2020 ജൂലൈ 19, ഞായറാഴ്‌ച

നിരാസം - സജി ജോസഫ്

   

അമ്പലത്തിൽ പോയി മടങ്ങും വഴി രാധയെ കണ്ടു.
ജന്മദിനമാണ് രാവിലെ ഒന്നത്രടം വരെ പോയി തൊഴുതു മടങ്ങി.
' ജന്മദിനാശംസകൾ'..... രാധ ആശംസകൾ നേർന്നു.
പെൻഷനായതിനുശേഷം ടീച്ചറെ വല്ലപ്പോഴുമാണ് കാണുന്നത്, രാധ തുടർന്നു.

ങ്ങ്ഹാ..... മൂന്നു മാസമായി.... സ്കൂളിൽ നിന്നു പിരിഞ്ഞിട്ട്... ഇപ്പോൾ അങ്ങിനെ എങ്ങും പോവാറില്ല.

' കണ്ടാൽ പെൻഷൻ  പ്രായമായെന്നൊന്നും തോന്നില്ല ടീച്ചറെ... ഇപ്പോഴും നല്ല സുന്ദരി തന്നെ.... രാധിക ചിരിച്ചു കൊണ്ടു പറഞ്ഞു, ' ഇനിയാണെങ്കിലും കല്യാണം ആവാം'......

" ന്താ കുട്ട്യേ.... യി പറേണെ..... നല്ല പ്രായത്തിൽ കഴിയാത്തത് ഇനിയാ?

" നന്ദിനി ടീച്ചർ പരിഭവിക്കുമ്പോൾ നല്ല ചന്തമാ കാണാൻ.... ആ നുണക്കുഴികൾ വിരിയും... വലിയ കണ്ണുകൾ മിഴിയ്ക്കും".... രാധ വീണ്ടും കളിയാക്കി.

" തറവാട്ടിൽ ഇപ്പഴ് ആരാ താമസിക്കുന്നത് ടീച്ചർടെ കൂടെ"?

" രാമചന്ദ്രൻ... എളേ ആങ്ങളേടെ മകൻ"
" ടീച്ചർ ഇപ്പള് തെക്കേക്കരയ്ക്ക് പോവാറില്ലേ? അമ്മ വീട്ടില്"....
" പോയിട്ട് കൊറെയായി.... ശ്യാമളേടെ കല്യാണത്തിന് പോയതാ'.

" ഓ... അതു പറഞ്ഞപ്പളാ ഓർത്തേ, നരേന്ദ്രേട്ടന്റെ കാര്യം അറിഞ്ഞോ..നമ്മടെ കിള്ളിപ്പാടത്തെ"...? രാധ തുടർന്നു...

" ങ്ങ്ഹേ നരേന്ദ്രന് എന്തുപറ്റി? ടൗണിൽ വിമൻസ് കോളേജിന് മുൻപിൽ ബുക്ക് ഷോപ്പ് നടത്തുകയായിരുന്നല്ലോ അയാൾ"...
" അപ്പോ ടീച്ചർ കഥയൊന്നു മറിഞ്ഞില്ലല്ലേ?.... വിമൻസ് കോളേജിൽ ഫൈനൽ ഇയർ ഡിഗ്രിയ്ക്ക് പഠിച്ചു കൊണ്ടിരുന്ന ഒരു പെൺകുട്ടിയുമായി അയാൾ ഒളിച്ചോടി'....

" യ്യോ... എന്നാ രാധേ ഇപ്പറേണെ... കള്ളം... പച്ചക്കള്ളം"...

" നേരാ ടീച്ചറെ... ഒരാഴ്ചയായി... കടയൊക്കെ അടഞ്ഞുകിടക്കുവാ"..

" എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല... ഞാനും അയാളും ഒരു പ്രായല്ലേ... ഞങ്ങൾ ഒരുമിച്ച് കളിച്ച് വളർന്നതാ.. ഒന്നാം ക്ലാസ്സ് മുതൽ കോളേജ് വരെ പഠിച്ചതും ഒരുമിച്ചായിരുന്നു"....

" പക്ഷേ അയാളും ഇതുവരെ വിവാഹം കഴിച്ചിരുന്നില്ലല്ലോ.... പുള്ളിക്കാരൻ ഒരു പ്രണയ രോഗിയായിരുന്നെന്നാ എല്ലാരും പറയണത്... പണ്ടു മുതലേ ഒരു പാട് പ്രണയ ബന്ധങ്ങൾ ഉണ്ടായിരുന്നെന്നും അതിലൊന്നും വിജയിച്ചിരുന്നില്ലെന്നും... അതുകൊണ്ടാണിപ്പഴും അവിവാഹിതനായി കഴിഞ്ഞിരുന്നതെന്നുമൊക്കെ"..... രാധ പറഞ്ഞു കൊണ്ടേയിരുന്നു.
" ന്നാലും... ഇത് കൊറച്ച് അക്രമമായി പ്പോയി.... മകളുടെ പോലും പ്രായമാവാൻ പ്രായമില്ലാത്ത കുട്ടിയേയും കൊണ്ട്".... രാധ മൂക്കത്ത് വിരൽ വെച്ചു.

കേട്ടതപ്പാടെ വിശ്വസിക്കാൻ പറ്റുന്നില്ല, പക്ഷേ നരേന്ദ്രൻ....
എന്തോ മനസ്സിന് വല്ലായ്ക പോലെ തോന്നുന്നു.

" പോട്ടെ രാധേ... സംസാരിച്ചു നിന്നു നേരം കുറെയായി"....
വീട്ടിലേയ്ക്ക് നടക്കുമ്പോൾ സമ്മിശ്ര ചിന്തകളാൽ ഉള്ളം കലങ്ങുന്നതു പോലെ...

ച്ഛേയ്.... ന്നാലും നരേന്ദ്രൻ.... നാണക്കേട്.... ചെറിയ ഒരു പെൺക്കുട്ടിയേയും കൊണ്ട്...

മൂന്ന് മാസങ്ങൾക്ക് മുൻപ് വരെ നരേന്ദ്രന്റെ ബുക്ക് ഷോപ്പിൽ മിക്കവാറും പോയിരുന്നു.

വീട്ടിൽ വന്ന പാടെ സാരി മാറി അൽപ്പം കഞ്ഞി കുടിച്ച് മുറിയിൽച്ചെന്ന് കട്ടിലിൽ കിടന്നു.
" ന്താ അപ്പച്ചീ വന്നപാടെ കിടക്കുന്നേ"? സുധ ചോദിച്ചു.

"അത്രേടം നടന്നില്ലേ മോളെ.. അതിന്റെ ക്ഷീണാ".
സ്കൂളിൽ നിന്നും റിട്ടയേർഡ് ആയതിനുശേഷം പെട്ടെന്ന് മനസ്സിനും ശരീരത്തിനുമൊക്കെ പ്രായാധിക്യം ബാധിച്ചതു പോലെ, അതുവരെ അങ്ങനെയൊരു തോന്നൽ ഉണ്ടായിരുന്നില്ല, മൂന്നു മാസം കൊണ്ട് ജരാ നരകൾ തന്നെ വിഴുങ്ങിയോ.... ഏയ് അങ്ങനെയൊന്നുമില്ല.... രാധ പറഞ്ഞില്ലേ, ടീച്ചർ ഇപ്പഴും സുന്ദരിയാണെന്ന്... സ്വയം സമാധാനിച്ചു.... വയസ്സാകുന്നുവെന്ന് സ്വയം അംഗീകരിയ്ക്കാനുള്ള വിഷമം..  വയസ്സാകുവാനിഷ്ട്ടമല്ല, നര മറയ്ക്കാൻ മുടി കറുപ്പിക്കുന്നു, മുഖത്ത് മഞ്ഞൾ പുരട്ടുന്നു, മുഖത്ത് ചുളിവുകൾ വീഴുമ്പോൾ പതർച്ച... കൈ വിരലുകളിലും കാൽ വിരലുകളിലും നെയിൽ പോളീഷിടുന്നു, ഡയറ്റ് നോക്കുന്നു.... അങ്ങനെയെന്തെല്ലാം... എന്തിനു വേണ്ടി? ആരെ കാണിയ്ക്കാൻ? വാർദ്ധ്യക്യം വല്ലാതെ ഭയപ്പെടുത്തുന്നു.
താനൊരു ഭാര്യയോ അമ്മയോ ആരുമല്ല.... തനിയ്ക്കാരുണ്ട്.... സഹോദരന്റെ മകനോ!!!!

ചിന്തകൾ പെട്ടെന്ന് നരേന്ദ്രനിലേക്കെത്തി. കേട്ടത് സത്യമാണോ!!!
തന്റെ ബാല്യവും കൗമാരവും ഒക്കെ കഴിഞ്ഞത് അമ്മയുടെ തറവാട്ടിലായിരുന്നു, തൊട്ടയൽപ്പക്കത്തെ വീടായിരുന്നു നരേന്ദ്രന്റെ, ഒരേ പ്രായക്കാർ. സമപ്രായക്കാരായ ഒരു പാട് കുട്ടികൾ... വേനൽ അവധിക്കാലമൊക്കെ തിമിർത്ത് ആഘോഷിക്കുന്ന ബാല്യം....
ഒരുമിച്ചുള്ള കളിയും, പഠിപ്പും, സ്കൂളിൽ പ്പോക്കും.....

കളിവീട് കെട്ടി കളിയ്ക്കുമ്പോൾ താനും നരേന്ദ്രനും അച്ഛനും അമ്മയുമാകും.... ഇലഞ്ഞിപ്പൂമാല കോർത്ത് പരസ്പരം കഴുത്തിലണിഞ്ഞ് കല്യാണം കഴിയ്ക്കും... തനിക്കതൊക്കെ നാണമായിരുന്നു.

" നീ എന്റെ കെട്ട്യോളാണ്!!! ഞാൻ പറയണത് പോലെ കേട്ടോണം" അവൻ പറയും.

" പോ ചെറുക്കാ... ഇതു കളിയാ"... താൻ പറയും.
" ഞാൻ വെലുതാവുമ്പം നിന്നെ കല്യാണം കഴിയ്ക്കും'!!! നരേന്ദ്രൻ പറയുമായിരുന്നു.
" ഉം... ത്തിരി പുളിയ്ക്കും"!!! താൻ ശുണ്ഠി എടുക്കും.
" നീ ശുണ്ഠിയെടുക്കുമ്പം നിന്നെ കാണാൻ നല്ല ചന്തോണ്ട്"!!! നിന്റെ കവിളത്തെ കുഴി.... അവൻ പറയും.

മെല്ലിച്ചുണങ്ങിയ... നീണ്ട കൈകാലുകളുള്ള കൊച്ചു നരേന്ദ്രൻ... നല്ല ഭംഗിയുള്ള കണ്ണുകളായിരുന്നു അവന്റെ... എപ്പോഴും കൺമഷിയെഴുതിയതു പോലെ.... ഒരു നിക്കർ മാത്രമായിരുന്നു അവന്റെ വേഷം... അതാണെങ്കിൽ എപ്പഴും ഊർന്ന് താഴോട്ട് പൊയ്ക്കൊണ്ടിരിക്കും... കൈകൾക്കൊണ്ട് എപ്പോഴും വലിച്ച് കയറ്റിയിടും.

ഒരുപറ്റം കുട്ടികളുടെ നേതാവായിരുന്നു നരേന്ദ്രൻ. മൂവാണ്ടൻ മാങ്ങയും, ആഞ്ഞിലിച്ചക്കയും, കശുമാങ്ങായും ഒക്കെ പറിയ്ക്കാൻ നരേന്ദ്രനായിരുക്കും മുൻപിൽ. അന്യ പറമ്പുകളിലെല്ലാം ചുറ്റി നടന്ന് മാമ്പഴം പറിയ്ക്കാനും, കശുവണ്ടിപ്പെറുക്കാനുമൊക്കെ ഞങ്ങൾ പോയിരുന്നു, മറ്റ് ഏത് കുട്ടികൾ വികൃതി ചെയ്താലും അവസാനം അത് നരേന്ദ്രന്റെ തലയിൽത്തന്നെ വന്നു വീഴുമായിരുന്നു, പാവം നരേന്ദ്രന് എന്നും വീട്ടിൽ നിന്ന് അടിയും ശകാരവും കിട്ടിയിരുന്നു... നരേന്ദ്രന് അമ്മയും മുത്തശ്ശിയും മാത്രമെ ഉണ്ടായിരുന്നുള്ളൂ.

ഒരിക്കൽ മനയ്ക്കലെ പറമ്പിലെ കടുക്കാച്ചി മാവ് നിറയെ മാമ്പഴം ഉള്ള കാലം... നരേന്ദ്രനേയും കൂട്ടി ഞങ്ങൾ മനയ്ക്കപ്പറമ്പിലേയ്ക്ക്... ചെന്നപ്പാടെ നരേന്ദ്രൻ... മാവിൽ വലിഞ്ഞു കയറി... നെഞ്ചുരച്ച്... മുകളിലേക്ക്.... നിറയെ " നീറു" ള്ള മാവായിരുന്നത്, മുകളിലെത്തി കമ്പ് പിടിച്ചു കുലുക്കി... പട. പടാന്ന് മാമ്പഴം വീണു കൊണ്ടിരുന്നു... നരേന്ദ്രനാണെങ്കിൽ നീറ് കടി കൊണ്ടു പുളഞ്ഞു... മനയ്ക്കലെ കാര്യസ്ഥൻ കുഞ്ഞൻ നായരതാ ഓടി വരുന്നു... നീറിന്റെ കടീം... കുഞ്ഞൻ നായരുടെ ഒച്ചയും വിളിയും കേട്ട നരേന്ദ്രന്റെ ബാലൻസ് തെറ്റി താഴോട്ട്.... കൈയ്യും കാലും ഒടിഞ്ഞ് പാവം നരേന്ദ്രൻ ഏറെ നാളുകൾ വീട്ടിലിരുന്നു.

വികൃതിയായിരുന്നെങ്കിലും സ്നേഹമുള്ളവനായിരുന്നു അവൻ... പ്രത്യേകിച്ച് തന്നോട്.

മഴക്കാലമായാൽപ്പിന്നെ സ്കൂളിൽ പ്പോക്ക് ബുദ്ധിമുട്ടാകും നരേന്ദ്രന്... അവന് കുടയില്ല, അമ്മ വാഴയില മുറിച്ച് കൊടുക്കും, അത് ചൂടിയാണ് പോകുന്നത്,, സ്കൂളിൽ എത്തുമ്പഴേക്കു നനഞ്ഞിരിക്കും. തനിക്കന്ന് പൂക്കുടയും.. തകരപ്പെട്ടിയുമൊക്കെയുണ്ടായിരുന്നു.

ഒരിക്കൽ പാടവരമ്പിലൂടെ നടന്ന് സ്കൂളിലേക്ക് പോകുമ്പോൾ പെട്ടെന്ന് ശക്തിയായി മഴ പെയ്തു... നരേന്ദ്രൻ തന്റെ കുടക്കീഴിലേയ്ക്ക് ഓടിക്കയറി .. താൻ അവനെപ്പിടിച്ച് തള്ളി ... നരേന്ദ്രൻ ചെളിയിലേക്ക് വീണു .. നിക്കറും ഉടുപ്പും, പുസ്തകങ്ങളും ഒക്കെ ചെളിയിൽ കുതിർന്നു..... പക്ഷേ അവൻ ചെളിയിൽ നിന്നെഴുന്നേറ്റ് ഒരു ചമ്മിയ ചിരിയോടെ തന്നെ ദയനീയമായി ഒന്നു നോക്കി... വീട്ടിലേയ്ക് തിരിഞ്ഞു നടന്നു... അന്നു തനിക്ക് ഒത്തിരി വിഷമം തോന്നി 

ഒരു വേനൽ അവധി കഴിഞ്ഞു സ്കൂൾ തുറക്കുകകയാണ്, നാലാം ക്ലാസ്സ് വരെ വീടിന് തൊട്ടടുത്തുള്ള സ്കൂളിലായിരുന്നു... ഇനി മുതൽ ദൂരെയുള്ള സ്ക്കൂളാണ്….. ചെറു പട്ടണം, ഗ്രാമത്തിൽ നിന്നും പട്ടണത്തിലേക്കുള്ള സ്ക്കൂളിലേയ്ക്ക് അഞ്ചാറ് കിലോമീറ്റർ നടക്കണം... നരേന്ദ്രനൊക്കെ വളരെ ഉത്സാഹമായിരുന്നു... മണ്ണു റോഡും കുഗ്രാമവും വിട്ട്... ടാറിട്ട റോഡും... നിരത്തിൽ ബസ്സുകളും, കാറും ടെമ്പോ വാനും, ലോറിയുമൊക്കെയായി... പുതിയ കാഴ്ചകളൊക്കെ കണ്ടു നടക്കാൻ...

 ഞങ്ങൾ രണ്ടാളും വീണ്ടും ഒരേ സ്ക്കൂളിൽ ഒരേ ക്ലാസ്സിലായിരുന്നു... താൻ ഫസ്റ്റ് ബഞ്ചിൽ ഫസ്റ്റ്, നരേന്ദ്രൻ അപ്പുറത്തെ നിരയിൽ സെക്കന്റ് ബഞ്ചിൽ ഫസ്റ്റ്.

' കണക്ക്' ഒഴിച്ച് ബാക്കി എല്ലാ വിഷയങ്ങളും അവൻ നന്നായി പഠിച്ചിരുന്നു, കണക്ക് മാഷിന്റെ തല്ലും ശകാരവും അവന് പതിവായി കിട്ടിയുമിരുന്നു.
" നന്ദിനി... കണക്കിന് ഞാൻ അന്നും ഇന്നും മണ്ടനാണ്.. ജീവിതത്തിലെ കണക്കുകൂട്ടലുകളിലും ഞാൻ വിജയിച്ചില്ല.. വട്ടപ്പൂജ്യം, താൻ കണക്കിന് എന്നും ഒന്നാമതായിരുന്നല്ലോ.... പിന്നെന്തേ... ജീവിതത്തിന്റെ കൂട്ടിക്കിഴിക്കലിൽ പരാജയപ്പെട്ടത്"? ഒരിക്കൽ നരേന്ദ്രൻ ചോദിച്ചു .

" നന്ദിനിക്കുട്ടി...
നീ ഇന്നലെ ഇട്ടു കൊണ്ടുവന്ന പുള്ളിപ്പാവാടയും മഞ്ഞ ബ്ലൗസും നല്ല ഭംഗീണ്ടായിരുന്നു.... ഈ സ്ക്കൂളില് ഏറ്റവും ചന്തോള്ള കുട്ടി നീയാ... എനിക്ക്... നിക്ക്... നിന്നെ എന്തിഷ്ടാ ണെന്നോ.... നിനക്കോ?...മ്മക്ക് രണ്ടാൾക്കും കൂടി എവിടേലും പോവ്വാം".....

എട്ടാം ക്ലാസ്സിലെ ഓണ അവധിയും കഴിഞ്ഞ് സ്ക്കൂൾ തുറന്ന ദിവസങ്ങളായിരുന്നു.... നരേന്ദ്രൻ പുസ്തകത്തിനകത്ത് വച്ച് കത്ത് തന്നത്.... വരയിട്ട ബുക്കിന്റെ പേപ്പറിൽ കുത്തിക്കുറിച്ച് എന്തൊക്കെയൊ എഴുതിയിരുന്നു.... അതിനകത്ത് ഒരു മയിൽപ്പീലിയും വച്ചിരുന്നു.

പേടിയും ലജ്ജയും കൊണ്ട് തിക്കു മുട്ടിയ തന്റെ കുഞ്ഞു മനസ്സ്.... വീട്ടിൽ പറയണോ... സാറിനോട് പറയണോ... അന്നു രാത്രി പേടിച്ചരണ്ട് ഉറങ്ങാൻ പറ്റിയില്ല. പിറ്റേന്ന് രാവിലെ തന്നെ താൻ കത്ത് ക്ലാസ്സ് ടീച്ചറുടെ കൈയ്യിൽ കൊടുത്തു.

നരേന്ദ്രനെ ഹെഡ് മാസ്റ്ററുടെ അടുത്തേക്ക് കൊണ്ടുപോയി. പിറ്റേന്ന് നരേന്ദ്രന്റെ അമ്മ വന്നു, സ്ക്കൂളിലും, വീട്ടിലും പൊതിരെ തല്ലു കിട്ടി. കത്തിന്റെ കാര്യം മറ്റാരും അറിഞ്ഞിരുന്നില്ല, രണ്ടു മൂന്ന് ദിവസത്തേക്ക് നരേന്ദ്രൻ സ്ക്കൂളിൽ വന്നില്ല.

തന്റെ കുഞ്ഞു മനസ്സ് അന്ന് ആദ്യമായി നരേന്ദ്രനെ ഓർത്ത് വിഷമിച്ചു. തനിക്ക് അവനോട് ഇഷ്ടം തോന്നി തുടങ്ങിയോ... പ്രണയം എന്ന വികാരം എന്താണെന്ന് പോലും തിരിച്ചറിയാൻ കഴിയാതിരുന്ന പ്രായം... മനസ്സിലെവിടെയോ ഒരു ചെറു തരിപ്പ്.... താൻ ചെയ്തത് തെറ്റാണോ... കത്തിന്റെ കാര്യം പറയേണ്ടിയിരുന്നില്ലേ.... അല്ല പറയുക തന്നെ വേണമായിരുന്നു!!! താൻ ചെയ്തത് തന്നെയാണ് ശരി.... മനസ്സിലിരുന്നു ആരോ പറയുന്നത് പോലെ.

കുറെ ദിവസങ്ങളോളം നരേന്ദ്രൻ മാറി മാറി നടന്നു, തന്റെ നേരെ വരാനുള്ള മടി... പക്ഷേ അവൻ തന്റെ അടുത്തൊന്നു വന്നിരുന്നെങ്കിൽ.. ഒന്നുമിണ്ടിയിരുന്നെങ്കിൽ... എന്ന് തന്റെ കുഞ്ഞു മനസ്സ് ആഗ്രഹിച്ചിരുന്നില്ലേ....

അങ്ങനെയിരിക്കെ ഒരു സേവന വാരസമയത്താണ് നരേന്ദ്രൻ വീണ്ടും തന്റെ അടുത്ത് വന്നത്.

" നിനക്ക് എന്നോട് വഴക്കാ."..? അവൻ ചോദിച്ചു.
താൻ പരുങ്ങി നിന്നു..." ഞാൻ പേടിച്ചിട്ടാ സാറിനോട് പറഞ്ഞേ... നിനക്ക് ഒത്തിരി തല്ലു കിട്ടിയോ"?... നി അങ്ങനെയൊന്നും ചെയ്യരുത്.. നമ്മള് കുട്ട്യോളാ....

" സാരല്ല്യ"... അവൻ കൊറെ നെല്ലിക്കാ തന്നുകൊണ്ട് പറഞ്ഞു.

" ഞങ്ങള് പാവങ്ങളാ... നിങ്ങള് പണക്കാരാ... അതോണ്ട് നിന്നെ അവൾക്ക് ഇഷ്ടല്ലാന്ന് എന്റെ അമ്മ പറഞ്ഞു.... പാവങ്ങള്ക്ക് പണക്കാരോട് ഇഷ്ടം കൂടാൻ പാടില്ലാത്രേ...

" നിക്ക് അങ്ങനേ ന്നും ഇല്ല... നിന്നോട് പിണക്കോമില്ല"

പത്താം ക്ലാസ്സിൽ എത്തിയതോടെ നരേന്ദ്രൻ നിക്കറിൽ നിന്നും മുണ്ടിലേക്ക് മാറി. താൻ നീളം കൂടിയ പാവാടയും ബ്ലൗസ്സും. 

 ലീനയും, ലക്ഷ്മിയും, ദേവികയും, ഡെയ്സിയുമൊക്കെ നരേന്ദ്രന്റെ കൗമാര മനസ്സിൽ കൂടുകൂട്ടി... പ്രണയാഭ്യർത്ഥനകളും... ഹൃദയം കൈമാറലുമൊക്കെ നരേന്ദ്രന്റെ പതിവ് പരിപാടികളായി.... ഇതിനോടകം അവൻ സ്ക്കൂളിൽ ഒരു ഇരട്ടപ്പേരും സമ്പാദിച്ചു.." ലോലൻ", കുട്ടികളുടെ ഇടയിൽ പ്രണയാതുരനായി ലോലൻ വിലസി നടന്നു...

ഒരിക്കൽ താൻ അവനോട് ചോദിച്ചു, "നീ എന്തിനാ ഇങ്ങനെ എല്ലാ പെൺകുട്ടികളുടെയും പിറകെ നടക്കുന്നത്"?

" എല്ലാരോടും ഒന്നൂല്ല... ഇഷ്ടം തോന്നുന്നോരോട് പറയും"

പ്രീ ഡിഗ്രിയ്ക്ക് ചേർന്നതും ഒരേ കോളേജിലായിരുന്നു.... വർണ്ണങ്ങളുടെ മാസ്മരിക ലോകം.. കലാലയം...... സ്വപ്നങ്ങൾ ഏഴു നിറങ്ങളിൽ മഴവില്ലു ചാർത്തിയ കാലം... താൻ ഫസ്റ്റ് ഗ്രൂപ്പും അവൻ തേർഡ് ഗ്രൂപ്പിനും ചേർന്നു.

കോളേജിൽ വന്നതോടെ നരേന്ദ്രന് ഒരു പുതിയ ലോകം തുറന്നു കിട്ടുകയായിരുന്നു. തന്നേക്കാൾ മുതിർന്ന ചേട്ടൻമാരുമായിട്ടായിരുന്നു അവന് ചങ്ങാത്തം, ശേഖരനും, റോയിയും, സോമനും ഒക്കെ ആയിരുന്നു റോൾ മോഡലുകൾ. അവർക്കൊക്കെ അന്ന് ' നാട്ടിൻപുറ' പ്രണയങ്ങൾ ഉള്ളവരായിരുന്നു.

മുണ്ട് അഴിച്ചിട്ട്... സൈക്കിൾ തള്ളിക്കൊണ്ട്... ഒപ്പം... നീളൻ പാവാടയും... ഇറക്കമുള്ള ബ്ലൗസ്സുമിട്ട്... പുസ്തക കെട്ടുകളും ചോറ്റുപാത്രവും നെഞ്ചോട് ചേർത്ത് വെച്ച്... തെല്ലൊരകലം വിട്ട്.. നാണവും ഭയവും കലർന്ന മുഖത്തോടെ.... കുറുകി ഞെരങ്ങി അടി വച്ചു നീങ്ങുന്ന പ്രണയ ജോഡികൾ.... അന്നതൊക്കെ സാധാരണ നാട്ടിൽ പുറ കാഴ്ചകളായിരുന്നു. ഇടുങ്ങിയ ഒറ്റയടിപ്പാതവക്കത്തും... കനാൽ പ്പുറങ്ങളിലുമൊക്കെ നിന്നുകൊണ്ടുള്ള അടക്കിപ്പിടിച്ച സംസാരങ്ങളും... കുണുങ്ങലുകളും ഒക്കെ രസമുള്ള കാഴ്ചകളായിരുന്നു.

ഇവരിൽ നിന്നൊക്കയാണ് നരേന്ദ്രനും.... പ്രണയത്തിന്റെ കാണാപ്പുറങ്ങൾ മനസ്സിലാക്കിയത്.

കോളേജിലെ ഒരു സമരകാലം... പഠിപ്പ് മുടക്കമായിരുന്നു... നരേന്ദ്രനുമായി കുറെയേറെ സമയം വർത്തമാനം പറയുകയായിരുന്നു.

" നിന്റെ പുതിയ പ്രണയ ബന്ധങ്ങൾ ഒക്കെ എങ്ങിനെ പോകുന്നു"?... ഇപ്പോൾ എത്ര പേരുണ്ട്?, താൻ കളിയാക്കിക്കൊണ്ടു ചോദിച്ചു.

" ശ്രമിച്ചു കൊണ്ടിരിക്കുന്നു... ഒന്നും അങ്ങട് ശരിയാകുന്നില്ല.... വല വീശുന്നുണ്ട് കുടുങ്ങും.... പക്ഷേടി... കട്ടിമീശയും ശരീരവു മൊക്കെയുള്ളവരോടാണ് പെൺകുട്ടികൾക്കിഷ്ടം... എനിക്കാണേ മീശയുമില്ല... ശരീര പുഷ്ടിയുമില്ല... അതോണ്ട് പെൺകുട്ടികൾ അങ്ങ് വീഴുന്നില്ല".... നരേന്ദ്രൻ പരിഭവിച്ചു.

" ശരിയാണോ... നിനക്ക് അങ്ങനെയുള്ള ആണുങ്ങളെയാണോ ഇഷ്ടം"?

" ആ... എന്തോ എനിക്കറിയില്ല... ഞാൻ അങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല"...  താൻ പറഞ്ഞു.

" ശേഖരേട്ടൻ പറഞ്ഞു " കോട്ടയ്ക്കലിലെ" അശ്വഗന്ധാതിലേഹ്യം വാങ്ങി കഴിച്ചാൽ ശരീരം വണ്ണം വയ്ക്കുമെന്ന്.... കരടി നെയ്യ് പുരട്ടിയാൽ മീശയും താടിയും വളരും... ലേഹ്യം വാങ്ങണം.... അന്തോണിടെ മകൻ കരടി നെയ്യ് കൊണ്ടുത്തരാം എന്നു പറഞ്ഞിട്ടുണ്ട്".

" നിനക്ക് വട്ടാ"... 

" നിന്റെ ക്ലാസ്സിലെ" ഷൈലയെ" ഞാൻ നോട്ടമിട്ടുണ്ട്... ഞാൻ ഒരു കത്തു തന്നാൽ നീ അവൾക്ക് കൊടുക്കാമോ? നരേന്ദ്രൻ ചോദിച്ചു.

" നീ നേരിട്ട് കൊടുത്താ മതി... നിക്ക് വയ്യാ"...

" ഞാൻ ഏതു പെണ്ണിനും പ്രേമ ലേ ഖനം കൊടുക്കുമ്പോൾ നിന്നെ മനസ്സിലോർക്കും.... നീ ആയിരുന്നല്ലോ എന്റെ ആദ്യ കാമുകി... അന്നു കിട്ടിയ തല്ലും ഒന്നും മറക്കാൻ പറ്റില്ലല്ലോ"...

മനസ്സിൽ മുള്ളിട്ട് വലിച്ചതു പോലെ ഒരു നീറ്റൽ അനുഭവപ്പെട്ടു!!!

" ഇപ്പോ നിനക്കെന്നെ ഇഷ്ടമല്ലെ"?... ജിഞ്ഞാസയോടെ ഞാൻ ചോദിച്ചു.

" അത്.... പിന്നെ... നീ വലിയ തറവാട്ടിലെ കുട്ടിയല്ലേ... അതോണ്ടാ"...

അവന്റെ മുഖത്ത് വിടർന്ന നിഷ്ക്കളങ്കത എന്നെ അന്ന് മുറിപ്പെടുത്തിയിരുന്നു.

സ്ക്കൂൾ തലം തൊട്ട് നരേന്ദ്രൻ കലാ മത്സരങ്ങളിലെല്ലാം പങ്കെടുത്തിരുന്നു. നാടകം, കഥാ പ്രസംഗം, കഥയെഴുത്ത്, കവിത ചൊല്ലൽ... നാട്ടിൻപുറത്തെ ഗ്രാമീണ വായനശാലയിലും , ക്ലബ്ബിലുമൊക്കെ നരേന്ദ്രൻ ആക്ടീവായിരുന്നു.

കാലചക്രത്തിന്റെ നിതാന്ത ഭ്രമണം....
ഋതുക്കൾ ചേല മാറി മാറിയുടത്ത് വന്നും പോയുമിരുന്നു...... കൗമാരം വസന്തം വിതറിയ വീഥിയിലൂടെ മെല്ലെ യൗവനം കടന്നു വന്നു... മനസ്റ്റും ശരീരവും യൗവ്വനയുക്തമായി.

ഡിഗ്രി കഴിഞ്ഞ് താൻ ബി. എഡ്ഡിനു ചേർന്നു,
 നരേന്ദ്രൻ ജോലി അന്വേഷണവും, ഇന്റെർവ്യയൂ യുമൊക്കെയായി നടന്നു... ഒപ്പം നാടകവും, കഥയും, പാട്ടും, വായനശാലയും..... നാട്ടിലെ പാരലൽ കോളേജുകളിൽ അദ്ധ്യാപക ജോലിയും, കൂടെ തന്റെ പ്രണയവും....

അദ്ധ്യാപകയായി നിയമനം കിട്ടിയത് ദൂരെ ഒരിടത്തായിരുന്നു, ദീർഘമായ വർഷങ്ങൾ... ഓണത്തിനും വിഷുവിനു മൊക്കെ വന്നും പോയുമിരുന്നു.

വിവാഹ ആലോചനകളും പെണ്ണുകാണലും തകൃതിയായി നടന്നുകൊണ്ടിരുന്നു. ഓരോ പുരുഷൻമാരുടെയും മുൻപിൽ നിൽക്കാൻ താൻ അണിഞ്ഞൊരുങ്ങുമ്പോഴെല്ലാം... അറിയാതെ..... നരേന്ദ്രൻ മനസ്സിലേക്ക് ഓടിയെത്തുമായിരുന്നു.... എന്തുകൊണ്ടോ.... മനസ്സിന്റെ ഏതോ കോണിൽ ഉണങ്ങാത്ത ഒരു മുറിവ് പോലെ.... അന്ന് സ്ക്കൂളിൽ വച്ചുണ്ടായ ആ സംഭവത്തിനു ശേഷം പിന്നീട് ഒരിക്കൽ പോലും നരേന്ദ്രൻ ആ ഇഷ്ടം തന്നോട് കാണിച്ചിട്ടില്ല..... പക്ഷേ താൻ....... തനിയെ മുളയ്ക്കുന്ന ഓർമ്മകൾ.....

സൗന്ദര്യവും, ഉദ്യോഗവും, സ്വത്തും ഒക്കെ ഉണ്ടായിരിന്നിട്ടും തന്റെ വിവാഹം നടന്നില്ല.... രാശി ചക്രത്തിന്റെ ഭ്രമണപഥങ്ങളിൽ... ഏഴും.. എട്ടും ഭാവങ്ങളിൽ... തനിക്കെതിരെ നിലയുറപ്പിച്ച "ചൊവ്വാ"... തന്നെ നോക്കി വികൃതമായി ചിരിച്ചു...

സൗന്ദര്യത്തിലും ഉദ്യോഗത്തിലും സ്വത്തിലും ഭ്രമിച്ച് തന്നെ സ്വന്തമാക്കാൻ വന്നവർ..... പക്ഷേ അറിഞ്ഞു കൊണ്ട് " അകാല മരണം" വരിയ്ക്കാൻ വയ്യാതെ ഭയന്ന് പിൻമാറിയ" വിദ്യാസമ്പന്നരായ" ചെറുപ്പക്കാർ.... തുല്യ പൊരുത്തത്തിൽ പിറന്ന ഒരു ജാതകനും തനിക്കായ് വന്നില്ല..... എന്റെ അമ്മയും.... ഗർഭപാത്രവും... ഞാനും അറിഞ്ഞിരുന്നില്ല രാശി ചക്രത്തിന്റെ ഭാവാന്തരങ്ങൾ....

വർഷങ്ങൾക്ക് ശേഷമാണ് നാട്ടിലെ സ്ക്കൂളിലേയ്ക്ക് മാറ്റം കിട്ടി വന്നത്.... നാടും ആളുകളും എത്രയോ മാറിയിരിക്കുന്നു....

 ജില്ലാ കലോത്സവം നടക്കുന്ന പട്ടണത്തിലെ ഒരു സ്ക്കൂളിൽ വച്ചായിരുന്നു ഏറെ വർഷങ്ങൾക്ക് ശേഷം നരേന്ദ്രനെ കാണുന്നത്, അമ്പരപ്പോടെ പരസ്പരം നോക്കി നിന്നു.

മെല്ലിച്ചു നീണ്ട ആ പൊടി മീശക്കാരൻ ആകെ മാറിയിരുന്നു. ഒത്ത തടിയുള്ള കഷണ്ടി കയറിയ ഒരു മധ്യവയസ്ക്കൻ....

ക്യാന്റീനിലെ മേശയ്ക്കു ഇരു വശവുമായി ഇരുന്നു കൊണ്ട് ചായ കഴിയ്ക്കുന്നതിനിടയിൽ ഒരുപാടു കാര്യങ്ങൾ സംസാരിച്ചു. അമ്മ മരിച്ചതിനു ശേഷം നരേന്ദ്രൻ ഒറ്റയ്ക്കായിരുന്നു വീട്ടിൽ... ഏകാന്തവാസം..." ബിരുദ സർട്ടിഫിക്കറ്റുകളുടെ ഭാരവും പേറി കുറെ നാൾ അലഞ്ഞു... പാരലൽ കോളേജുകളുടെ കാലം കഴിഞ്ഞതോടെ അതും തീർന്നു. പിന്നീട് ട്യൂഷനും ചില പ്രൈവറ്റ് കമ്പനികളിലെ പണിയുമൊക്കെയായി കുറെ നാൾ... കൂടെ ചില കലാ പ്രവൃത്തനങ്ങളും. ഇപ്പോൾ കുറെയേറെ വർഷങ്ങളായി വിമൻസ് കോളേജിന് മുന്നിൽ ഒരു ബുക്ക് ഷോപ്പ് നടത്തിവരുന്നു. ഇഷ്ടമുള്ള ജോലി, ഒരു പാട് വായിയ്ക്കാം... എഴുതാം... ചെറിയ വരുമാനവും, ഒറ്റത്തടിയല്ലേ.. ഇങ്ങനെ പോകുന്നു"...

" വിവാഹം"?...

"ഹേയ്... അതൊന്നും നടന്നില്ല... മനസ്സിന് ഇണങ്ങിയ ആരും വന്നില്ല"..

" തന്റെ ഒരു പ്രണയവും വിജയിച്ചില്ലേ"? ആരും വലയിൽ വീണിരുന്നില്ലേ?

" ചിലരൊക്കെ വീണിരുന്നു.. പക്ഷേ അവരൊക്കെ പിന്നീട് വല പൊട്ടിച്ചു പോയി".

" കോട്ടയ്ക്കലിലെ ലേഹ്യവും... കരടി നെയ്യുമൊക്കെ?

" ഹ.. ഹ... കാശു പോയതു മിച്ചം ... പക്ഷേ ഇപ്പഴും ഞാൻ നിരാശനല്ല... ശ്രമം തുടരുന്നുണ്ട്, പ്രണയത്തിന് പ്രായം ഇല്ലല്ലോ".... നരേന്ദ്രൻ

" നിലവിൽ ആരെങ്കിലും ഉണ്ടോ"?

ങ്ങ് ഹും... ഒരു വനിതാ പോലീസ് കാരി കിടന്ന് കറങ്ങുന്നുണ്ട്.... ചെറു ചമ്മലോടെ അയാൾ പറഞ്ഞു.

എന്റെ ഉള്ള് നിറയെ പ്രണയമാണ് നന്ദിനീ.... വറ്റാത്ത പ്രണയം!!! പക്ഷേ ആരും അത് കാണുന്നില്ല... നരേന്ദ്രൻ ഒരു വിളറിയ ചിരിയോടെ പറഞ്ഞു.

" ഇപ്പോൾ നിനക്ക് നല്ല തടിയും, മീശയും താടിയുമൊക്കെ ഉണ്ടല്ലോ... പെണ്ണുങ്ങൾ ഇഷ്ടപ്പെടില്ലേ? താൻ കളിയാക്കി ചോദിച്ചു.

കാലം കടന്നുപോയില്ലേ നന്ദിനി.. പെൺകുട്ടികളുടെ സൗന്ദര്യ സങ്കൽപ്പങ്ങളും മാറി!!

അതെന്താ?

ഇപ്പോ പെൺകുട്ടികൾക്ക് മെലിഞ്ഞ ശരീരവും സിക്സ് പായ്ക്കും സ്‌പൈക്ക് ഹെയർ സ്‌റ്റൈലും ഒക്കയാണ് ആവശ്യം... ഈ പ്രായത്തിലിനി ഞാൻ സിക്സ് പായ്ക്കും... സ്പൈക്കും ഒക്കെ വയ്ക്കണമെന്നു പറഞ്ഞാൽ വയ്യാ...
ഞങ്ങൾ രണ്ടാളും പൊട്ടിച്ചിരിച്ചു.

" നിനക്കിത് ഒരു രോഗമാണ് നരേന്ദ്രാ... എല്ലാവരെയും പ്രേമിക്കാൻ തോന്നുന്നത്" താൻ പരിഹസിച്ചു.

" കളിയാക്കണ്ട നന്ദിനീ.... പ്രണയമെന്ന വികാരത്തെ നിർവ്വചിക്കാൻ സാധ്യമല്ല.... പ്രായമെത്രയേറിയാലും.... പ്രായമാകാതെ... വൃദ്ധനെയും യൗവ്വനയുക്തമാക്കുന്ന മനസ്സിന്റെ മാന്ത്രികമായ ഇളക്കങ്ങൾ... പ്രണയം നിത്യമാണ്... അതിന് രൂപവും... ഗന്ധവും... സ്പർശവുമുണ്ട്... നരേന്ദ്രൻ വാചാലനായി... ഞാൻ പ്രണയിച്ചു കൊണ്ടേയിരിക്കും... പെണ്ണിനെ... സംഗീതത്തെ... മഴയെ... നിലാവിനെ... പ്രകൃതിയെ... ഈശ്വരനെ... അതെന്നെ ഉന്മത്തനാക്കുന്നു!!! ഊർജ്ജ് സ്വലനാക്കുന്നു!!! ചെറുപ്പമാക്കുന്നു... തിരിച്ച് ഞാനൊന്നും പ്രതീക്ഷിക്കുന്നില്ല....

തന്റെ സ്കൂളിലെ അവസാനത്തെ ദിനം വന്നെത്തുകയായിരുന്നു.... യാത്ര അയ പ്പ് കഴിഞ്ഞിറങ്ങുമ്പോൾ.... കണ്ണും... മനസ്സും നനഞ്ഞിരുന്നു... ഇനിയെന്ത്? താൻ ഒറ്റയ്ക്കായതു പോലെ... ഇനിയുള്ള ജീവിതം എങ്ങനെ ജീവിച്ചു തീർക്കും!!! വാർദ്ധ്യക്യം തന്നെ ബാധിച്ചോ...

നിലക്കണ്ണാടിക്ക് മുന്നിൽ നിന്നു കൊണ്ട് തന്റെ പ്രതിരൂപത്തെ നോക്കി... റിട്ടയേർഡ് അദ്ധ്യാപിക... നന്ദിനി നായർ... അഴിച്ചിട്ടിരുന്ന മുടി തോളിലൂടെ മുന്നിലേക്ക് എടുത്തിട്ടു.. കളർ തേച്ച് കറുപ്പിച്ച മുടികൾ, മുഖത്ത് ചുളിവുകൾ വീണിട്ടുണ്ടോ... യൗവ്വനം വിട്ടു പോകാൻ മടിച്ചു നിൽക്കുന്നതു പോലെ!!! ആരും ചൂടാതെ പോയ ഒരു പൂവായി... വാടിക്കൊഴിയുന്നു....

പെട്ടെന്ന് നരേന്ദ്രനെ ഓർത്തു, കഴിഞ്ഞ മാസത്തിലാണ് അയാളെ അവസാനമായി കണ്ടത്.

" തന്റെ വനിതാ പോലീസുകാരി എന്തായി?....

" ഓ... അവളും പോയി... ഒരു റിട്ടയേർഡ് പോലീസുകാരൻ കെട്ടി!!!
തെല്ലു ജാള്യതയോടെ നരേന്ദ്രൻ പറഞ്ഞു. " കമ്മലിട്ടവള് പോയാൽ കടുക്കനിട്ടവള് വരും"!!! ചിരിച്ചു കൊണ്ട് ആത്മവിശ്വാസത്തോടെ അയാൾ പറഞ്ഞു.

പക്ഷേ ഒരു ചെറിയ പെൺക്കുട്ടിയുമായി അയാൾ ഒളിച്ചോടി എന്നു കേട്ടപ്പോൾ .. വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും പറ്റിയില്ല.

രാധയിൽ നിന്നു തന്നെയാണ് നരേന്ദ്രൻ മടങ്ങിവന്നിരിക്കുന്നുവെന്ന വിവരവും അറിയുന്നത്.... മൂന്നു മാസങ്ങൾ കഴിഞ്ഞിരിയ്ക്കുന്നു.

" ബുക്ക് ഷോപ്പ് തുറന്നു പ്രവൃത്തനം തുടങ്ങിയത്രേ.... നമ്മള് കേട്ടതൊന്നും നേരായിരുന്നില്ല ടീച്ചറേ"...

" പിന്നെ?!!!!!!

ആളോള് എന്തെല്ലാമാണ് പറഞ്ഞുണ്ടാക്കിയത്... സത്യം അതൊന്നു മായിരുന്നില്ല.. ആ പെൺകുട്ടിയുടെ രണ്ടു കിഡ്നികളും തകരാറിലായിരുന്നു, നരേന്ദ്രേട്ടന്റെ ഒരു കിഡ്നി അവൾക്ക് കൊടുത്തു ത്രേ... അതിന്റെ ഓപ്പറേഷന് വേണ്ടി പോയതായിരുന്നു..... ആ കുട്ടി രക്ഷപ്പെട്ടു. 

പെട്ടെന്ന് അയാളെ കാണണമെന്ന് താൻ അതിയായി ആഗ്രഹിച്ചു, തന്റെ ബാല്യ കൗമാര ഓർമ്മകളിലേക്ക് ഒരു നിമിഷം ആണ്ടു പോയി.... നരേന്ദ്രനോടൊത്ത് കളിച്ചത്.... മാമ്പഴം പറിച്ചു തന്നത്.... നീറു കടി കൊണ്ട് മനയ്ക്കലെ മാവിൽ നിന്നു വീണ് കാലൊടിഞ്ഞത്... വാഴയില ചൂടി സ്കൂളിൽ പോയത്.... കുടയില്ലാതെ നനഞ്ഞോടി വന്ന നരേന്ദ്രൻ തന്റെ കുടയിൽ കയറിയപ്പോൾ... താൻ പാട വരമ്പിൽ വച്ച് ചെളിയിൽ തള്ളിയിട്ടത്... തനിയ്ക്ക് കത്തു തന്നത്... അങ്ങനെയങ്ങനെ.... സുഖമുള്ള നോവുകൾ.... തന്നെ അവന് എന്തിഷ്ടമായിരുന്നു... നിഷ്ക്കളങ്കനായി തന്റെ ഇഷ്ടം തുറന്നു പറഞ്ഞ തന്റെ കളിക്കൂട്ടുകാരൻ... അവനിൽ ഇത്രമാത്രം നന്മ ഉണ്ടായിരുന്നോ... എന്നിട്ടും താനത് തിരിച്ചറിഞ്ഞില്ലേ... അറിയാതെ കണ്ണുകൾ നിറഞ്ഞു തൂവി....

പുതിയതായി എത്തിയ പുസ്തകങ്ങൾ ഷെൽഫിൽ അടുക്കി വയ്ക്കുകയായിരുന്നു നരേന്ദ്രൻ... താൻ ചെന്നതറിഞ്ഞില്ല... മെല്ലെ മുരടനക്കി...

ഹല്ലാ... ഇതാരാ... നന്ദിനി ടീച്ചറോ!!! നരേന്ദ്രൻ ചിരിച്ചു കൊണ്ട് കൗണ്ടറിലേക്ക് വന്നു.

" പുതു മണവാളനേയും മണവാട്ടിയേയും കാണാൻ വന്നതായിരിയ്ക്കും"...

ഇരിയ്ക്ക് നന്ദിനി...

" മധു വിധുവൊക്കെ കഴിഞ്ഞോ?

" പിന്നേ... മൈസൂറിലായിരുന്നു!!

എന്നിട്ട് പുതുപ്പെണ്ണെവിടെ?

" റെസ്റ്റിലാണ്"...

" ഞാൻ എല്ലാം അറിഞ്ഞിരിക്കണ്... ആളോള് എന്തൊക്കയാ പറഞ്ഞു കൂട്ടിയത്!!!

" എന്നെക്കുറിച്ചല്ലേ... ആളുകൾ പറഞ്ഞില്ലെങ്കിലെ അത്ഭുതമുള്ളൂ... ജീവിതത്തിലെ മോഹഭംഗങ്ങളെ മറച്ചു പിടിയ്ക്കാൻ ഇങ്ങനെയുള്ള ചില തമാശകൾ നല്ലതാ നന്ദിനി... ഇല്ലെങ്കിൽ നമ്മുടെ വിഷമങ്ങൾ ഒക്കെ മറ്റുള്ളവർ അറിയില്ലേ....

" അപ്പോ നരേന്ദ്രന് മോഹഭംഗങ്ങൾ ഉണ്ടോ"?

" ആർക്കാ ഇല്ലാത്തേ... തനിയ്ക്കില്ലേ?... 

" ങ്ങ്ഹാ..... അതൊക്കെപ്പോട്ടെ, ഞാൻ കാര്യങ്ങൾ പറയാം, അവൾ ഒരു പാവം നിർദ്ധന കുടുംബത്തിലെ കുട്ടിയായിരുന്നു, ഇവിടുത്തെ സ്ഥിരം കസ്റ്റമർ... നന്നായി വായിക്കും, അവളുടെ കാര്യങ്ങൾ ഒക്കെ അറിഞ്ഞപ്പോൾ ഞാൻ മറ്റൊന്നും ചിന്തിച്ചില്ല, അല്ലെങ്കിൽ തന്നെ എന്തു ചിന്തിയ്ക്കാൻ.... എനിക്കെന്തിനാ രണ്ടു കിഡ്നി!!! ഒന്നവൾക്ക് കൊടുത്തു. ഞാൻ കഴിഞ്ഞ മൂന്നു മാസമായി മൈസൂറുള്ള ഒരു സുഹൃത്തിൻ്റെ കൂടെ റസ്റ്റിലായിരുന്നു.... അവളും സുഖമായിരിക്കുന്നു....

പുറമെ സന്തോഷവാനായിക്കാണിയ്ക്കുമെങ്കിലും.... നരേന്ദ്രന്റെ ഉള്ളിൽ ഒരു നെരിപ്പോട് ഉണ്ടെന്ന് ഞാൻ അറിഞ്ഞു...

" പുതിയ പ്രണയങ്ങൾ ഒന്നൂല്ലേ"? നരേന്ദ്രനെ ഒന്നിളക്കാൻ വേണ്ടി ചോദിച്ചു.

" ഏതെങ്കിലും ഒരുവൾ വരും...  വരാതിരിക്കില്ല.... നരേന്ദ്രൻ.

" ഒരു റിട്ടയേർഡ് ടീച്ചർ ആയാലോ?... നോക്കുന്നോ"?...

പകപ്പോടെ നരേന്ദ്രൻ തന്നെ നോക്കി. ആ മുഖം വിവർണ്ണമാകുന്നതും... കണ്ണുകളിൽ ജലം നിറയുന്നതും കണ്ടു... വിറയാർന്ന ചുണ്ടുകൾ.... നന്ദിനീ... നീ... നീ പറഞ്ഞത്...

" അതെ.... പുള്ളിപ്പാവടയും മഞ്ഞ ബ്ലൗസും ധരിച്ച ആ പതിമൂന്ന് വയസ്സുകാരിയാണ് ഞാനിപ്പോൾ.... അപക്വമായ പ്രായത്തിൽ നീ എന്നെ നിന്റെ ജീവിതത്തിലേയ്ക്ക് ക്ഷണിച്ചു... ആ വികാരത്തിന്റെ പൊരുൾ എന്താണെന്ന് ഞാനന്ന് അറിഞ്ഞിരുന്നില്ല.... അന്നു നീ എനിക്ക് തന്ന കത്തിൽ ഒരു മയിൽപ്പീലിത്തണ്ട് ഒളിപ്പിച്ച് വെച്ചിരുന്നു.... ഓർക്കുന്നുണ്ടോ?.. കത്ത് മാത്രമെ ഞാൻ സാറിന്റെ കൈയ്യിൽ കൊടുത്തിരുന്നുള്ളൂ.... മയിൽപ്പീലി ഞാൻ ഒളിപ്പിച്ചു വച്ചു... എന്റെ ഹൃദയത്തിൽ.... പിന്നീട് ഒരിക്കലും നീ എന്റെ ഇഷ്ടം തേടിയില്ല..... ആ മയിൽപ്പീലിയും.. 

ഇന്ന് നമ്മൾ രണ്ടു പേരും ജീവിതത്തിന്റെ സായന്തനങ്ങളിലേയ്ക്ക് നടന്നടുക്കുകയാണ്... കൂടണയണമെന്നുണ്ട്... പക്ഷേ കൂടെ വിടെ?.... നീ അനുവദിക്കുമെങ്കിൽ... പാപജാതകത്തെ ഭയമില്ലെങ്കിൽ... നീ വിളിച്ചാൽ... ഞാൻ വരും!!!,  ഒരുമിച്ച് ഒരു പൂക്കുടക്കീഴിൽ... ഒരു യാത്രയ്ക്കായി.....

" നന്ദിനി...... ഞാൻ കേൾക്കാൻ കൊതിച്ചിരുന്നു ഈ വാക്കുകൾ.... മനസ്സ് വിശ്രമമില്ലാതെ ഇണയെത്തേടി അലഞ്ഞപ്പോഴും... നീയായിരുന്നു എന്റെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നത്.... എന്റെ കളിക്കൂട്ടുകാരി..... എന്റെ പ്രണയ നിരാസങ്ങളിൽ നിന്ന് മുക്തി നേടി സ്വപ്ന സാഫല്ല്യമടയാൻ... ഞാൻ നിന്നെ ' വിളിയ്ക്കുന്നു.....

എന്റെ ഹൃദയത്തിൽ പ്രണയത്തിന്റെ വറ്റാത്ത ഉറവയുണ്ട്....  കാമനകളുടെ സമൃദ്ധമായ നീരൊഴുക്കുണ്ട്.... യൗവ്വനയുക്തമായ അതിന്റെ തൃഷ്ണകളുണ്ട്.... ജീവിയ്ക്കാൻ ഇനിയും കാലങ്ങൾ എത്ര ബാക്കിയുണ്ട്..... 

കയ്യിലിരുന്ന ബുക്ക് മേശപ്പുറത്ത് വെച്ച് നരേന്ദ്രൻ നന്ദിനിയുടെ കരം കവർന്നു...... ഒരു നിമിഷം ആ ബുക്കിൽ എൻ്റെ കണ്ണുടക്കി......
അരവിന്ദ് പരാശരൻ്റെ "Lost in Love"....
                          
                         സജി ജോസഫ്

8 അഭിപ്രായങ്ങൾ:

  1. വായിച്ചത് മനോഹരം ഇനി വായിക്കാനിരിക്കുന്നത് അതിലും മനോഹരം നിങ്ങളുടെ ഓരോ രചനകളും എനിക്കനുഭവപ്പെടുന്നത് ഇങ്ങനെയാണ് എഴുത്തുകാരാ

    മറുപടിഇല്ലാതാക്കൂ
  2. എനിക്ക് ഇഷ്ടപ്പെട്ടു. നല്ല എഴുത്ത്. ഇനിയും എഴുതൂ..

    മറുപടിഇല്ലാതാക്കൂ
  3. സജിയേട്ടാ നന്നായിട്ടുണ്ട്, മനസ്സിന് വല്ലാത്തൊരു സന്തോഷം തോന്നുന്നു ,കുട്ടിക്കാലം ഓർമ്മ വരുന്നു ,നല്ല രസമുള്ള സ്വപ്‌നങ്ങൾ ...Thank you 👍

    മറുപടിഇല്ലാതാക്കൂ
  4. ഹൃദയത്തെ സ്പർശിക്കുന്ന എഴുത്തിന് നന്ദി സജീ... ഇതൊക്കെ വെറും ടെസ്റ്റ് ഡോസ് എന്ന് കരുതുന്നു

    മറുപടിഇല്ലാതാക്കൂ
  5. നല്ലഎഴുത്ത് നല്ലവരികൾ നല്ലകഥ

    മറുപടിഇല്ലാതാക്കൂ
  6. ഹായ് സജി..
    രണ്ടു തവണ വായിച്ചു.. ഒത്തിരി ഇഷ്ടമായി. നന്ദിനി ടീച്ചറും നരേന്ദ്രനും ഒക്കെ മുന്നിൽ നിൽക്കുന്ന പോലെ തോന്നി. ജീവനുള്ള എഴുത്ത്.. തുടരുക����

    മറുപടിഇല്ലാതാക്കൂ
  7. സജി നല്ല കഥ, ജീവനുള്ള കഥാപാത്രങ്ങൾ. സജിയിൽ ഒരു കഥാകാരൻ ഉണ്ടെന്ന് ഞാൻ അറിഞ്ഞില്ല ആരും പറഞ്ഞില്ല 👍👍🤝🤝ഇനിയും ഇതുപോലുള്ള നല്ല കഥകൾ പ്രതീക്ഷിക്കുന്നു 🙌🙌

    മറുപടിഇല്ലാതാക്കൂ