2020, മേയ് 6, ബുധനാഴ്‌ച

ജീവനുള്ള ദൈവങ്ങൾ



ലോകമാകെ  മരവിച്ചു നിൽക്കുന്നു
ഭീതിയെങ്ങും നിറഞ്ഞുനിന്നീടുന്നു,
ആശ്രയത്തിനായായിരങ്ങൾ നിത്യം
കേണിടുന്നിതെന്നെന്നുമെൻ കണ്മുന്നിൽ.

കോവിഡെന്നതാ മീമഹാമാരിയെ
ഭൂമുഖത്തുനിന്നാട്ടിയകറ്റുവാൻ ,
മുന്നിൽ നിന്നു നയിക്കുവാനെത്തിയോർ
ദൈവദൂതരാരോഗ്യ പ്രവർത്തകർ.

സ്വന്തജീവൻ പണയത്തിലാക്കിയി
ട്ടിന്നനേകരെ രക്ഷിക്കുവോരവർ,
ജീവനില്ലാത്ത ദൈവങ്ങളില്ലെങ്കിൽ
ജീവനുള്ള ദൈവങ്ങളായുണ്ടവർ.

ആഴ്ച നാലുകഴിയണമെൻ പൊന്നു
മുത്തിനെയൊന്നെടുത്തു ലാളിക്കുവാൻ,
ഇല്ലവർക്കതിൽ  തെല്ലും പരിഭവം
വേറെയാരുണ്ട് ജീവനെ കാക്കുവാൻ.

ഓർത്തിരിക്കണമെന്നുമെപ്പൊഴുമീ
ത്യാഗപൂർണമാമോരോ  പ്രവൃത്തിയും,
കാട്ടണം നാം കരുതലവരോടു
മൊപ്പമെന്നുമവർത്തൻ പ്രിയരോടും.

എങ്കിലുമിന്നു കണ്ടു ചിലനീച
ജന്മമൊട്ടും കരുതലു കാട്ടാത്തോർ,
താമസിക്കുമാ വീടതിൽ നിന്നുമി
നാട്ടിയോടിക്കുവാൻ ശ്രമിച്ചീടുന്നു.

ഇല്ലെനിക്കു വിളിക്കുവാനാകില്ല
മർത്യനെന്നീയധമ ജന്മങ്ങളെ,
നായ്, അതിന്നു നീ രക്ഷകനായിടിൽ
നന്ദി കാട്ടുമതന്ത്യ ദിനം വരെ.

മാറ്റി നിർത്താം നമുക്കിവർ നീചരെ
മാറ്റമുണ്ടാക്കുവാനൊന്നു ചേർന്നിടാം,
നല്കിടാമെന്നു മെല്ലാ കരുതലും
ഈ മഹാമാരിയെ തുരത്തീടുവാൻ.