2020, നവംബർ 16, തിങ്കളാഴ്‌ച

ഹവ്വാ കടിച്ച ആപ്പിൾ - സജി ജോസഫ്


ഹവ്വാ കടിച്ച ആപ്പിൾ - സജി ജോസഫ്



" പാമ്പ് സ്ത്രീയോട്.... നിങ്ങൾ മരിക്കയില്ല നിശ്ചയം... ഇത് തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നന്മ തിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകുകയും ചെയ്യും".....


ആ വൃക്ഷത്തിന്റെ ഫലം തിൻമാൻ നല്ലതും കാൺമാൻ ഭംഗിയുള്ളതും ജ്‌ഞാനം പ്രാപിപ്പാൻ കാമ്യവും എന്ന് സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭർത്താവിനും കൊടുത്തു അവനും തിന്നു....


വെയിലാറിയപ്പോൾ യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ഒച്ച അവർ കേട്ടു... മനുഷ്യനും ഭാര്യയും നഗ്നരാകകൊണ്ട് അവർ വൃക്ഷങ്ങളുടെ മറവിൽ ഒളിച്ചു...


യഹോവയായ ദൈവം മനുഷ്യനെ വിളിച്ചു, 


ആദം...... ആദം.... നീ എവിടെ?


"ഞാൻ നഗ്നനാകകൊണ്ട് ഭയപ്പെട്ട് ഒളിച്ചിരിക്കയാകുന്നു"...


" നീ നഗ്നനെന്ന് നിന്നോട് ആർ പറഞ്ഞു? തിന്നരുതെന്ന് ഞാൻ നിന്നോട് കൽപ്പിച്ച വൃക്ഷഫലം നീ തിന്നുവോ?..


അതിന് മനുഷ്യൻ....


" എന്നോട് കൂടെയിരിക്കാൻ നീ തന്ന സ്ത്രീ വൃക്ഷഫലം തന്നു, ഞാൻ തിന്നുകയും ചെയ്തു."


യഹോവയായ ദൈവം സ്ത്രീയോട്..." നീ ഈ ചെയ്തത് എന്ത്?!!!


അതിന് സ്ത്രീ ഉത്തരം പറഞ്ഞത്..


"പാമ്പ് എന്നെ വഞ്ചിച്ചു, ഞാൻ തിന്നു പോയി"....


പാമ്പിനെ ശപിച്ച ശേഷം ദൈവം സ്ത്രീയോട് കൽപ്പിച്ചത്...


" ഞാൻ നിനക്ക് കഷ്ടവും... ഗർഭധാരണവും ഏറ്റവും വർദ്ധിപ്പിക്കും... നീ വേദനയോടെ മക്കളെ പ്രസവിക്കും".....


പ്രശസ്ത പിന്നണി ഗായികയും... അഭിനേത്രിയും... അവതാരകയുമായ കൃഷ്ണേന്ദു വിവാഹ മോചിതയായി... വാർത്തകൾ പത്രങ്ങളും ചാനലുകളും തിമിർത്ത് ആഘോഷിച്ചു....


തികച്ചും അനിവാര്യമായിരുന്ന നിയോഗം.... സിനിമ ലോകത്ത് ഒട്ടും തന്നെ പുതുമയല്ലാത്ത വാർത്ത.


സുദേവ് നാരായണൻ.. എന്റെ പ്രീയപ്പെട്ട സുഹ്രത്തായിരുന്നു. അതുകൊണ്ട് തന്നെ വേദന തോന്നാതിരുന്നില്ല. ഏഴ് വർഷം നീണ്ടു നിന്ന " വ്യർത്ഥ ദാമ്പത്യത്തിന് " തിരശ്ശീല വീണപ്പോൾ .. ഏഴ് വർഷങ്ങൾ നഷ്ടമായിപ്പോയിരുന്നു. അതിനിടയിൽ എത്രയോ ആവർത്തി അവരുടെ ജീവിതത്തിൽ കാർമേഘങ്ങൾ ഉരുണ്ടു കൂടുകയും... മഴ പെയ്തു തോർന്ന നനഞ്ഞ പ്രഭാതങ്ങളിൽ...മരം പെയ്തു കൊണ്ടിരിക്കയും... മാനം തെളിഞ്ഞ നേരങ്ങളിൽ പ്രതീക്ഷയുടെ ചക്രവാളങ്ങളിൽ മഴവില്ലുദിക്കുകയും ചെയ്തിരുന്നുവെങ്കിലും... കാലം തെറ്റി പെയ്ത് വർഷം ഋതുക്കളെ വീണ്ടും കളങ്കപ്പെടുത്തിക്കൊണ്ടിരുന്നു.


നടുവിന് അടി കൊണ്ട പാമ്പിനെപ്പോലെ.... കശേരു തകർന്ന ദാമ്പത്യം ഇഴഞ്ഞ് നീങ്ങി ... ഏഴു വർഷങ്ങൾ.


ചായക്കൂട്ടുകൾ ചാലിച്ച ശൽക്ക ശകലങ്ങൾ പൊതിഞ്ഞ പുറംതോടിനുളളിൽ... ചീഞ്ഞഴുകുന്ന ജീവിതം... അതായിരുന്നു സുദേവും.. കൃഷ്ണേന്ദുവും .. അനുഭവിച്ചത്.


സുദേവ്... പ്രമുഖനായ ബിസിനസ്സുകാരന്റെ ഏക മകൻ..  "എലൈറ്റ് ക്ലാസ്സ്" കുടുംബത്തിലെ ആൾ... സമ്പന്നൻ... സുന്ദരൻ... വിദ്യാസമ്പന്നൻ... എന്നാൽ കലാകാരനോ, കലാപാരമ്പര്യമോ അവന് അവകാശപ്പെടാനില്ലായിരുന്നു.


കൃഷ്ണേന്ദുവിനോട് അവന് തോന്നിയത് വെറും ഒരു  "ഫാസിനേഷൻ മാത്രമായിരുന്നോ"? തീരെയല്ല... സുദേവ് അങ്ങനെ ഒരാളല്ലായിരുന്നു.


സുദേവ് പൂർണ്ണമായും ഒരു സൽഗുണ സമ്പന്നൻ ഒന്നും ആയിരുന്നില്ല.... അല്ലെങ്കിൽ തന്നെ ആരാണ് അങ്ങനെയുള്ളത്?... അയാളുടെ ഏറ്റവും അടുത്ത നിൽക്കുന്ന സതീർത്ഥ്യരിൽ ഒരുവനായിരുന്നു ഞാൻ. 


കോളേജ് ജീവിതത്തിന്റെ ആരംഭത്തിലായിരുന്നു അയാളെ പരിചയപ്പെട്ടത്, പിന്നീടുള്ള ഏഴു വർഷങ്ങൾ ഒരുമിച്ചായിരുന്നു. സ്വന്തം ബൈക്കിലും കാറിലും ഒക്കെ ആയിരുന്നു സുദേവ് കോളേജിൽ വന്നിരുന്നത്.. 100 cc ബൈക്കുകളുടെ പുഷ്ക്കലകാലം... ഈയുള്ളവനെ സംബന്ധിച്ച് അതെല്ലാം കൊതിയോടെ ദൂരെ നിന്നു കാണുവാൻ മാത്രമായിരുന്നു യോഗം . സുദേവ് കോളേജിൽ അറിയപ്പെടുന്നവനായിരുന്നു. മാറി മാറി ധരിക്കുന്ന വേഷഭൂഷാദികൾ... വാഹനങ്ങൾ... പണത്തിന്റെ ധാരാളിത്തം... പെൺകുട്ടികളുടെ സ്വപ്ന കാമുകൻ... നിമിഷ പ്രണയങ്ങൾ.... പൂവുകൾ തോറും മധു നുകർന്ന് പാറി നടക്കുന്ന കൗമാര... യൗവ്വനം.


സുദേവിന് എന്റെ അയൽക്കാരിയായ രാധികയോട് തോന്നിയ പ്രണയത്തിന് ഹംസമാക്കി കൊണ്ടാണ് അവൻ എന്റെ സുഹ്രത്താകുന്നത്... 


" ക്രിസ്റ്റി.... രാധികയും നീയും നല്ല കൂട്ടുകാരും അയൽക്കാരുമല്ലേ... എന്നെ ഒന്നു പരിചയപ്പെടുത്തടെ"...


സുദേവിന്.. അൽപ്പം തടിച്ച് ഇരുനിറത്തിൽ... നിതംബ സൗഭഗ സ്ഥൂലഗാത്രികളായ പെൺകുട്ടികളെയായിരുന്നിഷ്ടം.


ഒരു മഴ പെയ്ത് തോർന്ന ദൈർഘ്യമേ ആ പ്രണയത്തിനുണ്ടായിരുന്നുള്ളുവെങ്കിലും... സുദേവിന്റെ മനസ്സിൽ ഞാൻ വിശ്വസ്ഥനായ കൂട്ടുകാരനായി മാറുകയായിരുന്നു. അയാളുടെ  "കേയ്റോഫിൽ"  എനിക്കും കുറച്ചൊക്കെ " ഷൈൻ" ചെയ്യാൻ അവസരമുണ്ടായിരുന്നു.... ബൈക്കിലും കാറിലുമൊക്കെ യഥേഷ്ടം കാമ്പസിൽ ചുറ്റിത്തിരിയാനും മറ്റും കഴിഞ്ഞിരുന്നു. ചുരുക്കത്തിൽ സുദേവിന്റെ " എർത്ത് " എന്നുള്ള ഒരു അപവാദം പൊതുവെ ഉണ്ടായിരുന്ന തൊഴിച്ചാൽ ഞാൻ തൃപ്തനായിരുന്നു. എന്റെ  "വട്ടച്ചിലവുകൾ" എല്ലാം സുദേവിന്റെ അക്കൗണ്ടിൽ കഴിഞ്ഞിരുന്നു. എനിക്ക് വീട്ടിൽ നിന്നു കിട്ടിയിരുന്ന ക്വോട്ടാ ആഴ്ചയിൽ പത്തു രൂപയായിരുന്നു.


നഗരത്തിലെ ബഹുനില ടെക്സ്റ്റൈൽ സ് ഷോപ്പുകൾ, ജ്വല്ലറികൾ, സിനിമാ തീയറ്ററുകൾ, ബാർ ഹോട്ടലുകൾ, ഹൈറേഞ്ചിലും, കൂർഗ്ഗിലിലും ഏക്കറുകണക്കിനു വരുന്ന എസ്റ്റേറ്റുകൾ തുടങ്ങിയ വൻകിട ബിസ്സിനസ്സ് ഗ്രൂപ്പിന്റെ അധിപനായിരുന്നു സുദേവിന്റെ അച്ഛൻ " കൈലാസം നാരായണൻ "


വിദ്യാഭ്യാസ കാലഘട്ടം മുഴുവനും അവന്റെ നിഴലായി ഞാനുണ്ടായിരുന്നു. ഒരു സാധാരണക്കാരനെപ്പോലെ ചിന്തിക്കുകയും പ്രവൃത്തിക്കുകയും ചെയ്യുന്ന മനസ്സായിരുന്നു അവന്റേത്, എണ്ണമറ്റ സമ്പത്തിന്റെ അഹങ്കാരമോ നാട്യങ്ങളോ ഒന്നുമില്ലാത്ത മനുഷ്യൻ.. അതുകൊണ്ട് തന്നെ അവനുമായി ഇടപഴകുവാൻ ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. 


" ക്രിസ്റ്റീ നീ ഞങ്ങളുടെ ഏതെങ്കിലും ബിസിനസ്റ്റ് ഗ്രൂപ്പിൽ ജോയിൻ ചെയ്യ്.. വേറെ ജോലി അന്വേഷിക്കേണ്ട".. പഠനം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ സുദേവ് പറഞ്ഞു.


" അളിയാ.. എനിക്കേതെങ്കിലും കൊള്ളാവുന്ന ഒരു സർക്കാർ സർവ്വീസിൽ കയറണമെന്നാണ് എന്റെ ആഗ്രഹം.. ഞാൻ അതിന് ശ്രമിക്കട്ടെ... നമ്മുടെ സൗഹ്രദവും ബിസിനസ്സും തമ്മിൽ കൂട്ടി കുഴയ്ക്കണ്ടാ.. അത് ഇങ്ങനെ തന്നെ എന്നും നിലനിൽക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്".. അവന്റെ നല്ല മനസ്സിന് ഞാൻ നന്ദി പറഞ്ഞു.


" നിന്റെ ഇഷ്ടം... പക്ഷേ എപ്പോൾ ആവശ്യം വന്നാലും എന്റെ അടുത്തു വരാൻ മടിക്കരുത്"... സുദേവ് പറഞ്ഞു.


ആഗ്രഹിച്ചതു പോലെ തന്നെ ഞാൻ സർക്കാർ ജോലിയിൽ പ്രവേശിച്ചു.


സുബിയെ പെണ്ണുകാണാൻ പോയത് ഞാനും സുദേവും കൂടിയായിരുന്നു. എന്റെ ആദ്യത്തെയും അവസാനത്തെയും പെണ്ണുകാണൽ.


" നല്ല കുട്ടിയ കെട്ടിക്കോ... സുന്ദരി.. സാധാരണ കുടുംബം... ജോലി... അളിയാ.. ഫിക്സ്ഡ്".... തിരിച്ചു പോരുമ്പോൾ സുദേവ് പറഞ്ഞു.


വായിൽ സ്വർണ്ണക്കരണ്ടിയുമായി പിറന്നവനാണെങ്കിലും സുദേവിന് സാധാരണക്കാരെയായിരുന്നു ഇഷടം. 


" എന്റെ മനസ്സിലും ഇങ്ങനെയുള്ള ഒരു കുട്ടിയാണുള്ളത്... പൊങ്ങച്ചത്തിന്റെ പരിവേഷങ്ങൾ ഒന്നുമില്ലാത്ത.. ഒലിച്ചു പോകുന്ന കൃത്രിമ സൗന്ദര്യത്തിന്റെ വെച്ചുകെട്ടലുകൾ അല്ല... ശരീരത്തിൽ മാത്രമല്ല മനസ്സിനും സൗന്ദര്യമുള്ള ഒരു നാടൻ പെൺകുട്ടി.... പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അത് വിഷമമാണ്..കാരണം വീട്ടുകാരുടെ നിലയ്ക്കും വിലയ്ക്കും ചേരുന്ന ബന്ധങ്ങൾ മാത്രമെ അവർ അനുവദിക്കൂ... ഞാൻ ഒറ്റ മകനായിപ്പോയില്ലേ... അച്ഛനെയും അമ്മയെയും ധിക്കരിക്കാൻ വയ്യാ"... സുദേവിന്റെ ഇഷ്ടങ്ങൾ അങ്ങനെ ഒക്കെയായിരുന്നു....


എന്റെ വിവാഹത്തിന് ശേഷം.. സുദേവിന് വേണ്ടി ഞങ്ങൾ ഒരുമിച്ച് പലസ്ഥലങ്ങളിലും പെണ്ണുകാണാൻ പോയിരുന്നു. എല്ലാം സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ള സമ്പന്ന കുടുംബങ്ങൾ... കണ്ടതെല്ലാം  "അഴകളവുകളിൽ " കോറിയിട്ട സൂഷ്മ ശരീരികളായ സൗന്ദര്യ ധാമങ്ങൾ... വാച്യവും... വ്യംഗ്യവുമായ മായക്കാഴ്ചകൾ.... സുദേവിന്റെ മനസ്സിലുള്ള രൂപങ്ങളുമായി അവയിലൊന്നു പോലും ചേർന്നു വന്നില്ല.


സുദേവിന്റെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് കാര്യങ്ങൾ നടക്കാതെ വരികയും, കുടുബക്കാരുടെ പിടിവാശി മുറുകി വരികയും ചെയ്യവെ.. വിവാഹ ആലോചനകൾ വഴിമുട്ടി നിന്നു.


ആയിടയ്ക്കാണ് ജ്വല്ലറിയിൽ സുന്ദരിയായ ഒരു സെയിൽസ് ഗേൾ ജോയിൻ ചെയ്തത്... ശാലിനിയിൽ ആദ്യ ദർശനേ അനുരാഗ വിവശനായ സുദേവ് കാര്യങ്ങൾ എന്നോട് പറഞ്ഞു. ശാലിനിയെ ഞാനും കണ്ടിരുന്നു, അവനെ തെറ്റുപറയാൻ പറ്റില്ല....  ഭ്രമിച്ചു പോവുക തന്നെ ചെയ്യും... തർക്കമില്ല...അവന്റെ ഹ്രദയ പാളികളിൽ മുദ്രണം ചെയ്തിരുന്ന സ്ത്രീ സങ്കൽപ്പത്തിന്റെ ഫോട്ടോ കോപ്പി...


ഇന്ദുലേഖയെ കണ്ടു ഭ്രമിച്ച് പരവശനായ സൂരി നമ്പൂതിരിയെ വെല്ലുന്ന പ്രണയ പാരവശ്യമായിരുന്നു സുദവിന് ശാലിനിയുടെ മേൽ.


" വേണ്ട സുദേവ്... വെറുതെ ആ പാവം കുട്ടിയ്ക്ക് മോഹം കൊണ്ടുക്കെണ്ടാ.... അതൊന്നും പ്രാക്ടിക്കലല്ല... അച്ഛൻ സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ?"... ഞാൻ നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചു.


"ക്രിസ്‌റ്റീ നീ എനിക്ക് വേണ്ടി അച്ഛനോട് ഒന്ന് സംസാരിക്കണം... എനിക്ക് അവളെ അത്രകണ്ട് ഇഷ്ടാണ് ".. സുദേവ് നിർബന്ധിച്ചു.


" നമുക്ക് അവളുടെ ചുറ്റുപാടുകളെക്കുറിച്ച് രഹസ്യമായി ഒന്നു തിരക്കാം.. എന്നിട്ടാവാം അച്ഛനോട് സംസാരിക്കാൻ".. ഞാൻ പറഞ്ഞു.


അന്വേഷണത്തിന്റെ ഫലം തൃപ്തികരമല്ലായിരുന്നു.. സാമ്പത്തീകമായും കുടുംബപരമായും പിന്നോക്കം നിൽക്കുന്ന കുടുംബ പശ്ചാത്തലം... സുദേവിന്റെ അച്ഛൻ ഒരിക്കലും സമ്മതിക്കില്ലെന്ന് എനിക്കറിയാമായിരുന്നു.


" ഈ പ്രൊപ്പോസലുമയി നിന്റെ അച്ഛനെ കാണാൻ എനിക്ക് ധൈര്യം പോര സുദേവ്.. വിട്ടുകള... അല്ലെങ്കിൽ നീ സ്വയം ശക്തി ആർജ്ജിക്കണം"...


സുദേവിന്റെ നിർബന്ധത്തിന് വഴങ്ങി മനസ്സില്ലാ മനസ്സോടെ ഞാൻ അച്ഛനോട് സംസാരിച്ചു.


" എന്റെ ഒരു സ്ഥാപനത്തിലെ വെറും ഒരു സെയിൽസ് ഗേൾ... ഇനി അവൾ ഒരു അപ്സരസ്സാണെങ്കിൽ പോലും.. എന്റെ മകന്റെ ഭാര്യയായി... എന്റെ മരുമകളായി സ്വീകരിക്കാൻ ഞാൻ തയ്യാറല്ല ക്രിസ്‌റ്റീ.... ഞാൻ ഉണ്ടാക്കിയെടുത്ത ഈ ബിസിനസ്സ് സാമ്രാജ്യത്തിന്റെ മുഴുവൻ അവകാശിയാണ് സുദേവ്.... ഞാൻ പറയുന്ന എന്റെ കുടുംബത്തിന് ചേർന്ന ഒരു കുടുംബത്തിൽ നിന്നുള്ള പെൺകുട്ടിയെ അവൻ വിവാഹം കഴിക്കണം.... ഇനി മറിച്ചാണെങ്കിൽ... അവന്റെ ഇഷടം... പക്ഷേ".... 


വാക്കുകൾ പൂർത്തിയാക്കാതെ വ്യംഗ്യമായി അദ്ദേഹം പറഞ്ഞു നിർത്തി.. പറയാൻ ബാക്കി വെച്ചത് എന്താണെന്ന് ആ മുഖത്ത് നിന്നു ഞാൻ വായിച്ചെടുത്തു. പിന്നീട് ഒരു വാക്കു കൂടി ആ മുഖത്ത് നോക്കി പറയാൻ ഞാൻ ധൈര്യപ്പെട്ടില്ല.


ജീവിതത്തിൽ.... അത് എന്തു തന്നെ ആയാലും.. അധികമായാൽ ഒരു ഭാരം തന്നെയാണെന്ന് എനിക്ക് തോന്നി... പണം... സ്നേഹം.. പ്രശസ്തി.... മഴ... വെയിൽ... ഹിമം... എല്ലാം ആനുപാതികമായി പരിവർത്തിച്ചാൽ ജീവിതത്തിന് സുഖം ഉണ്ടാകൂ... മനസ്സമാധാനം ഉണ്ടാകൂ....


എന്റേയും സുബിയുടെയും ദാമ്പത്യവല്ലരിയിൽ ഒരു കുസുമമായി മകൾ പിറന്നു.


" നീ ഭാഗ്യവാനാണ് ക്രിസ്റ്റീ.... ഒരു സാധാരണക്കാരനായി ജനിച്ചതു കൊണ്ട്... നിന്റെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് നിനക്ക് തീരുമാനങ്ങൾ എടുക്കാൻ കഴിഞ്ഞു... എനിക്ക് അതിന് കഴിയുന്നില്ല"... സുദേവിന്റെ വാക്കുകളിൽ ശോകം പടർന്നിരുന്നു.


മനുഷ്യൻ ധനവാനാകാൻ വേണ്ടി ഏത് ഹീന പ്രവൃത്തിക്കും തയ്യാറാകുന്നു.... കണക്കറ്റ സ്വത്തുക്കൾ വാരിക്കൂട്ടുമ്പോൾ അവൻ അറിയാതെ അവന്റെ ജീവിതത്തിലെ സമാധാനം നഷ്ടമാകുന്നു.... ഇവിടെ ധനവാൻ സാധാരണക്കാരനെപ്പോലെ ജീവിക്കാൻ കൊതിക്കുന്നു... എന്തെല്ലാം വൈരുദ്ധ്യങ്ങളാണ്...


" സുദേവ്... ഒന്നുകിൽ നീ കിരീടവും ചെങ്കോലും രാജ്യവുമൊക്കെ ഉപേക്ഷിക്കണം.. പക്ഷേ നിനക്ക് അതിന് കഴിയില്ല... ഈ സ്വർണ്ണ കിരീടം നീ വഹിക്കണം.. എന്നാലെ നിനക്ക് നിന്റെ അച്ഛന്റെ സാമ്രാജ്യം നിലനിർത്താൻ കഴിയു."


" ശരിയാണ് ... എനിക്ക് ഇത് നിലനിർത്തിക്കൊണ്ടുള്ള ജീവിതമേ സാധ്യമാകൂ"...


ശനിയാഴ്ച രാവിലെ സുദേവ് വിളിച്ചു.


" ക്രിസ്റ്റീ... നാളെ രാവിലെ നീ റെഡിയാകണം.. നമുക്ക് ഒരിടം വരെ പോകണം... ഒരു പെണ്ണുകാണാനാ"..


" ഇത് എത്രാമത്തെയാ... ഓർമ്മയുണ്ടോ?.... യാത്ര തിരിക്കുമ്പോൾ ഞാൻ ചോദിച്ചു.


" ഔദ്യോദികമായി പതിമൂന്നാമത്തെ.... അല്ലാതെ വേറെയും"... സുദേവ് ചിരിച്ചു.


" അളിയാ... എങ്ങോട്ടാ പോകുന്നതെന്ന് ഞാൻ പറയുന്നില്ല... നിനക്കൊരു സസ്പെൻസ് ആയിരിക്കട്ടെ... പെണ്ണിനെ നമ്മൾ രണ്ടാളും കണ്ടിട്ടുണ്ട്.. നേരിട്ടല്ലെന്നു മാത്രം.. അച്ഛൻ കൊണ്ടുവന്ന ആലോചനയാണ്.. നോക്കാം"... സുദേവ് പറഞ്ഞു കൊണ്ടിരുന്നു.


ചിലത് അങ്ങിനെയാണ്, അപ്രതീക്ഷിതമായി വന്നുചേരും.. നിമിത്തം പോലെ... ചിലപ്പോൾ നല്ലതിനായിരിക്കാം... മറിച്ചുമാകാം.. വരാനുള്ളത് വന്നു ചേരുക തന്നെ ചെയ്യും.. തടയനായില്ല... അതാണ് വിധി. അമാവാസി കഴിഞ്ഞാൽ പൗർണ്ണമിയുണ്ടാകും.... ഋതുക്കളുടെ വരത്തു പോക്കുകളും അങ്ങിനെ തന്നെ.


കാണാൻ പോകുന്ന പെൺകുട്ടിയെ സുദേവിന് ഇഷ്ടമാണെന്ന് അവന്റെ സംസാരത്തിൽ നിന്നു മനസ്സിലായി.


രണ്ടര മണിക്കൂർ എടുത്തു സ്ഥലം എത്താൻ.


" നിനക്കെന്തെങ്കിലും ഊഹം കിട്ടിയോ.. നമ്മൾ കാണാൻ പോകുന്ന പെണ്ണേതാണെന്ന്?" സുദേവ് എന്നെ നോക്കി ചോദിച്ചു.


" ഹേയ്… നീ പറയാതെങ്ങനാ... ഈ സ്ഥലത്ത് ഞാനും നീയും അറിയുന്ന ഏത് പെണ്ണ്? "ഞാൻ സംശയത്തോടെ ചോദിച്ചു... ങ്ങ്ഹാ... ഒരു സർപ്രൈസ് ആയിരിക്കട്ടെ.


കാർ ടൗൺ വിട്ട് ഇടവഴിയിലേക്ക് കടന്നു... കുറച്ച് കൂടി മുന്നോട്ട് ഓടി... ആധുനീക രീതിയിൽ പണികഴിപ്പിച്ച ഒരു കൂറ്റൻ ബംഗ്ലാവിന്റെ ഗേറ്റ് കടന്ന് വിശാലമായ മുറ്റത്ത് നിന്നു.


" നിനക്ക് വീട് ഒക്കെ കൃത്യമായി എങ്ങിനെ മനസ്സിലായി?.." ഞാൻ അതിശയത്തോടെ ചോദിച്ചു.


" ഞാൻ നേരത്തെ ഇതു വഴി ഒന്നു വന്നു പോയിരുന്നു" സുദേവ് കള്ളച്ചിരിയോടെ പറഞ്ഞു.


അകത്ത് നിന്നു രണ്ടു മൂന്ന് പേർ ഇറങ്ങി വന്നു ഞങ്ങളെ സ്വീകരിച്ച് ആനയിച്ചു.


പുതുപ്പണത്തിന്റെ ധാരാളിത്തം വിളിച്ചോദുന്ന വീടിനുൾവശം... ഇൻഡോർ പ്ലാന്റുകളും... ആന്റിക്സുകളുമെല്ലാം യഥാവിധം അലങ്കരിച്ചൊരുക്കിയിരിക്കുന്ന സ്വീകരണമുറിയുടെ ശീതളിമയിൽ... രാജകീയ ഇരിപ്പിടങ്ങളിൽ ഇരുന്നു കൊണ്ട്... ചുറ്റും പരതിയ എന്റെ കണ്ണുകളിൽ.... പഴമയുടെ ഇരുത്തം വന്ന പ്രതാപങ്ങൾ ഒന്നും അവിടെ കണ്ടില്ല...മറിച്ച്... ഒരു പുതുമഴയിൽ മുളച്ചുപൊന്തി... ചില്ലകൾ വീശി.. പൂത്തുലഞ്ഞ പൂമരത്തിന്റെ സൗരഭ്യം ആ വീടിനുള്ളിൽ നിറഞ്ഞു നിൽക്കുന്നതു പോലെ അനുഭവപ്പെട്ടു.


ചില്ലറ കുശലന്വോഷണങ്ങൾക്ക് ശേഷം... കാര്യത്തിലേക്ക് കടന്നു. സസ്പെൻസിന്റെ മറനീക്കിക്കൊണ്ട് അവൾ പുറത്തേക്കിറങ്ങി വന്നു സോഫയിൽ ഇരുന്നു.


സുദേവ് ചിരിയോടെ എന്റെ മുഖത്തേക്ക് നോക്കി.


" ഇവനോട് ആൾ ആരാണെന്ന് ഞാൻ പറഞ്ഞിരുന്നില്ല"... എല്ലാവരോടുമായി സുദേവ് പറഞ്ഞു.


മലയാള സിനിമാ രംഗത്തെ പ്രശസ്തയായ പിന്നണി ഗായികയും... അഭിനേത്രിയും... അവതാരകയും... അതിലെല്ലാറ്റിനുമുപരി.. സ്വതസിദ്ധമായ സംസാര ശൈലിയും.. സംവേദന മികവും കൊണ്ട് മലയാളികളുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിക്കഴിഞ്ഞ സെലിബ്രറ്റിയുമായ കൃഷ്ണേന്ദു.. കുട്ടിത്തം തുളുമ്പുന്ന മുഖവും... കുസൃതി കലർന്ന സംസാര ശൈലി ല്ലും... ഭാവ പ്രകടനങ്ങളും... വേദിയിൽ കാണുന്ന തനിമയോടെ അവൾ ഞങ്ങളുടെ മുൻപിൽ ഇരുന്നു.


" അച്ഛനുമായി ഞങ്ങൾ എല്ലാം സംസാരിച്ച് കഴിഞ്ഞതാണ്.. ഇനി നിങ്ങൾ തമ്മിൽ നേരിട്ട് കണ്ട് സംസാരിച്ച് ഉറപ്പിക്കയെ വേണ്ടൂ"... കൃഷ്ണേന്ദുവിന്റെ അച്ഛൻ പറഞ്ഞു


സുദേവും, കൃഷ്ണേന്ദുവും സംസാരിക്കാനായി അകത്തേക്ക് പോയി.


ഞാനും മറ്റുള്ളവരുമായി ചെറിയ സംഭാഷണങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരുന്നെങ്കിലും... എന്റെ മനസ്സിൽ ഒരു പുകമറ ഉയരുകയായിരുന്നു...ഒരായിരം കൂട്ടം ചിന്തകൾ മനസ്സിലൂടെ കടന്നുപോയ്ക്കൊണ്ടിരുന്നു. ഒരു സിനിമാക്കല്യാണം സുദേവിന് ...

ഇരുമ്പും കളിമണ്ണും ചേർത്ത് പണിയുന്നതെങ്ങനെ?... കൊതുമ്പു വള്ളത്തിന്റെ " തുഴ" കൊണ്ട് കെട്ടു വള്ളം നീയന്ത്രിക്കാനാവുമോ?..


സംതൃപ്തവും പ്രസന്നവുമായ മുഖത്തോടെയാണ് സുദേവ് ഇറങ്ങി വന്നത്.


" ഇനിയുള്ള കാര്യങ്ങൾ ഒക്കെ അച്ഛനുമായി സംസാരിച്ചോളൂ... അങ്ങോട്ട് വരാനുള്ള ഡേറ്റ് വിളിച്ചറിയിക്കാം"...


ഞങ്ങൾ യാത്ര പറഞ്ഞിറങ്ങി....


" നീയെന്താടാ മരവിച്ചിരിക്കുന്നത്?"..., ചിന്തയിലാണ്ടിരുന്ന എന്നെ സുദേവ് തട്ടിയുണർത്തിക്കൊണ്ട് ചോദിച്ചു.

" എന്താ നിന്റെ അഭിപ്രായം?"..


" നിന്റെ സന്തോഷവും താത്പര്യവുമല്ലേ മുഖ്യം... പിന്നെ വീട്ടുകാർക്കും ഇഷ്ടമാണ്... ഇനിയൊന്നും നോക്കാനില്ല"... ഞാൻ പറഞ്ഞു.


" പിന്നെ എനിക്ക് വ്യക്തിപരമായി ചിലത് പറയാനുണ്ട്...


കൃഷ്ണേന്ദു ഒരു സെലിബ്രറ്റിയാണ്... കലാകാരി... അവൾ ജീവിക്കുന്നത് ഒരു തരം മായിക ലോകത്താണ്.. കാൽപ്പനീകതകളുടെ മാന്ത്രിക സ്പർശമുള്ള ഒരു അന്യഗ്രഹം... പണത്തിന്റേയും... പ്രശസ്തിയുടെയും... ആരാധക വൃന്ധങ്ങളുടെയും ആധിക്യത്താൽ പുളച്ചു മദിക്കുന്ന ജീവിതങ്ങൾ.... പൊയ്മുഖങ്ങളാണ് ഏറെയും... കുടുംബ ബന്ധങ്ങളേയും... വ്യക്തി ബന്ധങ്ങളെയും മറികടക്കുന്ന ക്ഷിപ്ര പര്യവസാനികളായ ഗ്ലാമറിന്റെ ലോകം... കടും ചായക്കൂട്ടുകൾ ചാലിച്ചെടുത്ത് വർണ്ണങ്ങൾ തീർക്കുന്ന സ്വപ്നങ്ങളുടെ ലോകം... അവിടെ ജീവിക്കുന്ന ഓരോരുത്തരും സ്വപ്നാടകരാണ്... പുഷ്പങ്ങൾ മെത്ത വിരിച്ചൊരുക്കിയ പാതകളിലെ പഥികരാണ്.. അവരുടെ ഗതിവിഗതികൾ നമ്മളുടേതിൽ നിന്ന് വ്യത്യസ്ഥമാണ്... ആവാസ വ്യവസ്ഥകൾ വ്യത്യസ്ഥമാണ്... ആകാശ മണ്ഡലങ്ങളിൽ ഉദിച്ചുയർന്നു നിൽക്കുന്ന താരങ്ങൾ... ഭൂമിയിലേക്ക് ഇറങ്ങി വരാൻ അവർക്ക് കഴിയുകയില്ല... ഒന്നുകിൽ നീ അവൾക്കൊപ്പം ഉയരണം... അല്ലെങ്കിൽ അവൾ നിനക്കൊപ്പം താഴ്ന്ന് വരണം... നീയാണ് തീരുമാനിക്കേണ്ടത്... നീ മാത്രമാണ്...

എന്റെ മനസ്സിന്റെ കൂട് ഞാൻ തുറന്നു വിട്ടു... എന്റെ അഭിപ്രായം നീ തേടിയതുകൊണ്ടാണ് ഞാൻ ഇത്രയും പറഞ്ഞത്."....


" ക്രിസ്റ്റീ... നീ എന്തൊക്കയാണീ പറയുന്നത്.... അവരും മനുഷ്യർ തന്നെയല്ലേ... അവളെ നേരത്തേ തന്നെ എനിക്ക് ഇഷ്ടമായിരുന്നു.... കുട്ടിത്തം തുളുമ്പുന്ന മുഖവും... നാട്ടിൻപുറത്ത്കാരിയുടെ ഇസ്തിരിയിടാത്ത ചടുലമായ വർത്തമാനങ്ങളും... അഴകളവുകളിൽ ശുഷ്ക്കിച്ച് ദരിദ്രമായ മേനിയഴകിന് പകരം... നിറയൗവ്വനം തുള്ളി തുളുമ്പുന്ന സമ്പന്നമായ സുഭഗ സ്ഥൂല മാദക സൗന്ദര്യം... എന്റെ മനസ്സിലുണ്ടായിരുന്ന പെണ്ണ്".. സുദേവ് വാചാലനായിരുന്നു.


സുദേവിന് അവളെ പൂർണ്ണമായും ഇഷ്ടപ്പെട്ടിരുന്നു... എനിക്കും സന്തോഷമായി ഒടുവിൽ എല്ലാം ഒത്തു വന്നല്ലോ.


" ഞാൻ മറ്റൊന്നും നോക്കിയില്ല, പ്രശസ്തയായ കലാകാരിയല്ലേ... ഇഷ്ടം പോലെ സമ്പത്തും .. ആരാധകരും.. വീട്ടിൽ വന്ന് കേറുന്നത് ഒരു അഭിമാനമല്ലേ  .... തറവാട്ട് മഹിമ വെച്ചു നോക്കിയാൽ... പുതുപണക്കാരാണ്.. നമുക്കൊപ്പം ഇല്ല തന്നെ "... തിരികെ സുദേവിന്റെ വീട്ടിലെത്തിയപ്പോൾ അച്ഛൻ ഇങ്ങിനെയായിരുന്നു പറഞ്ഞത്.


മനസ്സിന്റെ സൗന്ദര്യമാണ് ബാഹ്യ സൗന്ദര്യത്തേക്കാൾ പ്രധാനം എന്നൊക്കെ പറയാമെങ്കിലും... സ്ത്രീക്കും പുരുഷനും അവരവരുടേതായ സൗന്ദര്യ സങ്കൽപ്പങ്ങൾ തീർച്ചയായും ഉണ്ട്. വിവാഹത്തിന്റെ ആദ്യ നാളുകളിൽ അതിന് തന്നെയാണ് പ്രാമുഖ്യം കൊടുക്കുന്നതും. പുതുമോടികളെല്ലാം കഴിഞ്ഞ് കുടുബ ജീവിതത്തിന്റെ പരുപരുത്ത തലങ്ങളിലേക്ക് പ്രവേശിക്കുമ്പോഴായിരിക്കും.... ആന്തരീക സൗന്ദര്യത്തിന്റെ വില പരസ്പരം മനസ്സിലാക്കുന്നതും മറ്റുള്ളവരെ ഉപദേശിക്കുന്നതും... ആദ്യ നാളുകളിലെ തേനൂറുന്ന വാക്കുകൾ... പിന്നീട് കാഞ്ഞിരംപോലെ കയ്പ്പുള്ളതായി മാറുന്നു... അതാണ് ജീവിതം.


" സുദേവ് ആ പെൺകുട്ടിയുമായി അഡ്ജസ്റ്റ് ചെയ്തു പോകുമോ.. അയാൾക്ക് ഒരു സാധാരണക്കാരന്റെ ചിന്തകളും പ്രവൃത്തികളുമല്ലേ"... എന്റെ ഭാര്യ സുബി സംശയം പ്രകടിപ്പിച്ചു.


അത്യാർഭാടപൂർണ്ണമായ വിവാഹം ആയിരുന്നു.... കലാ സാംസ്ക്കാരിക രാഷ്ട്രീയരംഗത്തുള്ള പ്രമുഖരുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു... വിണ്ണിലെ താരങ്ങളെല്ലാം മണ്ണിലേക്കിറങ്ങിവന്നിരുന്നു. ആശംസകളും അനുമോദനങ്ങളും കോരി ചൊരിയപ്പെട്ടു... ധാരാളിത്ത ധനവ്യയയത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന ഒരു " സിനിമാ" കല്യാണം തന്നെയായിരുന്നു. സുദേവിന്റെ ആത്മ മിത്രമായതു കൊണ്ട് എനിക്കും കുടുംബ സമേതം അതിൽ ഭാഗവാക്കാകാൻ കഴിഞ്ഞതിൽ അഭിമാനം തോന്നി.


നാലഞ്ച് ദിവസങ്ങൾ കഴിഞ്ഞാണ് സുദേവിനെ വിളിച്ചത്.


" എങ്ങിനെയുണ്ട് ..നിന്റെ സ്ഥൂല സുഭഗ ഗാത്രി?..". 


" ഒന്നും പറയാനില്ല അളിയാ... റിയലി ഡെലീഷ്യസ്.... എരിവും.. പുളിയും വേണ്ടുവോളം".... പൊട്ടിച്ചിരിച്ചു കൊണ്ട് സുദേവ് പറഞ്ഞു.


" എരിയും പുളിയുമൊക്കെ നല്ലതു തന്നെ.. മധുരം ഉണ്ടോ... അതാണറിയേണ്ടത്"... ഞാൻ ചോദിച്ചു.


" അതറിയണമെങ്കിൽ സമയം എടുക്കും..... ബട്ട് ... സോഫാർ... സോ ഗുഡ്... അടുത്ത ആഴ്ച ഒരു ഹണിമൂൺ ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ട്.. സീ ഷെൽസിലേക്ക്... അത് കഴിഞ്ഞ് വന്നിട്ട് കൃഷ്ണേന്ദുവിന് ഫോറിൻ ട്രിപ്പിന് പോകണം... വിദേശ പ്രോഗ്രാം... ഞാനും പോകുന്നുണ്ട്"... സുദേവ് ഉത്സാഹത്തിലായിരുന്നു.


പിന്നീട് സുദേവ് തിരക്കിലായി.. ഹണിമൂൺ ട്രിപ്പ് കഴിഞ്ഞു വന്ന ഉടൻ തന്നെ, കൃഷ്ണേന്ദു ഫോറിൻ ട്രിപ്പിനുള്ള റിഹേഴ്സൽ ക്യാമ്പിലേക്ക് പോയി. സുദേവും ഒപ്പം കൂടി... പുതുമോടിയല്ലേ...


ആറേഴ് മാസങ്ങൾക്ക് ശേഷമാണ് പിന്നെ സുദേവിനെ അടുത്ത് കാണാൻ കഴിഞ്ഞത്. ഇടയ്ക്കിടെ വിദേശത്ത് നിന്ന് വിളിച്ചിരുന്നു.


ഇടയ്ക്ക് സുദേവ് വീട്ടിൽ വന്നിരുന്നു എന്നെ കാണാൻ


" ഞങ്ങൾ നിങ്ങളെ രണ്ടുപേരെയും കൂടി ക്ഷണിക്കാനിരിക്കുകയായിരുന്നു... നിങ്ങളുടെ തിരക്ക് കഴിയട്ടെ എന്നു കരുതി കാത്തിരുന്ന് കാത്തിരുന്ന് മാസങ്ങൾ കടന്നുപോയി".... സുബി പറഞ്ഞു.


"ക്രിസ്‌റ്റീ... നമുക്ക് ഒന്ന് പുറത്ത് പോകാം... കുറെ നാളായില്ലേ നമ്മൾ സംസാരിചിട്ട്... കല്യാണവും അതിന് ശേഷമുള്ള കലാപരിപാടികളും... വല്ലാത്ത ഒരു മടുപ്പ് ".. സുദേവിന്റെ വാക്കുകളിൽ നേരിയ ഉദാസീനതയുണ്ടായിരുന്നു.


അവർ ഒരുമിച്ച് പോയ വിദേശ പ്രോഗ്രാം പര്യടനത്തെക്കുറിച്ചും... ചില ചില പൊരുത്തക്കേടുകളെക്കുറിച്ചുമൊക്കെ അവൻ വിശദമായി സംസാരിച്ചു.. ആദ്യത്തെ പ്രസരിപ്പും സന്തോഷവും അവനിൽ കുറഞ്ഞ് പോയിരുന്നു.


" സുദേവ്.... ആഫ്റ്റർ ഓൾ... ആർ യൂ ഹാപ്പി"?.. ഞാൻ തെല്ല് സംശയത്തോടെ തിരക്കി.


" നീ പറഞ്ഞത് ശരിയാ ... അവളുടെ മറ്റൊരു ലോകമാ.... വർണ്ണങ്ങളുടെ മായക്കാഴ്ച... ബന്ധങ്ങൾ ഒക്കെ അവിടെ ഒരു തരം ബന്ധനങ്ങളാണ്. സുഖ ഭോഗ സംസ്ക്കാരത്തിന്റെ കൃത്രിമത്വം നിഞ്ഞെ മനം മടുപ്പിക്കുന്ന ... എനിക്കൊട്ടും പരിചിതമല്ലാത്ത മറ്റേതോ ഗ്രഹത്തിൽ എത്തിപ്പെട്ടതുപോലെ "... സുദേവിന്റെ കണ്ണുകളിൽ വിഷാദത്തിന്റെ നേരിയ നിഴലാട്ടം.


" ആദ്യമായതു കൊണ്ട് നിനക്ക് തോന്നുന്നതാ.... ഇനി അത് ശീലമാകുമ്പോൾ ശരിയായിക്കൊള്ളും... ആ തലത്തിലേക്ക് നീ ഉയരണം... അതാണ് വേണ്ടത് "... എന്റെ വാക്കുകളിലെ ശുദ്ധത അറിഞ്ഞിട്ടാകണം... അവൻ എന്നെ നോക്കി അർത്ഥഗർഭമായി ചിരിച്ചു.


" ഭോഗസുഖങ്ങളുടെ അനന്തമായ വിഹായസ്സിക്ക് അവൾ എന്നെ കൂട്ടിക്കൊണ്ടുപോയി.... നിറഞ്ഞു തുളുമ്പുന്ന മധുര ചഷകം വീണ്ടും വീണ്ടും പകർന്ന് തന്ന് അവൾ എന്നെ ഉൻമത്തനാക്കുന്നു... മായികമായ കണ്ണാടിക്കടലിൽ ഒരു മത്സ്യകന്യകയെപ്പോലെ അവൾ നീന്തിത്തുടിക്കുന്നു... എന്നെയും കൈപിടിച്ച് അവൾ .. ആ അഗാധ നീലിമയിലേക്ക് ഊളിയിടാൻ ശ്രമിക്കുന്നു. പക്ഷേ..... എനിക്ക് കഴിയുന്നില്ല.... ക്രിസ്റ്റീ... ശ്വാസം മുട്ടുന്നതു പോലെ... കരയിൽ പിടിച്ചിട്ട മത്സ്യം ശ്വസിക്കാൻ കഴിയാതെ പിടയുന്നതു പോലെ... മനസ്സിന്റെ പിടച്ചിൽ "....  സുദേവ് കിതപ്പോടെയാണ് പറഞ്ഞു നിർത്തിയത്.


" ഞാൻ ആഗ്രഹിക്കുന്ന ഭാര്യയുടെ ഒരു ഉത്തരവാദിത്തങ്ങളും നിറവേറ്റാൻ അവൾക്ക് കഴിയുന്നില്ല.. അവളുടെ ലൈഫ് സ്റ്റൈൽ... രീതികൾ.. സൗഹ്രദങ്ങൾ ഒന്നും എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല... അന്ന് നമ്മൾ ഒരുമിച്ച് പെണ്ണുകാണാൻ പോയ ദിവസം നീ എന്നോട് പറഞ്ഞതെല്ലാം യാഥാർത്ഥ്യങ്ങളായിരുന്നു"...


" അവളെയും തെറ്റ് പറഞ്ഞിട്ട് കാര്യമില്ല സുദേവ്.... ഇതെല്ലാം അറിഞ്ഞു കൊണ്ട് തന്നെയല്ലേ നീ ഇതിന് തയ്യാറായത്... ഇനി നീ പൊരുത്തപ്പെടാൻ ശ്രമിക്കണം.... ഒരു ചെറിയ അശ്രദ്ധ മതി... പളുങ്ക് പാത്രം വീണുടയുന്ന പോലെ തകർന്നു പോകും ജീവിതം "...  ഉപദേശം പോലെയായിരുന്നു എന്റെ വാക്കുകൾ.


സുദേവ് ആകെ മാറിയിരിക്കുന്നു... കല്ലുകടികൾ നിറഞ്ഞ മൂന്ന് നാല് വർഷങ്ങൾ കണ്ണടച്ചു തുറക്കും പോലെ കടന്നുപോയി.... മദ്യപാനം കൂടി... ബിസിനസ്സിൽ ശ്രദ്ധയില്ലാതെയായി... കൃഷ്ണേന്ദു മിക്കവാറും ഒക്കെ ഷൂട്ടിങ്ങിന്റെ തിരക്കിലും പ്രോഗ്രാമുകളുമൊക്കെയായി അവളുടേതായ തിരക്കുകളിൽ ആയിരുന്നു. പല സന്ദർഭങ്ങളിലും ഞാൻ ഇടപെട്ടെങ്കിലും... അവരുടെ ജീവിതത്തിന് കയ്പ്പ് രസം കൂടി കൂടി വരികയായിരുന്നു.


" ഞാൻ എങ്ങിനെ അഡ്ജസ്റ്റ് ചെയ്യണമെന്നാ ക്രിസ്റ്റി നീ പറയണെ?.. നിന്റെ ഭാര്യ സ്ഥിരം മദ്യപിച്ചു കണ്ടാൽ നീ എങ്ങിനെ പ്രതികരിക്കും?  മറ്റൊരുവന്റെ തോളിൽ കൈയിട്ട് ആടിക്കുഴഞ്ഞാൽ നീ കണ്ടു നിൽക്കുമോ?.. ഞാൻ അത്രയൊന്നും ഫോർവേഡ് അല്ലെടാ..." സുദേവിന്റെ ഉളിൽ തിങ്ങിവിങ്ങിയിരുന്ന വിദ്വേഷങ്ങൾ ഒരോന്നായി പുറത്തേക്ക് വന്നു.


" അതൊക്കെ അവളുടെ കരിയറിന്റെ ഭാഗമല്ലേ സുദേവ്... കുറച്ചൊക്കെ കണ്ടില്ലെന്നു നടിക്കണം... ജീവിതം തന്നെ ഒരു കോംപ്രമൈസിങ് അല്ലേ... ഒരു കുട്ടിയുണ്ടായാൽ നിങ്ങളുടെ ജീവിതം മാറും സുദേവ്... എന്തേ ഇത് വരെ അതിന് ശ്രമിക്കാത്തേ"?...


" ങ്ങ്ഹും... ഞാൻ ആഗ്രഹിക്കാഞ്ഞിട്ടാണോ "....


" എന്താ നിങ്ങളിൽ ആർക്കെങ്കിലും പ്രശ്നം എന്തെങ്കിലും?.. എങ്കിൽ പിന്നെ ആവശ്യമെങ്കിൽ ട്രീറ്റ്മെന്റ് എടുക്കാത്തതെന്ത്?...


" ട്രീറ്റ്മെന്റ് മനസ്സിനാണ് വേണ്ടത്.. ക്രിസ്റ്റീ.. ശരീരത്തിനല്ല "...


" നീ പറയുന്നതൊന്നും എനിക്ക് മനസ്സിലാക്കുന്നില്ല സുദേവ് "...


" മനസ്സിലാകില്ല... നിനക്കെന്നല്ല... ആർക്കും മനസ്സിലാകില്ല"... സുദേവ് കരയുകയാണോ.


തുറന്ന് പറയാൻ ആഗ്രഹിച്ചിട്ടും.. ചിലതൊക്കെ അവൻ മൂടി വയ്ക്കാൻ ശ്രമിക്കുകയാണ്... ചില രഹസ്യങ്ങൾ പങ്കു വയ്ക്കാൻ കഴിയുകയില്ല... അർബ്ബുദം പോലെ അത് അങ്ങിനെ മെല്ലെ മെല്ലെ മനസ്സിൽ പടർന്നു കയറും.


ഞങ്ങളുടെ രണ്ടാമത്തെ മോളുടെ ബർത്ത്ഡേ ചെറുതായി ആഘോഷിക്കാമെന്ന് സുബി പറഞ്ഞപ്പോൾ ഞാനും സമ്മതിച്ചു. പൊതുവെ ഞങ്ങൾ ആഘോഷങ്ങളിൽ ഒന്നും അത്രകണ്ട് തത്പരർ അല്ലെങ്കിലും അവളുടെ ആഗ്രഹം പറഞ്ഞതല്ലേ... സുദേവിനേയും കൃഷ്ണേന്ദുവിനെയും പ്രത്യേകം ക്ഷണിച്ചിരുന്നു. കൃഷ്ണേന്ദു വന്നിട്ടുണ്ട് എന്നറിഞ്ഞ അയൽവാസികളും മറ്റും അവളെ കാണുവാനായി വന്നിരുന്നു.


" എന്താ മക്കളെ നിങ്ങൾക്ക് ഇതൊന്നും വേണ്ടേ?.. അഞ്ചാറ് വർഷമായല്ലോ കല്യാണം കഴിഞ്ഞിട്ട്..എന്തെങ്കിലും കുഴപ്പമുണ്ടോ?.. ചികിത്സ ഒന്നും നോക്കുന്നില്ല "?... ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അമ്മ ചോദിച്ചു.


അപ്രതീക്ഷിതമായ അമ്മയുടെ ചോദ്യം കേട്ട് സുദേവും കൃഷ്ണേന്ദുവും വല്ലാതാകുന്നതും... കൃഷ്ണേന്ദുവിന്റെ മുഖത്ത് നീരസം പടരുന്നതും കണ്ടു.


" അമ്മ ഒന്ന് മിണ്ടാതിരിക്ക്... അതൊക്കെ അതിന്റെ സമയം ആകുമ്പോൾ നടന്നുകൊള്ളും "... സുബി ദേക്ഷ്യത്തോടെ അമ്മയോട് പറഞ്ഞു.


ഭക്ഷണം കഴിച്ചെന്ന് വരുത്തി ഇരുവരും എഴുന്നേറ്റ്….. അൽപ്പ സമയം കൂടി ചിലവഴിച്ച ശേഷം യാത്ര പറഞ്ഞിറങ്ങുമ്പോൾ ... കൃഷ്ണേന്ദുവിൽ അനിഷ്ടം പ്രകടമായിരുന്നു.


" അമ്മ എന്തിനാ അങ്ങിനെയൊക്കെ ചോദിച്ചത്... അവർക്ക് അത് ഇഷ്ടപ്പെട്ടില്ല.... എന്തെങ്കിലും അവരുടേതായ പ്രശ്നങ്ങൾ കാണുമായിരിക്കും "... ഞാൻ പറഞ്ഞു.


" അതിനിപ്പെ എന്താടാ കൊറവ് പറ്റിയേ... നാട്ടു നടപ്പല്ലേ... കല്യാണം കഴിഞ്ഞ് മൂന്ന് മാസം കഴിയുമ്പോഴെ ആളുകള് ചോദിച്ചു തുടങ്ങും... വിശേഷായില്ലേ.. വിശേഷായില്ലേന്ന്... അത് അല്ലേ അതിന്റെ ഒരു രീതി "... നാട്ടറിവുകളും.. കേട്ടറിവുകളും... അനുഭവ സമ്പത്തുമുള്ള അമ്മയുടെ ചോദ്യവും ന്യായമായിരുന്നു.


നാലഞ്ച് മാസങ്ങൾ കൂടി കടന്നുപോയി...


" അളിയാ.…. ഒരു ഗുഡ് ന്യൂസ് ഉണ്ട് ".. സുദേവ് ആണ്...  "കൃഷണ പ്രഗ്നന്റാണ്"... അവൻ വല്ലാത്ത സന്തോഷത്തിലായിരുന്നു.


" കൺഗ്രാറ്റ്സ്... സുദേവ്... ചിലവുണ്ട്.. എപ്പഴാ കാണുക"..


" കാണാമെഡാ... കൃഷ്ണേന്ദുവിന് അടുത്ത ആഴ്ച ചെന്നൈയിൽ ആണ് ഷൂട്ട്... ഓണമല്ലേ വരുന്നത്.. അവൾ തിരിച്ചെത്തിയിട്ട് കാണാം "..


പിന്നെയും രണ്ടു മൂന്നാഴ്ചകൾ കടന്നുപോയി... മോൾക്ക് പനിയായിരുന്നു, ഡോക്ടറെ കാണിച്ചപ്പോൾ അഡ്മിറ്റ് ചെയ്യാൻ പറഞ്ഞു. ഞാനും സുബിയും മോളുടെ കൂടെ ആശുപത്രിയിലായിരുന്ന ഒരു ദിവസം സുദേവ് വിളിച്ചു.


" ക്രിസ്റ്റീ.... ബാഡ് ലക്ക്.. കൃഷ്ണേന്ദുവിന് ചെന്നൈയിൽ വച്ച് അബോർഷനായി... ഹോസ്പ്പിറ്റലൈസ്ഡ് ആയിരുന്നു "


സുദേവിനെ കാണുമ്പോൾ അവൻ തീരെ തളർന്നിരുന്നു. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം കിട്ടിയതാണ്.. എനിക്ക് എങ്ങിനെ അവനെ ആശ്വസിപ്പിക്കാനാകും.


കൃഷ്ണേന്ദു വീട്ടിൽ തിരിച്ചെത്തിയത് അറിഞ്ഞ് ഞാനും സുബിയും സുദേവിന്റെ വീട്ടിലെത്തി. കൃഷ്ണേന്ദുവും നന്നേ ഖിന്നയും പരിക്ഷീണതയായും കാണപ്പെട്ടു എങ്കിലും... സുദേവിനോളം തകർന്നിരുന്നില്ല. സുബി ദീർഘ നേരം കൃഷ്ണേന്ദുവിനോടൊപ്പം സമയം ചിലവഴിച്ചു.


സുദേവിന്റെ വീട്ടിൽ നിന്നു മടങ്ങുമ്പോൾ ഞാനും സുബിയും മൗനത്തിലായിരുന്നു.


" ഇച്ചായാ... ശരിക്കും സുദേവിനോ കൃഷ്ണേന്ദുവിനോ മെഡിക്കലി പ്രോബ്ലം ഉണ്ടായിരുന്നോ?".. മൗനം വെടിഞ്ഞ് സുബി ചോദിച്ചു.


" എനിക്ക് അത് വ്യക്തമായിട്ട് അറിയില്ല സുബി... ഒന്നു രണ്ടു വട്ടം അവനോട് ചോദിച്ചിരുന്നുവെങ്കിലും... അവൻ ഒഴിഞ്ഞു മാറിയിരുന്നു.. പിന്നീട് ഞാൻ ചോദിച്ചിട്ടുമില്ല "... അതിന് അതിന്റേതായ കാരണങ്ങൾ ഉണ്ടാകാം.. ചിലർക്ക് അതൊക്കെ തുറന്ന് പറയാൻ കഴിഞ്ഞെന്ന് വരികയില്ല.


" ഹ..ഹതു കൊള്ളാം... ആത്മ മിത്രമായിരുന്നിട്ടും.. ഒന്നും തുറന്ന് പറഞ്ഞിരുന്നില്ല അല്ലേ?.'..  സുബി


" ചിലർ അങ്ങിനെയുള്ള കാര്യങ്ങളിൽ രഹസ്യ സ്വഭാവമുള്ളവർ ആയിരിക്കും സുബി.. ഷെയർ ചെയ്യണമെന്നില്ല "..


"ങ്ങ്ഹും... ന്നാൽ കാര്യങ്ങൾ അങ്ങനെയൊന്നും ആയിരുന്നില്ല... അവർക്ക് രണ്ടാൾക്കും ഒരു കുഴപ്പവും ഇല്ല... ബോത്ത് ആർ മെഡിക്കലി വെൽ ഫിറ്റ്... കൃഷ്ണേന്ദു ഗർഭം ധരിക്കാതിരുന്നത് അതുകൊണ്ടൊന്നും ആയിരുന്നില്ല എന്നാണ് എന്റെ കണ്ടെത്തൽ ".. സുബി തൊട്ടും തൊടാതയും പറഞ്ഞു നിർത്തി.


" പിന്നെ ".. ആശ്ചര്യത്തോടെ ഞാൻ അവളെ നോക്കി,


"ഈ  അബോർഷൻ... ആക്സിഡന്റിലി  സംഭവിച്ചതല്ല... ഇറ്റ് വാസ് പ്രീ പ്ലാൻഡ് "... 


" സുബീ... നീ എന്തൊക്കയാ ഈ പറയുന്നത്?.. എനിക്കൊന്നും മനസ്സിലാകുന്നില്ല... കൃഷ്ണേന്ദു കാൽ വഴുതി നിലത്തുവീഴുകയും അതേ തുടർന്ന് അബോർഷനാകുകയുമല്ലേ ചെയ്തത് "...


" എന്നാര് പറഞ്ഞു? നിങ്ങള് കണ്ടോ?.. സുദേവ് കണ്ടോ?.. കൃഷ്ണേന്ദു ചെന്നെയിൽ നിന്ന് പറഞ്ഞ് കേട്ട അറിവല്ലേയുള്ളൂ..." സുബിയുടെ ചോദ്യങ്ങൾ തികച്ചും ന്യായമായിരുന്നു.


" അത് അങ്ങിനെയല്ലാന്ന് നമുക് എങ്ങിനെ ചിന്തിക്കാനാകും.. ?"


" ചിന്തിക്കണം... യാഥാർത്ഥ്യം കണ്ടെത്തണം.... ഇച്ചായാ.. ഒരു സ്ത്രീക്ക്  മറ്റൊരു സ്തീയെ മനസ്സിലാകുന്നതു പോലെ ഒരു പുരുഷന് അവളെ മനസ്സിലാകില്ല... ഒരു ജന്മം മുഴുവൻ ഒരുമിച്ച് ജീവിച്ചാലും... അവളുടെ മനസ്സിന്റെ ആഴവും പരപ്പും... ചെറിയ ശതമാനം പോലും പുരുഷന് കണ്ടെത്താനാവില്ല. അത്രമാത്രം രഹസ്യങ്ങൾ ഹ്രദയത്തിൽ ഒളുപ്പിച്ചു കൊണ്ട് ഒരു ഭാവ വ്യത്യാസവുമില്ലാതെ അവൾക്ക് കൂടെ ജീവിക്കാനാകും... വേദനകൾ കടിച്ചമർത്തി അവൾ ചിരിക്കും... വിദ്വേഷവും പകയും അതൃപ്തിയും മനസ്സിലൊതുക്കി സ്നേഹിക്കും.. ആഴിയുടെ ആഴം അളന്നറിയാം... പക്ഷേ ഒരു സ്ത്രീയുടെ ഹ്രദയത്തിന്റെ അടിത്തട്ട് കാണാൻ കഴിയുകയില്ല. സ്ത്രീ ഒരു ജാലവിദ്യക്കാരിയാണ്.... ഹ്രദയത്തിനുള്ളിലെ അനേകം രഹസ്യ അറകളിലും... കള്ള പോക്കറ്റുകളിലും... ഒളുപ്പിച്ച് വച്ചിരിക്കുന്ന വിദ്യകൾ സമയാസമയങ്ങളിൽ അവൾ പുറത്തെടുത്ത് പ്രയോഗിക്കും.. ഞാൻ അടക്കമുള്ള സ്ത്രീകളുടെ കാര്യമാണ് പറയുന്നത്.... ദൈവം അങ്ങിനെയാണ് അവളെ സൃഷ്ടിച്ചിരിക്കുന്നത്..." സുബി ഒരു തത്വജ്ഞാനിയെപ്പോലെ സംസാരിക്കുന്നത് കേട്ട് ഞാൻ അത്ഭുതപ്പെട്ടു.


" എനിക്ക് സംശയമുണ്ട് കൃഷ്ണേന്ദു വിനെ "... സുബി തുടർന്നു.


" വൈ... വാട്ട് ഡു യു മീൻ സുബീ?...


" അന്വേഷിച്ചു നോക്കൂ... കണ്ടെത്താൻ കഴിഞ്ഞേക്കും... അത്രയും അറിഞ്ഞാൽ മതി ".. അവൾ പറഞ്ഞു നിർത്തി.


" സുദേവും ഞാനും രഹസ്യമായാണ് ചെന്നൈയിൽ എത്തിയത്... അവിടുത്തെ നല്ല ചില സുഹ്രുത്തുക്കളുടെ സഹായത്തോടെ ഞങൾ അന്വേഷിച്ചു... ലഭിച്ച വിവരങ്ങൾ ഞങ്ങളെ ഞെട്ടിപ്പിച്ചു കളഞ്ഞു.


ബാറിനുളളിലെ അരണ്ട മഞ്ഞ വെളിച്ചത്തിൽ... ഞങ്ങൾ അഭിമുഖമായി ഇരുന്നു. സുദേവിന്റെ മുഖം ഭയാനകമാം വിധം രൗദ്രമായിരുന്നു.... മുന്നിലിരുന്ന ഗ്ലാസ്സിൽ മദ്യം നിറയുകയും കാലിയാക്കുകയും ചെയ്തു കൊണ്ടിരുന്നു.


" സുദേവ്... മതി... നിർത്ത്... ഒരു പാടായി... ഞാൻ പറഞ്ഞു.


" എന്റെ അകം പൊള്ളുകയാണ് ക്രിസ്റ്റീ... നീറ്റൽ കൂടി വരികയാണ്.. എന്നെ വെറും വിഢിയാക്കിക്കൊണ്ട് അവൾ ഇവിടെ വരെയെത്തി... ഇനി വയ്യാ.. നിനക്കറിയുമോ.. കഴിഞ്ഞ ആറേഷ് വർഷമായി ഞാൻ അനുഭവിക്കുന്ന വേദന... വിവാഹം കഴിഞ്ഞ ഒരു വർഷം പിന്നിട്ടപ്പോൾ മുതൽ ഒരു കുഞ്ഞിന് വേണ്ടി അവളോട് പറയുന്നതാണ്. നാളെയാകട്ടെ... മറ്റന്നാളാകട്ടെ... എന്നു പറഞ്ഞ് പറഞ്ഞ് കഴിഞ്ഞ ആറേഴ് വർഷങ്ങൾ അവർ എന്നെ കളിപ്പിച്ചു. പ്രോഗ്രാമിന്റെ തിരക്കിലാണെന്നും.... കുട്ടിയുണ്ടായാൽ അവസരങ്ങൾ നഷ്ടപ്പെടുമെന്നും അവൾ പറഞ്ഞിരുന്നു.... അമ്മയായാൽ  "മാർക്കറ്റ് " ഇടിയുമത്രേ... വീർത്ത വയറുമായി നടക്കുന്ന കാര്യം ചിന്തിക്കാൻ കഴിയുന്നില്ല... ഗർഭധാരണവും പ്രസവവും കരിയറിനെ ബാധിക്കും... പ്രസവിച്ചാൽ ശരീര സൗന്ദര്യം നിലനിർത്താനാവില്ല. സ്തന സൗന്ദര്യം കുറയുകയും വയർ ചാടി ശരീരത്തിന്റെ ഷെയ്പ്പ് പോകുമെന്ന് അവൾ ഭയപ്പെട്ടിരുന്നു. ഇതിനെച്ചൊല്ലി ഞങ്ങൾ തമ്മിൽ വാക്കേറ്റം പതിവായിരുന്നു.

" ഈ സൗന്ദര്യമാണ് എന്റെ ധനം... ഇത് തീർന്നാൽ പിന്നെ ഞാനില്ല.... പണവും പ്രശസ്തിയും ഉണ്ടാക്കാൻ പറ്റുന്ന സമയത്തെ അത് നേടാൻ കഴിയൂ... പിന്നീട് ചിന്തിച്ചിട്ട് കാര്യമില്ല... ഞാൻ പ്രസവിക്കാൻ പോകുന്ന സമയത്ത് എന്റെ സ്ഥാനം മറ്റൊരാൾ കൈയ്യടക്കും....അതാണ് സിനിമാ രംഗം.... നോക്കിയും കണ്ടും നിന്നില്ലെങ്കിൽ അപ്പോൾ കാലു വാരും.... ഇങ്ങനെയൊക്കെയായിരുന്നു അവളുടെ ന്യായീകരണങ്ങൾ.


വീട്ടുകാരുടെയും.… നാട്ടുകാരുടെയും.. ചോദ്യങ്ങൾക്ക് മുൻപിൽ ഞാൻ പതറുകയായിരുന്നു.... പരിഹസിക്കുന്നവർ അങ്ങിനെ... 


ഒടുവിൽ ഒരു ദിവസം.... അവൾ ഒരു ഷോ കഴിഞ്ഞ് ബ്ലാംഗ്ലൂർ നിന്ന് തിരികയെത്തിയ ദിവസം.. അവൾ നന്നായി മദ്യപിച്ചിരുന്നു... അന്ന് രാത്രി ഞാൻ അവളെ ബലാത്ക്കരം ചെയ്തു!!!!  മദ്യത്തിന്റെ ലഹരിയിലായിരുന്ന അവളെ ഞാൻ 

" ഉപാധികൾ " ഇല്ലാതെ വാശിയോടെ പ്രാപിക്കുമ്പോൾ.... ഒരച്ഛനാകാനുള ഉത്ക്കടമായ വാഞ്ചയല്ലാതെ... കാമത്തിന്റെ നേരിയ ലഹരി പോലും എന്റെ സിരകളിൽ പതഞ്ഞുയർന്നിരുന്നില്ല ... അവൾ അറിയാതെ ഞാൻ അവളിൽ നിക്ഷേപിച്ച ബീജവും..... മദ്യലഹരിയിയുടെ ആലസ്യത്തിലായിരിന്നിട്ടും .. സ്ത്രീ ശരീരത്തിന്റെ നൈസർഗ്ഗീകമായ ഉണർവ്വുകളുടെ നുര ഉയർന്നപ്പോൾ ഉത്ഭവിച്ച അണ്ഡവും ചേർന്ന് ഒരു ജീവന്റെ ഉത്പത്തി നടന്ന രാത്രി.... പക്ഷേ ... അവൾ അറിഞ്ഞിരുന്നില്ല ... ഒടുവിൽ... ദിവസങ്ങൾ കഴിഞ്ഞപ്പോൾ ... ആർത്തവ ചക്രത്തിന്റെ താളം തെറ്റിയത് അവൾ അറിഞ്ഞു.... അവളുടെ ഉദരത്തിലെ രാസമാറ്റം... സ്റ്റിക്കിലെ നിറം മാറ്റം കണ്ട് അവൾ ഒന്ന് അമ്പരന്നു...


" സുദേവ്... ഇതെങ്ങിനെ?... എപ്പോൾ?"....


പക്ഷേ... ബുദ്ധിമതിയായിരുന്നു അവൾ...


" സുദേവ്... ഞാൻ പറഞ്ഞില്ലേ... എല്ലാം അതിന്റെ സമയത്ത് നടക്കുമെന്ന്... ഇപ്പോൾ അമ്മയാകാൻ എനിക്ക് സമയമായി" 


ആ ദിനങ്ങൾ എല്ലാം സന്തോഷത്തിന്റേതായിരുന്നു. അൽപ്പം താമസിച്ചെങ്കിലും ഞാൻ ഒരച്ഛൻ ആകാൻ പോകുന്നു. വൈകിയെങ്കിലും ഞങ്ങളുടെ ആരാമത്തിലും വസന്തം വന്നു....


" സുദേവ്.... ഞാൻ കമ്മിറ്റ് ചെയ്ത ഒരു പ്രോജക്ട് തീർക്കാനുണ്ട്... ചെന്നൈയിൽ വച്ചാണ് ഷൂട്ട്.. അത് കഴിഞ്ഞാൽ പിന്നെ തൽക്കാലം ഒന്നും കമ്മിറ്റ് ചെയ്യുകയില്ല... സുദേവിനോട് ഒപ്പം ഉണ്ടാകും... " എന്റെ കവിളിൽ ചുണ്ടുകൾ ചേർത്ത് വച്ച് അവൾ മൊഴിഞ്ഞു.


ഒടുവിൽ ... എന്നെ ഒരു കോമാളിയാക്കി... ചതിക്കുകയായിരുന്നു അവൾ... ഷൂട്ടിനിടയിൽ കാൽ വഴുതി വീണ് അബോർഷനായതെന്നാണ് എന്നെ വിളിച്ചറിയിച്ചത്... അവൾ എല്ലാം പ്ലാൻ ചെയ്താണ് ഇവിടെ എത്തിയത്... മനപ്പൂർവ്വം എന്റെ കുഞ്ഞിനെ അവൾ നശിപ്പിച്ചു... രാക്ഷസി... എല്ലാറ്റിനും കൂട്ട് നിൽക്കുന്നത് അവളുടെ അമ്മയും... സഹോദരനുമാണ് ".. ... സുദേവ് പരിസരം മറന്ന് പൊട്ടിക്കരഞ്ഞു.


ദൈവമേ... ഇങ്ങനെയും സ്ത്രീകളോ... സ്വന്തം ഉദരത്തിൽ ഉത്പാദിതമായ കുഞ്ഞിനെ മനപ്പൂർവ്വം നശിപ്പിക്കുക... അച്ഛനാകാനുള്ള അദമ്യമായ ആഗ്രഹത്താൽ ഭാര്യയെ ബലമായി പ്രാപിച്ചു ഗർഭം ധരിപ്പിക്കേണ്ടി വന്ന ഒരു പുരുഷന്റെ നിസ്സഹായവസ്ഥ...


ചെന്നൈയിൽ നിന്ന് തിരിക എത്തിയ സുദേവ് കൃഷ്ണേന്ദുവിനെ ചോദ്യം ചെയ്തു... ആദ്യമൊക്കെ എതിർത്തുനിന്നെങ്കിലും... പിന്നിടവൾ സമ്മതിച്ചു.


" അതെ.. ഞാൻ ചെയ്തതാണ്.. എന്റെ പ്രൊഫഷനിൽ കത്തി നിൽക്കുകയാണ് ഞാൻ... തത്ക്കാലം അമ്മയാകാൻ എനിക്ക് താത്പര്യമില്ല... ആ ഭാരം ചുമന്ന് പെറാനും... കുട്ടിയെയും വലിച്ചു കൊണ്ട് നടക്കാനും ഒന്നും എനിക്ക് പറ്റില്ല .. എന്റെ ആരാധകർ... പ്രശസ്തി... അതിന്റെ ലഹരി.. അതൊന്നും നഷ്ടപ്പെടുത്താനാകില്ല എനിക്ക്... ഇങ്ങനെ ജീവിക്കാൻ തയ്യാറാണെങ്കിൽ മാത്രം നമുക്ക് മുന്നോട്ട് പോകാം... അല്ലെങ്കിൽ സുദേവിന്റെ ഇഷ്ടം... "  അവൾ കൂസലെന്യെ തീർത്തു പറഞ്ഞു.


" പിരിയാം "... 


മ്യൂച്ച്വൽ ഡിവോഴ്സ് ഫയൽ ചെയ്തു.. പരസ്പരം ചെളിവാരി എറിയുകയില്ല എന്ന നിബന്ധനയോടെ...


ഇന്നാണ്... ആ ദിവസം...


കൃഷ്ണേന്ദുവും.. അമ്മയും.. സഹോദരനും നേരത്തെ തന്നെ കോടതിയിൽ എത്തിയിരുന്നു.


ഞാനും സുദേവും കോടതിയിൽ എത്തി... ജഡ്ജി ഇരു കൂട്ടരെയും ചേമ്പറിലേക്ക് വിളിപ്പിച്ചു... ജഡ്ജ് ഒരു വട്ടം കൂടി ശ്രമം നടത്തിയെങ്കിലും.. ഇരുവരും തയ്യാറല്ലായിരുന്നു. എട്ടു വർഷം നീണ്ടു നിന്ന ദാമ്പത്യം അവിടെ അവസാനിക്കുകയായിരുന്നു. ഇരുവരും പരസ്പരം കൈ കൊടുത്ത് പിരിയുമ്പോൾ... സുദേവിന്റെ കൺകോണുകളിലെ നനവ് പ്രകടമായിരുന്നു... കൃഷ്ണേന്ദുവിന്റെ ചുണ്ടുകളിൽ തത്തിക്കളിച്ചിരുന്ന ഗൂഢമായ ചിരിയും ഞാൻ ശ്രദ്ധിച്ചു. 


പത്രക്കാരും ചാനലുകാരും ചോദ്യങ്ങൾ കൊണ്ട് പൊതിഞ്ഞപ്പോൾ സുദേവ് ഒന്നും പറയാനില്ല എന്നു പറഞ്ഞ് ഒഴിഞ്ഞ് മാറി... " ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയാത്തതു കൊണ്ട് പിരിയുന്നു.. അത്രേയുള്ളൂ ".. കൃഷ്ണേന്ദു ഒറ്റവാക്കിൽ മറുപടി ഒതുക്കി.


" സുദേവിന്റെ സുഹ്രത്ത് അല്ലേ?.. മീഡിയാക്കാർ എന്നെയും പിടികൂടി...


" അമേരിക്കയിൽ നിന്ന് ചില എഞ്ചിനിയർമാരും ഡോക്ടർമാരും.. സിനിമാ നടികളെ കെട്ടിക്കൊണ്ടുപോകാൻ മാത്രമായി വരികയും... രണ്ടോ മൂന്നോ വർഷങ്ങൾ ഒരുമിച്ച് താമസിച്ച് പുതി തീരുമ്പോൾ പിരിയുകയും ചെയ്യാറുണ്ട്..  ഇതും അതുപോലെയാണോ?"...


" ഞാൻ അമേരിക്കക്കാരൻ ഡോക്ടറുമല്ല.. എഞ്ചിനീയറുമല്ല... സിനിമാ നടിയെ വിവാഹം ചെയ്ത പരിചയവുമില്ല.. പിന്നെങ്ങിനെ ഞാൻ മറുപടി പറയും "...


കോടതി വരാന്തയിൽ കൂടി മുറ്റത്തേക്കിറങ്ങവേ... വളരെ പരിചയമുളള ഒരു മുഖം എതിർപെട്ടു വന്നു.... തന്റെ ഊഴം കാത്ത് അവളും നിൽക്കുകയായിരുന്നു.... ശാലിനി...

സുദേവ് വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്ന അവരുടെ ജ്വല്ലറിയിലെ സെയിൽസ് ഗേൾ... ഏഴ് വർഷം മുൻപ് ഞാൻ അവളെ കണ്ടതാണ്.. സുദേവിന് വേണ്ടി ഞാൻ അവളുടെ വീട്ടിൽ പോവുകയും സംസാരിക്കുകയും ചെയ്തിരുന്നു.... സുദേവിന്റെ അച്ഛൻ തടഞ്ഞത് കൊണ്ട് മാത്രമാണ് നടക്കാതെ പോയത്.


"എന്താ ശാലിനീ... ഇവിടെ ? തെല്ല് ആശ്ചര്യത്തോടെ ഞാൻ തിരക്കി.


" ഡിവോഴ്സിന് വന്നതാണ്... ഇന്നാണ് ".. സാർ എന്താ ഇവിടെ? അവൾ തിരക്കി...


" അതു തന്നെ... എന്റെയല്ല... ദാ.. അയാളുടെ.. സുദേവിന് നേരെ കൈ ചൂണ്ടിക്കൊണ്ട് ഞാൻ പറഞ്ഞു. സുദേവ് നടന്നു കാറിലേക്ക് കയറുകയായിരുന്നു.


ശാലിനിയോട് ഞാൻ കാര്യങ്ങൾ തിരക്കി .


" വിവാഹം കഴിഞ്ഞിട്ട് ആറു വർഷമായി... ഞാൻ ഒരു അമ്മയാകാൻ അദ്ദേഹം അനുവദിക്കില്ല..."


" അതെന്താ ?"... എന്നിലെ ആകാംക്ഷ വർദ്ധിച്ചു.


" അത്..... അത്... ഞാൻ പ്രസവിച്ചാൽ എന്റെ സൗന്ദര്യം പോകുമെന്ന് അയാൾ... എന്റെ ഭക്ഷണം... ഡയറ്റ്.. ദിവസേനയുള്ള വർക്ക് ഔട്ട്... അയാൾ തീരുമാനിക്കുന്നതായിരിക്കണം... 

36--24--36 ( ആഴക് അളവ്) ഈ മാന്ത്രീക സംഖ്യ ഒരു മന്ത്രം പോലെ ചൊല്ലിക്കൊണ്ട് എന്റെ സ്വൈരം കെടുത്തുന്നു... ഈ നിജപ്പെടുത്തിയ എന്റെ ശരീര അളവുകളിൽ നിന്ന് ഒരിഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ കൂടാനോ കുറയാനോ അയാൾ സമ്മതിക്കില്ല... 

" കുട്ടിയല്ല എന്റെ ആവശ്യം... നിന്നെയാണ്.. നിന്റെ ജ്വലിക്കുന്ന സൗന്ദര്യമാണ് എനിക്ക് വേണ്ടത്... വേണ്ടാ.... നീ പ്രസവിക്കേണ്ട... ഞാൻ സമ്മതിക്കില്ല... നിർബന്ധമാണെങ്കിൽ ഒരു കുട്ടിയെ അഡോപ്റ്റ് ചെയ്യാം... "


ശാലിനിയുടെ ഭർത്താവിന്റെ വിചിത്രമായ പിടിവാശിക്കു മുൻപിൽ കീഴടങ്ങാൻ അവൾ തയ്യാറല്ലായിരുന്നു.


" ഒരു അമ്മയാകാനുള്ള എന്റെ അവകാശം... ഏത് സ്ത്രീയുടെയും സ്വപ്നമല്ലേയത്... അമ്മയാകുമ്പോഴല്ലേ അവൾ പൂർണ്ണ യാകുന്നത്... ആറ് വർഷങ്ങൾ ഞാൻ ക്ഷമയോടെ സഹിച്ചു….. ശ്രമിച്ചു നോക്കി... മാറ്റിയെടുക്കാൻ ശ്രമിച്ചു.. നിരാശയായിരുന്നു ഫലം. ഇന്ന് പിരിയുകയാണ്... അതാ ആ നിൽക്കുന്ന ആളാണ് "..


ദൂരെ മാറി ഒരു മരച്ചുവട്ടിൽ നിൽക്കുന്ന സുമുഖനായ ചെറുപ്പക്കാരനെ ചൂണ്ടിക്കാണിച്ചു കൊണ്ട് ശാലിനി പറഞ്ഞു.


കോടതിയിൽ നിന്നും തിരിച്ചു പോകുമ്പോൾ ഞാനായിരുന്നു ഡ്രൈവ് ചെയ്തിരുന്നത്... സുദേവ് ചിന്താമഗ്നനായി പുറത്തേക്ക് നോക്കിയിരുന്നു. എട്ടു വർഷത്തെ ദാമ്പത്യത്തിൽ വ്രണിത ഹ്രദയനായ പാവം.. ചങ്ങാതി.. ഞാൻ അവനോട് എന്തെങ്കിലും ചോദിക്കാൻ മടിച്ചു.


ഏതെല്ലാം തരത്തിലുള്ള ആളുകളാണ് ഈ ഭൂമിയിൽ... ഗർഭം ധരിക്കാനും പ്രസവിക്കാനും അമ്മയാകാനും ആഗ്രഹിക്കാത്ത സ്ത്രീ.... സൗന്ദര്യം നിലനിർത്താൻ വേണ്ടി പ്രകൃതി നിയമങ്ങളെ തടയിട്ട് നിർത്തി സൗന്ദര്യം കാത്തു സൂക്ഷിക്കാൻ ശ്രമിക്കുന്ന ഭാര്യ...


ഗർഭം ധരിക്കാനും പ്രസവിച്ച് അമ്മയാകാനും ആഗ്രഹിച്ചിട്ടും... അതിന് അനുവദിക്കാത്ത ഭർത്താവ്.. അവളുടെ ശരീര വടിവുകൾ നഷ്ടമാകാതിരിക്കാൻ.... കുട്ടികൾ വേണ്ടന്ന് വയ്ക്കുന്ന പുരുഷൻ.... 


കഷ്ടം... എന്തുകൊണ്ടാണിങ്ങനെ..

എന്നെപ്പോലെ സാധാരണക്കാരനായ ഒരാൾക്ക് ഇതെല്ലാം പുതുമയുള്ള അറിവുകളായിരുന്നു.


ഒരു മാസത്തിന് ശേഷം......


ശാലിനിയുടെ വീടിന് മുൻപിൽ വണ്ടി നിർത്തി...


" നീ ഇവിടെയിരിക്ക് ഞാൻ പോയി സംസാരിച്ചിട്ട് വരാം "... സുദേവ് കാറിൽ തന്നെ ഇരുന്നു.


" ശാലിനി.. നീ വിവാഹ ബന്ധം വേർപെടുത്തിയത്... അമ്മയാകാനുള്ള ആഗ്രഹത്തെയും അവകാശത്തെയും ഭർത്താവ് അനുവദിച്ചില്ല.... ഇറ്റ് വാസ് ക്വയറ്റ് സ്ട്രേൻജ്.... സുദേവും ഇതേ കാരണത്താലാണ് പിരിയാൻ തീരുമാനിച്ചത്... സംതിങ്ങ് മോർ ബിറ്റർ ദാൻ യുവേഴ്സ്... അയാളുടെ അച്ഛനാകാനുള്ള അടങ്ങാത്ത ആഗ്രഹം സാധിച്ചു കൊടുക്കാൻ ഭാര്യ തയ്യാറല്ലായിരുന്നു. രണ്ടും ഒരേ തൂവൽ പക്ഷികൾ....


" എന്നാപ്പിന്നെ ഞാൻ സുദേവിനെ ഇങ്ങോട്ട് വിളിക്കട്ടെ... പുറത്ത് കാറിൽ ഇരിപ്പുണ്ട്"....


തീരുമാനങ്ങൾ പെട്ടെന്നായിരുന്നു...


രജിസ്ട്രാഫിസിൽ വച്ച് സുദേവും ശാലിനിയും വിവാഹിതരായി....


" വിഷ് യു എ ഹാപ്പി മാര്യേഡ് ലൈഫ്" 

സുദേവിന്റേയും ശാലിനിയുടെയും കൈ പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു.... പോടാ... പോയി... പെറ്റ് പെരുക്....



" സുദേവേട്ടാ.... കൃഷ്ണേന്ദുവിന്റെ കോൺടാക്ട് നമ്പർ ഒന്നു തരുമോ?... ശാലിനി ചോദിച്ചു.


" ങ്‌ഹേ.. എന്തിനാ?... ഞെട്ടലോടെ സുദേവും ഞാനും ശാലിനിയെ തുറിച്ചു നോക്കി...


" ഹരിക്ക് കൊടുക്കാനായിരുന്നു... എന്റെ മുൻ ഭർത്താവ്... അവർ തമ്മിലാകുമ്പോൾ ചേരും... ചെയ്യാൻ പറ്റുന്ന ഉപകാരം ആർക്കാണെങ്കിലും ചെയ്ത് കൊടുക്കണമെന്ന് അച്ഛൻ പറയാറുണ്ട് "....


നല്ല മഴയും തണുപ്പുമുള്ള രാത്രിയായിരുന്നു ... വൈകുന്നേരം ആരംഭിച്ച മഴ തോരാതെ പെയ്തു കൊണ്ടിരുന്നു.... സുബിയെ ചേർത്ത് പിടിച്ച് കിടക്കുമ്പോൾ ഞാൻ പറഞ്ഞു.... " മഴ പെയ്ത് ഭൂമി നന്നായി തണുത്തിട്ടുണ്ട്... ഉഴുത് മറിച്ച് പാകപ്പെടുത്തിയ വയലിൽ ഇനി വിത്തെറിയാം..... സുദേവ് നൂറ് മേനി കൊയ്യാനായി.... ഇന്ന് വിത്ത് വിതയ്ക്കും ".....


" സുദേവ് എന്താ ഇനി കൃഷി ചെയ്യാൻ പോകുവാ "?.. നിങ്ങളെന്തായി പറേണെ... പുതപ്പിനുള്ളിൽ നിന്നും മുഖം ഉയർത്തിക്കൊണ്ട് സുബി ചോദിച്ചു....


"  ങ്‌ഹും ....ഒലക്ക... നീ കിടന്ന് ഉറങ്ങാൻ നോക്ക് "...


 അനന്തരം ദൈവം ആദമിനെയും ഹവ്വായേയും  തോട്ടത്തിൽ നിന്ന് പുറത്താക്കി.... പിന്നീട് അവൻ അവളെ പരിഗ്രഹിച്ചു.... അവൾ ഗർഭം ധരിച്ചു കായേനേ പ്രസവിച്ചു.


പുറത്ത് അപ്പോഴും മഴ തകർത്ത് പെയ്തു കൊണ്ടിരുന്നു........