2019, ജൂൺ 27, വ്യാഴാഴ്‌ച

നിറഭേദങ്ങൾ


എൻ രാഷ്ട്രമെന്നുമഭിമാനമെങ്കിലും,
എൻ മഹാ ദു:ഖമ തിന്നിന്റെ രാഷ്ട്രീയം.
രാഷ്ട്രീയമെന്നത് രാഷ്ട്ര നിർമ്മാണ മെ -
ന്നെന്നെ പറഞ്ഞു പഠിപ്പിച്ചൊരാനിങ്ങൾ,
രാഷ്ട്രീയധികാരമേറാൻ തെരുവുക ൾ,
രക്തക്കളങ്ങളായ് മാറ്റിയോരല്ലയോ.
എൻ പൂർവികർ കണ്ട സ്വപ്നങ്ങളൊക്കെയും ,
എപ്പഴേ ദൂരെയുപേക്ഷിച്ചൊരാ നിങ്ങൾ,
എൻ കിടാങ്ങൾ തൻ പ്രതീക്ഷകളേപ്പോലു,
മിന്നുമിതെന്തേ തകർത്തെറിഞ്ഞീടുന്നു.
ഓരോ കൊടി..കളുദിച്ചുയർന്നപ്പൊഴും
ഏറെ പ്രതീക്ഷിച്ചു കാത്തിരുന്നൂ ഞങ്ങൾ,
കാലം കഴിയേ തിരിച്ചറിഞ്ഞീടുന്നു,
സത്യമിതെല്ലാക്കൊടിക്കുമൊരേ നിറം.
എത്ര കുഞ്ഞുങ്ങളനാഥരായിന്നിവി -
ടെത്ര കുടുംബങ്ങളാശ്രയ മറ്റു പോയ്,
നിങ്ങൾക്കു നഷ്ടങ്ങളേതുമില്ല ...
കിട്ടി .. ലാഭമായ് രക്തസാക്ഷി - ബലിദാനികൾ.
രണ്ടറ്റവും കൂട്ടി ...മുട്ടിക്കുവാനായി -
നെട്ടോട്ടമോടുന്നു ഞാനെന്നു മെപ്പഴും,
ജോലിയും കൂലിയുമില്ലാത്ത നിങ്ങളി-
ന്നാസ്വദിക്കുന്നൂ... മടിശ്ശീല തൻ കനം.
കാലിത്തൊഴുത്തിൻ സമാനമാണിന്നുമെൻ -
പൊന്നു മക്കൾ... പഠിക്കുന്ന വിദ്യാലയം,
സ്വാധീനമുള്ളവർ നിങ്ങൾ തൻ മക്കളെ -
ചേർത്തിടാൻ ...പഞ്ചനക്ഷത്ര വിദ്യാലയം.
എന്നേറ്റവും പ്രിയമാമൊരീ രാജ്യത്തിൻ,
നേരധികാരി ഞാ... നാണെന്നിരിക്കവെ,
എന്നവകാശങ്ങളൊക്കെ ക്കവർന്നിന്നു -
മാറിയോ നിങ്ങളിന്നെന്നധികാരിയായ്.
ഇല്ല പ്രതീക്ഷകളില്ലിനി ഞങ്ങൾക്കി -
ന്നേതു കൊടിയിലു മേതു വാക്യത്തി ലും,
ഇല്ലാ പ്രതീക്ഷ തൻ ഒറ്റക്കിരണവും,
ഇന്നത്തെ  ചക്രവാളത്തിന്റെ സീമയിൽ.
കാത്തിരിക്കും ഞാൻ പുതിയൊരു നാളേക്കായ്‌,
എന്നോടു ചേർന്നെന്റെ രാജ്യം വളരുവാൻ....

2019, ജൂൺ 14, വെള്ളിയാഴ്‌ച

ഒറ്റയടിപ്പാത

വീണ്ടും പുലർകാല മെത്തുന്നതും കാത്ത്,
എന്തേ തനിച്ചു നിൽക്കുന്നൊരീ പാതയിൽ.
മുന്നോട്ടൊരൽപം നടന്നീടിലെത്തിടും,
രാജവീഥിക്കു സമാനമാം പാതയിൽ.
ഒറ്റക്കു പോയിടിൽ  ഒറ്റയടിപ്പാത-
യാത്രകൾ ദുഷ്കരമാകുമെന്നോർക്കുക.
നിൻ പ്രിയരൊത്തു വേണം നിൻ്റെ യാത്രകൾ,
ആസ്വദിക്കാമപ്പോഴോരോ നിമിഷവും.
ഒന്നിച്ചു പോകുന്ന നേരങ്ങളിൽ എത്ര,
ശുഷ്കമാം പാതയും വിസ്തൃതമായിടും.
പാതകളെത്രയിടുങ്ങിയതാവിലും,
ലക്ഷ്യബോധത്തോടെയാവണം യാത്രകൾ.
യാത്രയിൽ നിന്നോടു ചേരുന്നവരിലേ-
ക്കാത്മവിശ്വാസം പകർന്നു നീ നൽകണം
മായാത്തൊരു ചിരി നിൻ മുഖത്തുണ്ടെങ്കിൽ,
സംതൃപ്തരാക്കിടാമേറെ മുഖങ്ങളെ.
ഒരു പുഞ്ചിരിക്കു നാം കാരണമായിടിൽ,
സഫലമാണീ ജൻമമെന്നതു നിശ്ചയം.

2019, ജൂൺ 8, ശനിയാഴ്‌ച

എന്റെ വിദ്യാലയം

എൻ ബാല്യകൗമാരകാലം ചിലവിട്ട
എന്റെ വിദ്യാലയം എത്ര മനോഹരം,
നാലു വശങ്ങളും മാമല കോട്ടയാൽ
സംരക്ഷിതം എന്നെ ഞാനാക്കിയോരിടം.

തഴ് വര തന്നിൽ തല പൊക്കി നിൽക്കുന്ന പ്രൗഡഗംഭീരമാം വിദ്യ തൻ ആലയം, എന്നുമെൻ ഓർമ്മയിലാദ്യം തെളിയുന്നു
നേർവഴി കാട്ടി യോരെൻഗുരുഭൂതരും,
എൻ സുഖദുഖങ്ങൾ പങ്കുവെച്ചീടുവാൻ,
എന്നോടു ചേർന്ന പ്രിയരാം സതീർത്ഥ്യരും.

കാലങ്ങളെത്ര കഴിഞ്ഞു പോയീടിലും ദൂരങ്ങളെത്രയോ താണ്ടിയെന്നാകിലും
ഇല്ല മറക്കാൻ കഴിയില്ലൊരിക്കലും
ഓരോ മുഖങ്ങളും ഓരോ ദിനങ്ങളും.

നൂറുനിറങ്ങൾ നിറഞ്ഞൊരാ നാളുകൾ,
എന്നിനി വീണ്ടും തിരിച്ചു കിട്ടീടിടും.
ആഗ്രഹമെന്നിലിന്നേറെയുണ്ടാകിലും,
കാലത്തെ പിന്നോട്ടടിക്കുവാനാവുമോ....?