ്യഭിചാര കേന്ദ്രങ്ങളിലും... റിഹാബിലിറ്റേഷൻ സെന്റെറുകളിലും ഒക്കെ അന്വേഷിച്ചു, എങ്ങും കണ്ടെത്താനായില്ല. താൻ നഷ്ടപ്പെട്ട വ്യഥയിൽ ജീവൻ ഒടുക്കിയിരിക്കാം... നഷ്ടബോധത്തിന്റെ നെരിപ്പോടിൽ താൻ വീണെരിഞ്ഞിരുന്നു.


പന്ത്രണ്ട് വർഷങ്ങൾ... കളക്ടർ പദവിയിൽ കൽക്കട്ടയിൽ... ഒരു പാട് മാറ്റങ്ങൾ വരുത്താനായി.. ശക്തമായ എതിർപ്പുകൾ നേരിട്ടു... എൻകൗണ്ടറുകൾ ഉണ്ടായി... രാഷ്ട്രീയക്കാരുടെ സമ്മർദ്ദങ്ങൾ അതിജീവിച്ച്... ചുവന്ന തെരുവുകളിൽ മാറ്റത്തിന്റെ കൊടുങ്കാറ്റ് അഴിച്ചു വിട്ടു... അന്താരാഷ്ട്ര മാധ്യമങ്ങളിൽ പോലും തന്റെ അഭിമുഖങ്ങൾ തുടർക്കഥയായി... തന്റെ ജീവിതത്തിന്റെ പച്ചയായ അനുഭവങ്ങൾ... സെൻസർ ചെയ്യാതെ താൻ തുറന്നു പറഞ്ഞു. 


പക്ഷേ.... അമ്മ ഒരു തീരാ നൊമ്പരമായി ബാക്കി നിന്നു.


അനന്തരാമന്റെ നോവൽ പൂർണ്ണമാകാനുണ്ട്... ഇനിയും ഒരു ക്ലൈമാക്സിനുള്ള ഇടം ബാക്കി നിർത്തിയിരിക്കുന്നു.


ഇന്ന് അദ്ദേഹം ഡൽഹി ഓഫീസിൽ ജോയിൻ ചെയ്യുകയാണ്... പേഴ്സണൽ സെക്രട്ടറി എന്ന നിലയിൽ അദ്ദേഹത്തിന്റെ ഇവിടുത്തെ പ്രവൃത്തനങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വവും തനിക്കാണ്... പതിവിലും നേരത്തെ തന്നെ ഓഫീസിലെത്തി... പ്രീയ നന്ദയും എത്താമെന്ന് പറഞ്ഞിട്ടുണ്ട്.


കടുംനീല സ്യൂട്ടിൽ... വെളുത്ത് മെലിഞ്ഞ് ഉയരമുള്ള... ഗാംഭീര്യമുള്ള മുഖത്ത് കറുത്ത ഫ്രെയിമിട്ട കണ്ണട ധരിച്ച് ചുണ്ടിൽ വിടർന്ന ചിരിയോടെ അദ്ദേഹം കടന്നുവന്നു ക്യാബിനുള്ളിൽ ഇരുന്നു... ഡോറിനു മുകളിൽ നേരത്തെ തന്നെ നെയിം ബോർഡ് വച്ചിരുന്നു. അനന്തരാമൻ IAS... Chairman of the Central Board of Social Welfare.


 വളരെ സൗഹ്രദം നിറഞ്ഞ അദ്ദേഹത്തിന്റെ പെരുമാറ്റം , കുറച്ചു ദിവസങ്ങൾക്കൊണ്ടു തന്നെ സഹ പ്രവൃത്തകരുടെ സ്നേഹാദരങ്ങൾ പിടിച്ചുപറ്റി. പ്രീയനന്ദ ഇതിനോടകം അദ്ദേഹവുമായി വളരെ അടുപ്പം സ്ഥാപിച്ചിരുന്നു. അപ്പോയിന്റ്മെന്റ് എടുക്കാതെ അദ്ദേഹത്തിന്റെ അടുത്ത് വരുവാനുള്ളത്ര സ്വാതന്ത്ര്യം അവൾ നേടി... അവളുടെ സംഘടനായ ' ജ്വാല'യുടെ പ്രവർത്തനങ്ങൾക്ക് അദ്ദേഹം മുഴുവൻ സപ്പോർട്ടും വാഗ്ദാനം ചെയ്തിരുന്നു.


മൂന്ന് മാസങ്ങൾ കഴിഞ്ഞു... ഡൽഹിയിലിരുന്നു കൊണ്ട് എല്ലാ സംസ്ഥാനങ്ങളിലെയും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളെ അദ്ദേഹം ഏകോപിപ്പിച്ചു. സ്ത്രീകളുടെയും.. കുട്ടികളുടെയും.. അശരണരുടെയും... ലൈംഗീക തൊഴിലാളികളുടെയും.. അവരുടെ മക്കളുടെയും.. ട്രാൻസ് ജെൻഡറുകളുടെയും തുടങ്ങി എല്ലാ മേഖലകളും അദ്ദേഹം പരിശോധിച്ചു നടപടികൾ ശക്തിപ്പെടുത്തി. സെക്സ് വർക്കേഴ്സിന്റെ കുട്ടികളുടെ പുനരധിവാസ പദ്ധതികളിൽ പ്രത്യേകം ശ്രദ്ധിച്ചു.


പൂനയിൽ വച്ച് നടത്തപ്പെടുന്ന ' ജ്വാല' യുടെ ചില മീറ്റിംഗുകൾക്കായി.. മൂന്ന് ദിവസത്തെ ടൂർ പ്രോഗ്രാം കൃമീകരിച്ച് അദ്ദേഹം പൂനയിലേക്ക് തിരിച്ചു. കൂടെ ഞാനും, പ്രീയനന്ദയും ഉണ്ടായിരുന്നു.


ബുധ്വാർ പേട്ടിലുള്ള റിഹാബിലിറ്റേഷൻ സെന്ററിന്റെ കോമ്പൗണ്ടിലായിരുന്നു സമ്മേളനങ്ങൾ.. വേശ്യാവൃത്തി ഉപേക്ഷിച്ച്... പുനരധിവസിക്കപ്പെട്ട വളരെയധികം ആലംബഹീനരായ സ്ത്രീകളെ ' ജ്വാല' സംരക്ഷിച്ചിരുന്നു. രണ്ടാമത്തെ പകൽ മീറ്റിംങ്ങ് നടക്കുകയാണ്.. ഇൻഡ്യയുടെ വിവിധ സ്ഥലങ്ങളിൽ നിന്നുമുള്ള ഡെലിഗേറ്റ്സുകൾ എത്തിയിട്ടുണ്ട്... രാവിലത്തെ സെഷൻ അവസാനിച്ചു ലഞ്ചിന് പിരിഞ്ഞപ്പോഴാണ് പ്രീയ നന്ദാ പറയുന്നത് അവിടുത്തെ ഒരു അന്തേവാസി സ്ത്രീ മരിച്ചു... അൽപ്പം മുൻപ്... കുറച്ചു ദിവസങ്ങളായി കിടപ്പിലായിരുന്നത്രേ.


അനന്തരാമൻ സാറും, ഞാനും, നന്ദയും, മറ്റൊരാളും കൂടി മരിച്ച സ്ത്രീയെ കാണാൻ അടുത്തുള്ള താമസ സ്ഥലത്തേക്ക് പോയി.... സ്ഥാപനത്തിന്റെ ചാർജുള്ള മഹാരാഷ്ട്രക്കാരിയായ മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു.


മൃതദേഹം കിടത്തിയിരിക്കുന്ന ഹാളിലെത്തി... വെള്ള വിരിച്ച കട്ടിലിൽ... വെളുത്ത തുണി പുതച്ച്.. കുലീനത തോന്നിക്കുന്ന ഐശ്വര്യമുള്ള മുഖം... കൈയ്യിൽ കരുതിയിരുന്ന റോസാ പുഷ്പങ്ങൾ അർപ്പിച്ചു. അനന്തരാമൻ സാർ ഒന്നുകൂടി കട്ടിലിനോട് അടുത്ത് നിന്നു... കുനിഞ്ഞ് ആ മുഖത്തേക്ക് ഉറ്റുനോക്കുന്നു... മെല്ലെ അദ്ദേഹത്തിന്റെ കരം ചലിച്ചു... എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് കട്ടിലിനോട് ചേർന്ന് മുട്ടുകുത്തി... ആ ചുണ്ടുകൾ വിറയാർന്ന ശബ്ദത്തിൽ ചലിച്ചു... " അമ്മേ.... ആ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്... അദ്ദേഹം ചുറ്റും നിന്നവരെ നോക്കി... " എന്റെ അമ്മ... എന്റെ അമ്മ... കൈകൾ ഉയർത്തി... അമ്മയുടെ മുഖം തലോടി... മുഖം ഉയർത്തി അമ്മയെ ചുംബിച്ചു... ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അദ്ദേഹം വാവിട്ടു കരയുന്നു... എനിക്കും..നന്ദയ്ക്കു മൊഴികെ ആർക്കും ഒന്നും മനസ്സിലായില്ല.


ആ നിശ്ചലമായ ശരീരത്തിൽ മുഖം ചേർത്ത് വച്ച് അദ്ദേഹം ആ ഇരുപ്പ് വളരെ നേരം ഇരുന്നു...


നന്ദ മെല്ലെ മുന്നോട്ട് ചെന്ന് അദ്ദേഹത്തിന്റെ തോളിൽ മെല്ലെ തട്ടി ആശ്വസിപ്പിച്ചു... അദ്ദേഹത്തെ പതുക്കെ എഴുന്നേൽപ്പിച്ചു... " നന്ദാ... എന്റെ അമ്മ... ഞാൻ തേടി നടന്ന എന്റെ അമ്മ... ഞാൻ ഉപേക്ഷിച്ച് കളഞ്ഞ എന്റെ അമ്മ... കണ്ടോ... ഇതാണ് വഴീ തങ്ക...


" മരിച്ചു കിടക്കുന്ന എന്റെ അമ്മയുടെ മുഖത്തിന്റെ ശോഭ കണ്ടോ?... കവിളിലെ ആ വിടർന്ന നുണക്കുഴികൾ കണ്ടോ.. ജീവിച്ചിരുന്നപ്പോഴുള്ള സൗന്ദര്യത്തിന്റെ ഇരട്ടിയാണിപ്പോൾ അമ്മയുടെ സൗന്ദര്യം...


ഒടുവിൽ... സ്വന്തം മകന്റെ കൈ കൊണ്ട് ശേഷക്രീയകൾ സ്വീകരിച്ച ആശ്വാസത്തോടെ ആ അമ്മ... വൈരാണിപ്പാടത്തുകാർ വിളിച്ചിരുന്ന വഴി തങ്കയെ അഗ്നിക്ക് സമർപ്പിച്ചു.... പഞ്ചഭൂതങ്ങളിൽ ലയിച്ചു...


അഞ്ചു വർഷമായിരുന്നു ഇവർ ഇവിടെ എത്തിയിട്ട്…... മകനെ നഷ്ടപ്പെട്ടതടക്കം.. ജീവിതത്തിന്റെ നാരകീയത മുഴുവനും അവർ പറഞ്ഞിരുന്നു. " എന്തായാലും.. സാർ വന്നല്ലോ... അമ്മയുടെ ആത്മാവ് ആശ്വസിക്കുന്നുണ്ട്... സാറിനെ ഓർത്ത് അഭിമാനം കൊള്ളുന്നുണ്ട്... സ്ഥാപനത്തിന്റെ ചുമതലക്കാരിയുടെ വാക്കുകൾ.... അദ്ദേഹത്തെ തെല്ല് ആശ്വസിപ്പിച്ചിരിക്കണം.


മടക്ക യാത്രയിൽ... " ദി അൺ ഹീൽഡ് വൂൺഡ് എന്ന നോവലിന്റെ ക്ലൈമാക്സ് എഴുതി ചേർക്കപ്പെട്ടു.



                               സജി ജോസഫ്