ഒരു മൺ ചേരാതിലെരിയുന്നൊരീ ,
തിരികെട്ടിടാതെ മിഴിവേകുവാൻ ,
പകർന്നിടാം നിത്യവും വിദ്യയാമിന്ധനം .
കണ്ടിടേണം ഏറെ സ്വപ്‌നങ്ങൾ നിത്യവും ,
ഉന്നതമാവണം കാണുന്ന സ്വപ്‌നങ്ങൾ ,
കണ്ട സ്വപ്നങ്ങളാം ലക്ഷ്യത്തിലെത്തുവാൻ ,
കരുതേണമുള്ളിൽ ജ്വലിക്കും കനലുകൾ .
നിത്യ പരിശ്രമമൊന്നുകൊണ്ടേ ,
ലക്ഷ്യത്തിലേക്കു നാമോടിയെത്തൂ ,
ലക്ഷ്യത്തിലെത്തുന്ന നാൾവരേക്കും ,
വിശ്രമിക്കാൻ തെല്ലുമില്ല നേരം
താണ്ടണം കാഠിന്യമേറിയ പാതകൾ ,
ചരിക്കണം നേരായ പാതയതിൽ മാത്രം ,
വിഘ്‌നങ്ങളെത്രവന്നീടിലുമൊക്കെയും ,
പുഷ്പങ്ങളാക്കുന്ന മാന്ത്രികനാകണം .
ലക്ഷ്യത്തിലെത്തിക്കഴിയുന്ന നേരത്ത് ,
പിന്നിട്ട പാതകളുള്ളിൽ തെളിയണം ,
ഓരോ പ്രവൃത്തികൾ ചെയ്യുന്ന നേരത്തും ,
സ്വന്തം മനഃസാക്ഷിയോടു ചോദിക്കണം.
എന്തുപദവികൾ തേടിയെത്തീടിലും ,
എത്രയുയരത്തിൽ ചെന്നുചേർന്നീടിലും ,
വിനയം നിരന്തരം കാത്തുസൂക്ഷിക്കണം
ന്യായം നടത്തിക്കൊടുക്കണം നിർഭയം
*** *** *** *** *** *** ***