2020 ജൂലൈ 6, തിങ്കളാഴ്‌ച

ദേവനഗരിയിലെ സന്ധ്യാംബരം - സിബി പയ്യാവൂർ



' മീരാ… ഇയാളേതോ  സ്വപ്നലോകത്താണെന്നു തോന്നുന്നല്ലോ' 

അപ്രതീക്ഷിതമായി ഷാജഹാൻ ഡോക്ടറുടെ ശബ്ദം കേട്ടാണ് ഞെട്ടിയുണർന്നത് 

'ഇല്ല ഡോക്ടർ തിരക്കൊഴിഞ്ഞപ്പോൾ ഓരോന്നാലോചിച്ച് ഇരുന്നുപോയതാ  സോറി' 

 ഡോക്ടർ കണ്ടുപിടിച്ച ജാള്യത മറക്കാനായി എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു. സാധാരണ ഡോക്ടർ ഈ സമയത്തു നഴ്‌സിംഗ് ഡെസ്‌കിലേക്കു വരാറുള്ളതല്ല, ഇന്നെന്തുപറ്റിയോ എന്തോ എന്ന് ആലോചിക്കുമ്പോഴാണ് ഡോക്ടറുടെ അടുത്ത ചോദ്യം. 

'ഇന്നുമുതൽ നമ്മുടെ ഹോസ്പിറ്റലിൽ പുതിയൊരു പീഡിയാട്രിക് കൺസൾട്ടൻ്റ്  ജോയിൻ ചെയ്യുന്ന  കാര്യം അറിഞ്ഞിരുന്നോ ?  

'കഴിഞ്ഞ ദിവസം മാഡത്തിനെ കണ്ടപ്പോൾ പറഞ്ഞിരുന്നു ഡോക്ടർ' ഞാൻ പറഞ്ഞു. 

'ഉം ...ഉച്ചക്ക് മൂന്നു മണിക്ക് കോൺഫറൻസ് റൂമിൽ വെച്ച് ഡോക്ടറെ സീനിയർ സ്റ്റാഫിന് പരിചയപ്പെടുത്തുന്നുണ്ട് . മീര ഉണ്ടാവണം മാഡം വരുന്നുണ്ട് ' 

ഡോക്ടർ പറഞ്ഞു നിർത്തി. 

'ശരി ഡോക്ടർ...തീർച്ചയായും'.   

 'ഡോക്ടർ നേതാജി ഹോസ്പിറ്റലിൽ നിന്നുമാ, മീര ഉണ്ടായിരുന്നതല്ലേ അവിടെവിടെയോ? തെക്കേ ഇന്ത്യയിലെ ബെസ്റ്റ് പീഡിയാട്രിക് കൺസൾട്ടൻ്റ്  ആണ് കക്ഷി'

ഇത്രയും പറഞ്ഞു ഡോക്ടർ പോയി. ഡോക്ടർ എന്ത് വിചാരിച്ചിട്ടുണ്ടാവുമോ എന്തോ. കടന്നു വന്നത് അറിഞ്ഞുപോലും ഇല്ല.

  ഡോക്ടർ പോയതോടെ ഓർമ്മച്ചെപ്പുകൾ തുറന്നു ഞാൻ വീണ്ടും   സ്വപ്നസഞ്ചാരം തുടങ്ങി. പുതുതായി വരുന്ന ഡോക്ടർ നേതാജിയിൽ നിന്നും ആണുപോലും. നേതാജിയെന്ന പേരുകേട്ടതേ പത്തിരുപത്തഞ്ചു വർഷങ്ങൾക്കുപിന്നിലേക്ക് എൻ്റെ ചിന്തകൾ പോയി .....ഓരോ കാര്യങ്ങളും ഇന്നലെ നടന്നതുപോലെ മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു. അതെൻ്റെ യൗവ്വനം,ചോരത്തിളപ്പിൻ്റെ  കാലം. എത്ര തിളച്ചാലും മറ്റുള്ളവരുടെ ദുഃഖങ്ങൾ കണ്ടാൽ അന്നും ഇന്നും ഞാൻ ഒരു വികാരജീവിയായി മാറും. അതെൻ്റെ  ബലഹീനതയാണെന്ന് നന്നായി അറിയാമെങ്കിലും ഇത്രകാലമായിട്ടും ഒരു മാറ്റവും വന്നിട്ടില്ലെന്നതാണ് സത്യം.....

 പഠനശേഷം ഒരു ജോലിക്കായി കാത്തിരിക്കുന്ന സമയത്താണ് കൂട്ടുകാരിയായ ഇന്ദു മധ്യകന്നഡത്തിലെ  ദേവനഗരമെന്ന പട്ടണത്തിലുള്ള പ്രശസ്തമായ ആശുപത്രിയിലെ   അവസരത്തെക്കുറിച്ച് പറഞ്ഞത്. വീട്ടിൽനിന്നും ഒത്തിരി അകലം എന്ന ഒരു ആശങ്ക ഉണ്ടായിരുന്നെങ്കിലും അപൂർവമായി ലഭിക്കുന്ന നല്ലൊരവസരം നഷ്ടപ്പെടാതിരിക്കാൻ വീട്ടുകാരെ ഒരുവിധത്തിൽ പറഞ്ഞു സമ്മതിപ്പിച്ചു.അമ്മക്കായിരുന്നു ഏറ്റവും ആധി. 

ഇന്ദു കൂടി ഉണ്ടെന്നറിഞ്ഞപ്പോൾ അവർക്ക് പാതി സമാധാനമായി.അപേക്ഷാ നടപടികളൊക്കെ വേഗത്തിൽ തീർത്ത് ഒരുമാസത്തിനുള്ളിൽ ജോയിൻ ചെയ്യാനുള്ള അറിയിപ്പു കിട്ടി.ആദ്യമായാണ് നാട്ടിൽ നിന്നും മാറി നിൽക്കുന്നത് .അതും ഇത്ര വലിയ ഒരു നഗരത്തിൽ… ഭാഷയും വശമില്ല ഉള്ളിൽ ചെറിയ ആശങ്കയുണ്ടെങ്കിലും ആകെ കൈമുതലായുള്ള എന്തും നേരിടാനുള്ള ആത്മധൈര്യത്തോടെ ഞാനും ഇന്ദുവും ഏട്ടനോടൊപ്പം ദേവനഗരത്തിലെത്തി. 

വല്ലാത്തൊരു നഗരം തന്നെ, നഗരത്തിൻ്റെ  ഒത്ത നാടുവിലൂടെയാണ് റെയിൽവേ ലൈൻ കടന്നു പോകുന്നത്. ഒട്ടും പ്ലാനിംഗ് ഇല്ലാതെ എങ്ങിനെയൊക്കെയോ നിർമിച്ച നഗരം. ഞങ്ങൾ ആശുപത്രിയിലെത്തി ജോയിൻ ചെയ്തു ഹോസ്റ്റൽ  സൗകര്യം ഉണ്ടായിരുന്നതിനാൽ വളരെയധികം ആശ്വാസമായി. അങ്ങനെ ഏട്ടൻ സമാധാനത്തോടെ വീട്ടിലേക്കും ഞങ്ങൾ ജോലിത്തിരക്കുകളിലേക്കും ....

ഞങ്ങൾ നാലുപേരാണ് ഒന്നിച്ച് ജോയിൻ ചെയ്തത്, ഒരുദിവസം ലഞ്ച് ടൈമിൽ കോഴിക്കോട്ടുകാരി അലീനയാണ് ദേവനഗരത്തിലെ മലയാളികളുടെയിടയിൽ പ്രശസ്തനായ ഒരാളെക്കുറിച്ച് പറഞ്ഞത്. എല്ലാരും അദ്ദേഹത്തെ മാമൻ എന്നാണ് വിളിക്കാറ് .കാലങ്ങൾക്കു മുൻപേ വടക്കേ മലബാറിൽ നിന്ന് കുടിയേറിയതാണ് നഗരത്തിനു നടുവിലായി വലിയൊരു വീട്ടിലാണ് മാമനും കുടുംബവും താമസം. 

കേരളത്തിൽ നിന്നും ജോലിക്കായി ആളുകളെ എത്തിക്കുന്ന ജോലിയാണ് മാമന്, ഒരുതരം റിക്രൂട്ട്‌മെൻ്റ്  ഏജൻസി എന്ന് പറയാം. നേതാജി മെഡിക്കൽ കോളേജിലേക്കും നഴ്‌സിംഗ് സ്‌കൂളിലേക്കും  അഡ്മിഷൻ സംഘടിപ്പിക്കുക, അടുത്തുള്ള ആശുപത്രികൾ, ലാബുകൾ  എന്നിവിടങ്ങളിൽ സ്റ്റാഫിനെ എത്തിക്കുക എന്നിവയൊക്കെയാണ് ജോലി. ഇതിനായി  നല്ല കാശും വാങ്ങും. ഇതുകൂടാതെ ജോലിക്കു കയറ്റിയവർ  എല്ലാ മാസവും ശമ്പളം കിട്ടുമ്പോൾ എന്തെങ്കിലുമൊക്കെ വാങ്ങി മാമനെ വീട്ടിൽ പോയി കാണണമെന്നതും നിർബന്ധമായിരുന്നു. 

ഞങ്ങൾ വന്നത് അദ്ദേഹം വഴി അല്ലെങ്കിലും മറ്റാർക്കോ പറഞ്ഞുവെച്ച ജോലി ഞാൻ പറഞ്ഞിട്ടാണ് നിങ്ങൾക്ക് കിട്ടിയതെന്നും അതിനായി ആരെയൊക്കെയോ ഫോൺ വിളിച്ച് ഒത്തിരി പൈസ ചിലവാക്കി എന്നൊക്കെയാണ് മാമൻ പറയുന്നത്. വീട്ടിൽ ചെന്നാൽ ചായയോ ഭക്ഷണമോ ഒന്നും തരാറില്ലെങ്കിലും ഞങ്ങൾ അവരുടെ വീട്ടിൽ പോകുന്നത് അവരുണ്ടാക്കുന്ന നല്ല നാടൻ ഭക്ഷണവും മീൻകറിയും മറ്റും കഴിക്കാനാണെന്നാണ് ഞങ്ങളുടെ ഡോക്ടർമാരുടെ അടുത്ത് മാമൻ പറയുന്നത് . എന്തുകൊണ്ടോ എനിക്കയാളെ തീർത്തും ഇഷ്ടമല്ലായിരുന്നു .

 ഫോൺ ബെൽ എൻ്റെ  ഓർമകളെ മുറിച്ച ദേഷ്യത്തോടെ ഞാൻ ഫോണെടുത്തു റിസപ്ഷനിൽ നിന്നായിരുന്നു പുതിയൊരു അഡ്മിഷൻ.  ഇനി കുറച്ചുനേരം അതിൻ്റെ പുറകെ പോകും ഏത് തരക്കാരാവുമോ വരുന്നത് സൂപ്പർ സ്‌പെഷ്യലിറ്റി ഹോസ്പിറ്റൽ ആയതിനാൽ വരുന്നവരൊക്കെ സമൂഹത്തിലെ ഉന്നതരാണ്. അതുകൊണ്ടുതന്നെ തലക്കനത്തിന് ഒരു കുറവും ഇല്ല. രോഗിയായി ആശുപത്രിയിൽ എത്തിയാൽ പോലും തൻപ്രമാണിത്തത്തിന് ഒരു കുറവും വരാത്ത ആളുകൾ  നമ്മുടെ നാട്ടിൽ മാത്രമേ കാണൂ. 

ഭാഗ്യത്തിന് വന്നവർ വിരളമായി വരുന്ന വളരെ നല്ലവരായിരുന്നതിനാൽ  അഡ്മിഷൻ നടപടികളെല്ലാം വേഗത്തിൽ പൂർത്തിയാക്കി ഞാൻ വീണ്ടും സ്വപ്നലോകത്തേക്ക് .....

 ദേവനഗരിയിലെ  മാമൻ്റെ  ഏക മകൻ രാജീവേട്ടൻ ഒരു പാവം മനുഷ്യനാണ്, പക്ഷേ ഭാര്യ ശ്യാമളേച്ചിയാണ് കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് അവർ നന്നായൊന്നു നോക്കിയാൽ രാജീവേട്ടനെ പിന്നെ ആ ഭാഗത്തു കാണില്ല, ഒരു വല്ലാത്ത സ്ത്രീ തന്നെയാണ് അവർ. മനുഷ്യത്വം ഇല്ലാത്ത ഒരു സ്ത്രീയാണ് അവരെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്  ഒരു താടക. പ്രശസ്തനായ  ടൈലർ ആയ രാജീവേട്ടൻ്റെ   കടയും വീടിനടുത്തു തന്നെയാണ്. 

മാമൻ്റെ   ഭാര്യയേക്കുറിച്ചാണെങ്കിൽ ഒന്നും പറയാനില്ല അവർ ഒരു സംഭവം തന്നെയാണ്, അറുപത് അറുപത്തഞ്ചു വയസായെങ്കിലും  ഇപ്പോഴും ബ്യൂട്ടി പാർലറിൽ ഒക്കെ സ്ഥിര സന്ദർശകയാണവർ . പതിവിനു വിപരീതമായി  ഈ മാമിയും മരുമോളും ശർക്കരയും ഈച്ചയും പോലാണ് എന്ന് പറയാം  അത്രയ്ക്ക് അടുപ്പമാണ് അവർ തമ്മിൽ.

രാജീവേട്ടന് രണ്ട് പെൺകുട്ടികളാണ് മൂത്തവൾ സന്ധ്യയും ഇളയവൾ ചിപ്പിയും. ചിപ്പിക്കന്ന് എട്ടോ ഒമ്പതോ വയസുണ്ടാവും ,ആ സമയത്ത് അവളെ കണ്ടാൽ ചെറുപ്പത്തിലെ ശ്രീദേവിയെപ്പോലിരുന്നു. സന്ധ്യയാണെങ്കിൽ ഒരു വാഴക്കൂമ്പുപോലെ, വെളുത്തിട്ടാണെങ്കിലും അവരുടെ ആരുടേയും സൗന്ദര്യം അവൾക്കുണ്ടായിരുന്നില്ല. 

ആദ്യമൊന്നും ശ്യാമളേച്ചി അവർക്കു രണ്ടു പെൺകുട്ടികളാണെന്ന് പറഞ്ഞിരുന്നില്ല. എന്തുകൊണ്ടോ അവർക്കാർക്കും സന്ധ്യയെ ഇഷ്ടമായിരുന്നില്ല എന്ന് തോന്നുന്നു. അവൾക്കല്പം സൗന്ദര്യം കുറഞ്ഞുപോയതുകൊണ്ടാണോ ആവോ, സൗന്ദര്യം കുറഞ്ഞെന്നുവെച്ച് സ്വന്തം കുഞ്ഞിനെ ആരെങ്കിലും അവഗണിക്കുമോ? ഇക്കാലത്തും ഇത്ര ഇടുങ്ങിയ മനസുള്ള മാതാപിതാക്കൾ ഉണ്ടോ ? എൻ്റെ ചെറിയ മനസ്സിൽ ഇത്തരം ചോദ്യങ്ങൾ ഉയർന്നുവന്നു .അമ്മയെന്ന ആ സ്ത്രീ ചിപ്പിയെ ചേർത്തുപിടിച്ച് എന്റെ മോൾ എന്റെ മോൾ എന്ന് എപ്പോഴും പറയുകയും സന്ധ്യയെ അവഗണിക്കുകയും ചെയ്തപ്പോൾ എനിക്കെന്തോ ചിപ്പിയോടു ദേഷ്യവും സന്ധ്യയോടു വാത്സല്യവും കൂടിവന്നു . ചിപ്പി വളരെ സ്മാർട്ട് ആയ പെൺകുട്ടിയാണ് ടെലിവിഷനിൽ  വരുന്ന നൃത്തപരിപാടികളൊക്കെ കണ്ട് അതുപോലെ തന്നെ നൃത്തം ചെയ്യുകയും നന്നായി പാട്ടുപാടുകയും  ചെയ്യുമായിരുന്നു അവൾ. പഠനത്തിലാണെങ്കിൽ എന്നും ഒന്നാം സ്ഥാനത്ത് .

വളരെ യാദൃശ്ചികമായാണ് ഞങ്ങൾ സന്ധ്യയെ ആദ്യം കാണുന്നത്. ഒരു ശമ്പളദിവസം മാമനുള്ള സാധനങ്ങളുമായി ഞാനും ഇന്ദുവും മറ്റു രണ്ടു പേരും അവരുടെ വീട്ടിലെത്തി. അവിടെ പാതി  മനസോടെയാണെങ്കിലും ചിപ്പിയുടെ നൃത്തപരിപാടികളും മാമിയുടെയും ശ്യാമളേച്ചിയുടെയും പൊങ്ങച്ചവും സഹിച്ചിരിക്കുമ്പോൾ നിഴലുപോലെ ഒരു പെൺകുട്ടി ഞങ്ങളുടെ മുന്നിലൂടെ കടന്നുപോയി. എല്ലാവരും പെട്ടെന്നവളെ ശ്രദ്ധിച്ചു. മുഖം നിലത്തുമുട്ടും വിധം കുനിഞ്ഞാണ് ഒരു മിന്നായം പോലെ അവൾ കടന്നുപോയത്. പെട്ടെന്ന് ഇന്ദു ആശ്ചര്യത്തോടെ അതാരാ എന്ന് ചോദിച്ചു, ഇത് കേട്ട പാടെ മാമി ഒച്ചവെച്ച് ചിപ്പിയോടു വേറൊരു ഡാൻസിൻ്റെ  കാര്യം പറഞ്ഞു. അങ്ങനെ ഇന്ദുവിൻെ ചോദ്യത്തിനുത്തരം അവിടെ അവസാനിച്ചു. 

എന്തോ എൻ്റെ മനസ്സിൽ ഈ സംഭവം ആഴത്തിൽ മുറിവേൽപ്പിച്ചു, ഇത്ര അവഗണന ലഭിക്കുവാൻ ആ കുഞ്ഞെന്തു പിഴച്ചു ,ഇനി ഇവൾ അവരുടെ മകളല്ലേ ,കുഞ്ഞുങ്ങളുണ്ടാകാതിരുന്നപ്പോൾ അവർ ദത്തെടുത്തതാണോ അവളെ ? അതിനുശേഷം ജനിച്ച അവരുടെ സ്വന്തം കുഞ്ഞാണോ ചിപ്പി ?എൻ്റെ മനസ്സിൽ വീണ്ടും ഓരോരോ ചോദ്യങ്ങൾ ഉയർന്നുകൊണ്ടേയിരുന്നു. പക്ഷേ നേരിട്ട് ചോദിക്കാൻ ആവുന്ന ചോദ്യങ്ങൾ അല്ലാതിരുന്നതിനാലും അതിനുള്ള ധൈര്യം ഇല്ലാതിരുന്നതിനാലും സംശയങ്ങൾ സംശയങ്ങളായിത്തന്നെ എൻ്റെ മനസ്സിൽ കിടന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം മാമന് സ്‌ട്രോക് വരികയും ആശുപത്രിയിലാകുകയും ചെയ്തു . പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിക്കുകയും നല്ല ചികിത്സ ലഭിക്കുകയും ചെയ്തതിനാൽ  വേഗത്തിൽ അപകട നില തരണം ചെയ്തു. മാമന് ആശുപത്രികളും ഡോക്ടർമാരും ആയുണ്ടായിരുന്ന നല്ല ബന്ധം ഈ സമയത്ത് ഉപകാരപ്പെട്ടു എന്ന് പറയാം. 

ഇനിയാണ് എൻ്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ആ വലിയ സംഭവം നടക്കുന്നത്. ഞങ്ങൾ കാണാൻ ചെന്നപ്പോഴേക്കും മാമൻ കുറച്ച് ഉഷാറായിരുന്നു. അന്ന് ഒരുപാടാളുകൾ മാമനെ കാണാൻ ആശുപത്രിയിൽ ഉണ്ടായിരുന്നു. അത്രയും ആളുകൾക്കിടയിലും ചെന്നപാടേ  എൻ്റെ ശ്രദ്ധ പതിഞ്ഞത് മാമൻ്റെ കട്ടിൽ കാൽക്കൽ ഇരുന്നിരുന്ന സന്ധ്യയിൽ ആയിരുന്നു. ചുണ്ടുകൾ നേർത്ത ഒരു വര മാത്രം, നീണ്ട വലിയ മൂക്ക്, അവളുടെ കൺപീലികൾ മാത്രം നീണ്ട് അതിസുന്ദരമായിരുന്നു. പെൺകുട്ടികളുടെ സൗന്ദര്യം എൻ്റെ ശ്രദ്ധയാകർഷിക്കാറില്ലെങ്കിലും അവളെ ശ്രദ്ധിക്കാതിരിക്കാൻ എനിക്കാവുമായിരുന്നില്ല .

 ഏകദേശം പത്തു പതിനഞ്ചോളം ആളുകൾ ഉണ്ടായിരുന്ന ആ സമയത്താണ് മാമൻ പെട്ടെന്ന് തൻ്റെ പേരക്കുട്ടികളെക്കുറിച്ച് പറയാൻ തുടങ്ങിയത്. ചിപ്പിയെക്കുറിച്ച് വാതോരാതെ പുകഴ്ത്തുകയും നല്ല വാക്കുകൾ കിട്ടാതെ വിഷമിക്കുകയും ചെയ്ത അയാൾ സന്ധ്യയെ ചൂണ്ടി പറഞ്ഞതൊക്കെ ഇത്രയും കാലങ്ങൾക്കുശേഷം ഇന്നും എൻ്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു. കണ്ണുകൾ നിറയാതെ എനിക്കിന്നും അതൊന്നും ഓർക്കാനാവില്ല .

'ഇവളുണ്ടല്ലോ വെറും വേസ്റ്റാ, ജനിച്ചു പോയില്ലേ എന്നോർത്ത് ഞങ്ങൾ ഇതിനെ തീറ്റിപ്പോറ്റുവാ പരീക്ഷകൾക്കെല്ലാം കഷ്ടിച്ച് പാസ്സാകും ......ആ ...കുറച്ചുകൂടി കഴിയുമ്പോൾ ആരുടെയെങ്കിലും തലയിൽ കെട്ടിവെക്കണം ...ആര് വരാനാ ' 

എന്ന് തുടങ്ങി എന്തൊക്കെയോ ഒരുപാടൊരുപാട് പറഞ്ഞു കൂട്ടി. കൂടിനിന്നവരെല്ലാം അതുകേട്ട് ചിരിച്ചു. അതാണല്ലോ എന്നും നമ്മുടെ പൊതു സ്വഭാവം, മറ്റുള്ളവരുടെ കുറ്റങ്ങൾ കേൾക്കുക നമുക്ക് സന്തോഷകരമാണ് .

 ഞാൻ നോക്കുമ്പോൾ സന്ധ്യ അനങ്ങാതെ കുനിഞ്ഞിരിക്കുകയാണ് അവളുടെ കണ്ണിൽ നിന്നും കവിളിലൂടെ ഒഴുകിയിറങ്ങുന്ന കണ്ണുനീർ കണങ്ങൾ എൻ്റെ മനസ്സിൽ ഒരു തീച്ചൂളയായി എരിഞ്ഞു. മാതൃത്വം എന്തെന്നറിയാത്ത ആ പ്രായത്തിലും മാതൃത്വത്തിൻ്റെ മൂർദ്ധന്യത്തിലുള്ള ഒരു അനുഭവത്തിലൂടെ ഞാൻ കടന്നുപോയി. 

അവളെ വാരിയെടുത്ത് മാറോടണക്കാൻ, അവളുടെ നിറുകയിലൊരു മുത്തം കൊടുത്ത് നിനക്ക് ഞാനുണ്ട് എന്ന് പറയാൻ എൻ്റെ മനസ്സ് വെമ്പൽ കൊണ്ടു. ഇവളെ എനിക്ക് തന്നേരെ ഞാൻ നോക്കിക്കോളാം എന്ന് അവരോടെല്ലാം ഉച്ചത്തിൽ വിളിച്ചുപറയാനുള്ള ഒരു ആവേശം എന്നിൽ ഉണരുന്നത് ഞാനറിഞ്ഞു. എൻ്റെ കണ്ണുകൾ ഞാനറിയാതെ നിറഞ്ഞൊഴുകി, എൻ്റെ ഭാവമാറ്റം ശ്രദ്ധിച്ച ഇന്ദു പെട്ടെന്നുതന്നെ എന്നെയും കൂട്ടി അവിടെനിന്നും പോന്നു.....

കുറച്ചു നാളുകൾക്കുശേഷം മാമൻ മരിച്ചു, ഞാൻ കാണാൻ പോയില്ല, പോകാൻ എൻ്റെ  മനസ്സ് അനുവദിച്ചില്ല എന്ന് പറയുന്നതാവും ശരി  കാരണം അന്നത്തെ ആ സംഭവത്തിനു ശേഷം എൻ്റെ മനസ്സിൽ  അത്രയധികം വെറുക്കപ്പെട്ടവനായി മാറിയിരുന്നു അയാൾ. 

ഞാൻ പിന്നെ സന്ധ്യയെക്കുറിച്ച് ഒന്നും അറിഞ്ഞിട്ടില്ല, ആരോടും അന്വേഷിച്ചും ഇല്ല. എൻ്റെ ധൈര്യമില്ലായ്മ എന്ന് പറഞ്ഞാൽ മതി. അവൾ മരിച്ചോ അതോ എങ്ങിനെയെങ്കിലും ജീവിക്കുന്നോ എന്നുപോലും എനിക്കറിയില്ല. പക്ഷെ എനിക്കവളെ മറക്കുവാനാകുമായിരുന്നില്ല, എൻ്റെ  മനസ്സിൽ ഞാനവളെ താലോലിച്ചു വളർത്തി,അവൾക്കു എല്ലാ സംരക്ഷണവും സ്‌നേഹവും വേണ്ടുവോളം നൽകി. അവളെന്തൊക്കെയായി കാണാൻ ഞാനാഗ്രഹിച്ചോ അതെല്ലാമായി അവൾ മാറുന്നത് ഞാൻ സ്വപ്നം കണ്ടു,ഡോക്ടർ ,കളക്ടർ,ടീച്ചർ അങ്ങനെ  എന്തെല്ലാമോ ആയി അവൾ വളർന്നു .....

 'അല്ല മീരാ നീയെന്താ സ്വപ്നം കണ്ടിരിക്കുവാണോ ,മീറ്റിങ്ങിനു പോകുന്നില്ലേ' 

പീഡിയാട്രിക്‌സിലെ ഹെഡ് നേഴ്‌സ് സമീറ പുറകിലൂടെ വന്നു പിടിച്ചുകുലുക്കിയപ്പോഴാണ് സുബോധമുണ്ടായത്.

'അയ്യോ സമയമായോ' എന്നുചോദിച്ച് വാച്ചിലേക്ക് നോക്കിയപ്പോൾ  മണി രണ്ടര.

പിന്നൊരു യുദ്ധമായിരുന്നു അവിടെ , പൂർത്തിയാക്കേണ്ട റിപ്പോർട്ടുകൾ പൂർത്തിയാക്കി,അടുത്ത ഷിഫ്റ്റിൽ ചെയ്യേണ്ട അത്യാവശ്യ കാര്യങ്ങൾ ലോഗ് ബുക്കിൽ കുറിച്ച് ഞാൻ സമീറയോടൊപ്പം ഇറങ്ങി. ഭാഗ്യത്തിന് അഞ്ചുമിനിട്ടുമുമ്പേ കോൺഫറൻസ് റൂമിൽ എത്തി. സമയത്തെത്തിയില്ലെങ്കിൽ ആ പി .ആർ .ഓ  യുടെ വായിലിരിക്കുന്നതു മുഴുവൻ കേൾക്കേണ്ടിവരും, അങ്ങേർ എത്തിയിട്ടില്ലെന്ന ആശ്വാസത്തിൽ ഞങ്ങൾ ഉള്ളിലേക്കു കടന്നിരുന്നു. 

എല്ലാ ഡിപ്പാർട്ടുമെൻ്റ്  തലവൻമാരും ഹെഡ് നേഴ്‌സുമാരും  എത്തിയിട്ടുണ്ട് . കൃത്യം മൂന്നുമണിയോടെ ഞങ്ങളുടെ എം ഡി യുടെ ഭാര്യയും ഡോക്ടറുമായ മാഡത്തിനും പി .ആർ .ഓ ക്കുമൊപ്പം പുതിയ ഡോക്ടർ എത്തി.

'ഇതൊരു കൊച്ചാണല്ലോ സമീറാ, ഇതാണോ സൗത്ത് ഇന്ത്യയിലെ ഏറ്റവും പ്രശസ്ത ഡോക്ടർ'  

ഞാൻ സമീറയുടെ ചെവിയിൽ ആരും കേൾക്കാതെ മന്ത്രിച്ചു. 

ഒരു  പത്തുമുപ്പത്തെട്ടു വയസ് കാണും, നീണ്ടുമെലിഞ്ഞ പ്രകൃതം  , തോളൊപ്പമുള്ള മുടി ഡോക്ടർക്കു നന്നായിണങ്ങുന്നു. വെളുത്ത മുഖത്തെ കറുത്ത കട്ടി കണ്ണടയും വൃത്തിയായി ഉടുത്തിരിക്കുന്ന കോട്ടൺ സാരിയും അവരുടെ കുലീനത വെളിപ്പെടുത്തുന്നതായിരുന്നു . ആമുഖമായി പി.ആർ.ഓ യുടെ ചെറിയൊരു പ്രഭാഷണം സാധാരണഗതിയിൽ ഉറങ്ങേണ്ടവർക്കു ഏറ്റവും സൗകര്യപ്രദമാണ് ഈ സമയം , മാഡം ഉണ്ടായിരുന്നതിനാൽ ചെറിയ വാക്കുകളിൽ ഒതുക്കി. പൊതുവെ മിതഭാഷിയും മാന്യയുമായ  മാഡം ചുരുങ്ങിയ വാക്കുകളിൽ ഡോക്ടറെ പരിചയപ്പെടുത്തിയിട്ട് സംസാരിക്കാൻ ഡോക്ടറെ ക്ഷണിച്ചു .

 പതിഞ്ഞതെങ്കിലും സ്ഫുടമായ ശബ്ദത്തിൽ ഡോക്ടർ സംസാരിച്ചുതുടങ്ങി. ഇംഗ്ലീഷിൽ ആണ് സംസാരമെങ്കിലും നിറുത്തി നിറുത്തി എല്ലാവർക്കും വ്യക്തമായി മനസ്സിലാകുംവിധമാണ് പറയുന്നത്. 

പേര് സംഗീത രാജ്‌കുമാർ, മധ്യ കന്നഡത്തിലെ  ദേവനഗരത്തിനു സമീപം നെടുവള്ളിയാണ് സ്വദേശം. 

ദേവനഗരമെന്നുകേട്ടപ്പോൾ എൻ്റെ മനസ്സിലേക്ക് പിന്നെയും നൂറുനൂറോർമ്മകൾ ഓടിയെത്താൻ തുടങ്ങി. ഓർമ്മകളെ തൽക്കാലത്തേക്ക് മാറ്റി നിർത്തി ഞാൻ ഡോക്ടർ പറയുന്നതിലേക്കു വീണ്ടും തിരിച്ചെത്തി. 

നേതാജി മെഡിക്കൽ കോളേജിൽ നിന്നും എം ബി ബി എസ്  ഉം എംഡി  യും ചെയ്തതിനു ശേഷം ലണ്ടനിലെ എഡിൻബർഗ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ചൈൽഡ് സൈക്കോളജിയിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്  കക്ഷി. 
ആളൊരു പുലിതന്നെയെന്നുമനസ്സിലാക്കാൻ ഇതുതന്നെ ധാരാളം. സൗത്ത് ഇന്ത്യയിലെ പ്രശസ്തമായ നാല് ആശുപത്രികളിൽ കൺസൾട്ടൻ്റ്  ആയി ജോലി ചെയ്യുന്നു. ഇവിടെ മാസത്തിൽ രണ്ടുദിവസം മാത്രമേ ഉണ്ടാകൂ. ഭർത്താവ്  ഡോക്ടർ രാജ്‌കുമാർ കാർഡിയാക് സർജൻ ആണ് ,രണ്ടു മക്കൾ പഠിക്കുന്നു.

ചുരുങ്ങിയ വാക്കുകളിൽ പരിചയപ്പെടുത്തിയ ശേഷം ഡോക്ടർ എല്ലാവരെയും നേരിൽ കണ്ടു . അടുത്തു വന്നപ്പോൾ  അവരറിയാതെ ഞാൻ ഡോക്ടറെ ശ്രദ്ധിച്ചു ആർദ്രമായ കണ്ണുകൾ, ചുണ്ടുകളിൽ എപ്പോഴും ഒരു ചെറുപുഞ്ചിരി,ചെറുപ്പമെങ്കിലും വളരെ പക്വമായ പെരുമാറ്റം, ആരും ഇഷ്ട്ടപ്പെട്ടു പോകുന്ന പ്രകൃതം. ഡോക്ടർ ദേവനഗരത്തിൽനിന്നാണെന്നു പറഞ്ഞതുകൊണ്ട് ഡോക്ടർക്ക് കൈ കൊടുക്കുമ്പോൾ എനിക്കെന്തോ ഒരു പ്രത്യേക അടുപ്പം തോന്നി, ഞാൻ ഡോക്ടർക്ക് എന്നെ പരിചയപ്പെടുത്തി.

 കൂടുതലൊന്നും സംസാരിക്കാനില്ലാത്തതിനാലും അതിനായി സമയമില്ലാത്തതിനാലും പെട്ടെന്ന് തന്നെ ഡോക്ടർ പോയി. നല്ല ഡോക്ടർമാർ എപ്പോഴും അങ്ങനെയാണല്ലോ രോഗികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കുന്നതിലാണ് അവരുടെ സന്തോഷം .

രണ്ടുമൂന്നു മാസങ്ങൾക്കുശേഷം ഒരുദിവസം അത്യാവശ്യമായി മാഡം എന്നെ കാണണമെന്നുപറഞ്ഞു, എന്ത് തലവേദനയാണ് വരാൻ പോകുന്നതെന്ന ആശങ്കയോടെ മാഡത്തിന്റെ ഓഫിസിൽ എത്തിയ എന്നോട് സമീറ എന്തോ അത്യാവശ്യത്തിന്  ഒരു ദിവസം ലീവ് ആയതിനാൽ അടുത്ത ആഴ്ച സംഗീത ഡോക്ടറുടെ കൺസൾട്ടിങ്ങ് റൂമിൽ ഒരുദിവസത്തെ ഡ്യൂട്ടി ചെയ്യണം എന്ന് പറഞ്ഞു . 

എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല ഒരിക്കലും സാധ്യമല്ലെന്നുകരുതിയ ഒരു കാര്യമാണ് വന്നുചേർന്നിരിക്കുന്നത് . ഇത്രയും പ്രശസ്തയായ ഡോക്ടറോടൊപ്പം ഒരു ദിവസം മുഴുവൻ ചിലവഴിക്കാൻ അവസരം കിട്ടുക എന്നുവെച്ചാൽ എന്നെ സംബന്ധിച്ചിടത്തോളം മറ്റെന്തിനേക്കാളും പ്രധാനമാണ് . ഇക്കാര്യത്തിൽ എനിക്ക് പലപ്പോഴും സമീറയോട് അസൂയ തോന്നിയിട്ടുണ്ടെന്നതും സത്യം . 

അതിലുമുപരിയായി ഡോക്ടർ ദേവനഗരത്തിൽ നിന്നായത് ഇരട്ടിമധുരം. സമയം കിട്ടിയാൽ ഡോക്ടറോട് കൂടുതൽ സംസാരിക്കാമല്ലോ പുതിയ ദേവനഗരത്തെക്കുറിച്ചും എൻ്റെ പഴയ കാലത്തെക്കുറിച്ചും .പിന്നെ ഡോക്ടറെങ്ങാനും എൻ്റെ സന്ധ്യയെ അറിയുമെങ്കിലോ ഒരേ നാട്ടിൽ നിന്നുള്ളവരല്ലേ അവർ.

കാത്തിരിപ്പിനൊടുവിൽ ആ സുദിനം വന്നുചേർന്നു. പക്ഷേ എല്ലാ പ്രതീക്ഷകളെയും തകിടംമറിച്ചുകൊണ്ട്  അന്നത്തെ ദിവസം രാവിലെമുതൽ വല്ലാത്ത തിരക്കായിരുന്നു. ഒരു ചായകുടിക്കാൻ പോലും സമയം കിട്ടിയില്ലെന്നതാണ് സത്യം. എങ്കിലും എന്നെ ആശ്ചര്യപ്പെടുത്തിയത് ഇത്രയധികം തിരക്കുണ്ടായിട്ടും യാതൊരു ഭാവമാറ്റവും ഇല്ലാതെ എല്ലാവരോടും വളരെ സൗമ്യമായി പെരുമാറുന്ന ഡോക്ടർ സംഗീതയാണ്. 

പല ഡോക്ടർമാരോടുമൊപ്പം ജോലിചെയ്തിട്ടുണ്ടെങ്കിലും ഇത്തരമൊരനുഭവം ആദ്യം . ഓരോ കുഞ്ഞുങ്ങളുടെ അടുത്തും അവരിലൊരാളായി ഡോക്ടറെന്ന ഭാവം ലവലേശമില്ലാതെ പെരുമാറുന്ന ഈ കൊച്ചു ഡോക്ടർ ഒരു പുതിയ അനുഭവം തന്നെ . എത്ര സങ്കീർണ്ണനമായ പ്രശ്‌നങ്ങളുമായി എത്തുന്നവരും ഡോക്ടറുടെ അടുത്തുനിന്നും മടങ്ങുന്നത് പ്രതീക്ഷയുടെ ഇത്തിരി വെളിച്ചവുമായാണ് . ഓരോരുത്തരും മടങ്ങുമ്പോൾ ഈ പ്രതീക്ഷയുടെ കിരണങ്ങൾ അവരുടെ മുഖങ്ങളിൽ തെളിയുന്നത് എനിക്ക് അനുഭവിക്കാനാകുമായിരുന്നു. 

നാലുമണി വരെയാണ് ഡോക്ടറുടെ സമയം,മൂന്നുമണിയായപ്പോഴാണ് തിരക്കിന് അല്പമെങ്കിലും ശമനമുണ്ടായത് ,ഉച്ചഭക്ഷണം പോലും കഴിച്ചിട്ടില്ല ,തിരക്കൽപം കുറഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു
'മീര പോയി ഭക്ഷണം കഴിച്ചോളൂ ….

പക്ഷെ ഡോക്ടർ ഭക്ഷണം കഴിക്കാതെയിരിക്കുമ്പോൾ പോകാൻ എൻ്റെ മനസ്സനുവദിച്ചില്ല . 

'വേണ്ട ഡോക്ടർ എനിക്കിതൊക്കെ ശീലമാണ് 'ഞാൻ പറഞ്ഞു . 

ഡോക്ടറുടെ മുഖത്തു ഒരു ചെറു പുഞ്ചിരി വിരിയുന്നത് ഞാൻ കണ്ടു. ഡോക്ടറോട് എന്തൊക്കെയോ ചോദിക്കണമെന്നുണ്ടെങ്കിലും ഒന്നും ചോദിക്കാനാവാത്ത ഒരനുഭവം .എൻ്റെ പരുങ്ങൽ കണ്ടിട്ടാണോ എന്തോ പെട്ടെന്ന് ഡോക്ടർ ചോദിച്ചു 

'മീര എവിടെയാ മുൻപ് ജോലിചെയ്തിരുന്നത് ,അന്നുപറഞ്ഞിരുന്നു പക്ഷേ ഒരുപാടുപേരെ  ഒന്നിച്ചു പരിചയപ്പെട്ടതല്ലേ ഓർമയില്ല'

കിട്ടിയ അവസരം മുതലെടുത്തുകൊണ്ട്  ഞാൻ പറഞ്ഞു 

'ഞാൻ ദേവനഗരത്തിൽ ഉണ്ടായിരുന്നു ഡോക്ടർ നാലുവർഷം'

'ആ അത് മീരയായിരുന്നു ഇല്ലേ അന്ന് പറഞ്ഞത് എനിക്കിപ്പോൾ ഓർമ്മവരുന്നു, ഞാനും വിചാരിച്ചു ഇത്രയും തിരക്കിൽ ഇത്ര സൗമ്യതയോടെ ജോലിചെയ്യണമെങ്കിൽ നല്ല സ്ഥാപനങ്ങളിൽ പരിശീലനം കിട്ടിയ ആളാവും എന്ന്.

'നല്ല വാക്കുകൾക്ക് നന്ദി ഡോക്ടർ'  

സംസാരം തുടരാനാഗ്രഹിച്ചുകൊണ്ട് ഞാൻ ഡോക്ടറോട് വീണ്ടും ചോദിച്ചു  

'ഡോക്ടർ നെടുവള്ളിയിൽ ആണെന്നല്ലേ പറഞ്ഞത് ഞാൻ ഒരിക്കൽ അവിടെ വന്നിട്ടുണ്ട്'

'ഓ ..അതുശരി ,അവിടെ ആരാ ഉള്ളത്'  ഡോക്ടർ മുഖമുയർത്തി ചോദിച്ചു.
'ഞങ്ങൾ ദേവനഗരത്തിലുണ്ടായിരുന്നപ്പോൾ ഞങ്ങളെ സഹായിച്ച ഒരു മാമാമന്റെ കുടുംബം അങ്ങോട്ട് താമസം മാറിയിരുന്നു ഞങ്ങൾ തിരിച്ചുപോരുമ്പോൾ യാത്രപറയാനായി അവിടെ പോയിരുന്നു'

'ഓ അതുശരി എന്നുപറഞ്ഞ് മുഖമുയർത്തി എന്നെ നോക്കി' 

സാധാരണഗതിയിൽ സംസാരം ഇവിടെ തീരേണ്ടതാണ് പക്ഷെ എൻ്റെ സന്ധ്യയെക്കുറിച്ച് എന്തെങ്കിലും അറിയാനുള്ള ഏക സാധ്യത ഡോക്ടറാണെന്ന് ബോധ്യമുണ്ടായിരുന്നതിനാൽ ഞാൻ തുടർന്നു .

'ഡോക്ടർ ആ മാമൻ്റെ മകൻ രാജീവേട്ടന് രണ്ടു പെൺകുട്ടികളായിരുന്നു സന്ധ്യയും ചിപ്പിയും ചിപ്പിയാണെങ്കിൽ വളരെ മിടുക്കി സന്ധ്യ ഒരു പാവം കുട്ടി ആരും അവളെ ശ്രദ്ധിച്ചിരുന്നില്ല അവൾക്കുണ്ടായ ചില അനുഭവങ്ങൾ മറക്കാനാവില്ലെനിക്ക്, ഇന്നും എന്നെ വേട്ടയാടുന്ന വേദനയാണ് സന്ധ്യ. അവൾ എവിടെയാണെന്നോ എന്തായിത്തീർന്നെന്നോ എനിക്കറിയില്ല '

ഇതുപറയുമ്പോൾ എൻ്റെ കണ്ണുകൾ ഈറനണിയുന്നതും തൊണ്ടയിടറുന്നതും  ഡോക്ടർ ശ്രദ്ധിച്ചിരുന്നു എന്നു തോന്നുന്നു . എന്നെ കൂടുതൽ വിഷമിപ്പിക്കണ്ട എന്ന് കരുതിയാവും മുഖമുയർത്തി എന്നെ നോക്കിയിട്ട്  ഒന്ന് മൂളിയത്തല്ലാതെ ഡോക്ടർ ഒന്നും പറഞ്ഞില്ല. 

ആ സമയത്തുതന്നെ അടുത്ത രോഗി വന്നതിനാൽ ആ സംസാരം അവിടെ തീർന്നു .പിന്നെ നാലരവരെ നല്ല തിരക്കായിരുന്നു . ഡോക്ടറുടെ സമയം നാലുമണി ആണെങ്കിലും എല്ലാ രോഗികളെയും നോക്കിത്തീർത്താണ് ഡോക്ടർ പോകാനിറങ്ങിയത്. എൻ്റെയടുത്തുവന്ന്  നന്ദിപറഞ്ഞപ്പോൾ എന്തോ ഒരാവേശത്തിൽ ഞാൻ ഡോക്ടറോട് ചോദിച്ചു  

'ഡോക്ടർ നെടുവള്ളിയിലല്ലേ ,രാജീവേട്ടൻ്റെ കുടുംബത്തെ അറിയുമോ,ഒരു ആകാംഷകൊണ്ട് ചോദിച്ചതാ ഡോക്ടർ സോറി '

എന്റടുത്തുവന്ന്  തോളിൽ തട്ടിയിട്ട് ഡോക്ടർ പറഞ്ഞു

'എനിക്ക് മനസ്സിലായി മീരാ മീരേടെ നമ്പർ എനിക്ക് താ അടുത്ത തവണ വരുമ്പോൾ ഞാൻ വിളിക്കാം , അന്വേഷിച്ചിട്ടു പറയാം കേട്ടോ' 

അന്വേഷിച്ചു പറയാം എന്ന ആ ഒരു വാക്കുകേട്ടപ്പോൾ  എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല , മുൻപൊരിക്കലും ഉണ്ടാകാത്ത ഒരു പ്രതീക്ഷ. 

യാത്രപറഞ്ഞ് എൻ്റെ കൈ പിടിച്ചമർത്തി ഡോക്ടർ പോയി .

പിന്നീടങ്ങോട്ടുള്ള ഓരോ ദിവസങ്ങളും എനിക്ക് ഓരോ ശിവരാത്രികളായിരുന്നു. ദിവസങ്ങൾക്ക് മാസങ്ങളുടെ ദൈർഘ്യം ഉള്ളതുപോലെ ഒരാളുടെ വരവിനായി ഇത്രകാലം കാത്തിരുന്ന ഒരനുഭവം എൻ്റെ ജീവിതത്തിൽ ഒരിക്കലും ഉണ്ടായിട്ടില്ല, രാജേട്ടനുമായുള്ള പ്രണയകാലത്തുപോലും...... 

അക്കാലത്ത് രാജേട്ടൻ്റെ കത്തുകൾക്കായി കാത്തിരിക്കുമ്പോൾ ആ കാത്തിരിപ്പിന് ഒരു സുഖമുണ്ടായിരുന്നു... പ്രണയാർദ്രമായ വാക്കുകൾക്കായി കൊച്ചു കൊച്ചു വിശേഷങ്ങൾക്കായി…. 

പക്ഷേ ഈ കാത്തിരിപ്പിൽ സന്ധ്യയെക്കുറിച്ചറിയാനുള്ള ആകാംഷയാൽ ഓരോ ദിവസവും അവളെക്കുറിച്ചുള്ള സ്വപ്നങ്ങളായി എൻ്റെ പ്രധാന കൂട്ടുകാർ, എൻ്റെ സ്വപ്നങ്ങളിൽ അവൾ മേയറും കളക്ടറും ഡോക്ടറും ഒക്കെയായി മാറി , അവളെ കാണാൻ പോയ ഞാൻ അവളുടെ ഉയർച്ച കണ്ടു സന്തോഷിച്ച് ഒരു വാക്കുപോലും മിണ്ടാതെ തിരിച്ചു പോരുന്നതൊക്കെയായിരുന്നു എൻ്റെ ദിവാസ്വപ്നങ്ങൾ. 

ഒരു ഞായറാഴ്ച എന്തോ അത്യാവശ്യ കാര്യത്തിന് രാജേട്ടൻ ഓഫീസിൽ പോയ സമയം ഒരു വേനൽ മഴയുടെ സൗന്ദര്യമാസ്വദിച്ചുകൊണ്ട് ഞാനും ചിന്നുവും  ഉമ്മറത്തിരിക്കുമ്പോഴാണ് ഫോണടിക്കുന്നത്  മോൾ ഫോണെടുത്തിട്ട് പരിചയമില്ലാത്ത നമ്പറായിരുന്നതിനാൽ എനിക്കുതന്നു .

മറുതലക്കൽ പതിഞ്ഞതെങ്കിലും സ്ഫുടമായ ആ ശബ്ദം..

'മീര അല്ലേ ,ഞാൻ ഡോക്ടർ സംഗീത അടുത്ത ചൊവ്വാഴ്ച മീര വൈകിട്ട് ഫ്രീയാണെങ്കിൽ ഞാൻ പോകുന്ന വഴി സ്‌റ്റേഷൻ കഫേയിൽ വെച്ച് നമുക്ക് കാണാം ,ഹോസ്പിറ്റലിൽ വെച്ച് വേണ്ട ,അന്ന് മീര പറഞ്ഞ ആളെക്കുറിച്ചു ചില വിവരങ്ങൾ കിട്ടിയിട്ടുണ്ട് കാണുമ്പോൾ പറയാം'.  

'തീർച്ചയായും ഡോക്ടർ ഞാനന്ന് മോർണിംഗ് ആണ് നാലുമണിക്ക് ഫ്രീയാകും ഞാൻ സ്‌റ്റേഷൻ കഫേയിൽ കാത്തുനിക്കാം'

'എന്നാൽ ശരി ചൊവ്വാഴ്ച കാണാം' അത് പറഞ്ഞ് ഡോക്ടർ ഫോൺ വെച്ചു. 

എനിക്കൊന്ന് തുള്ളിചാടണമെന്നു തോന്നി ചൊവ്വാഴ്ച വരെ കാത്തിരിക്കണമല്ലോ എന്നോർത്തപ്പോൾ ആവേശം തണുത്തു. 

കാലങ്ങളായി ഞാൻ കാത്തിരുന്ന എൻ്റെ സന്ധ്യയെക്കുറിച്ച് ഡോക്ടർ അറിഞ്ഞിരിക്കുന്നു , എന്താണോ ഡോക്ടർ പറയാൻ പോകുന്നത് എന്നോർത്തപ്പോൾ മനസ്സിലാകെ ഒരു അങ്കലാപ്പ് .സന്ധ്യക്ക് എന്തുപറ്റിയോ എന്തോ ,നല്ല വാർത്ത ആകണേ  എന്ന പ്രാർത്ഥനയായി പിന്നീടങ്ങോട്ട് . 

മോളോടുപറഞ്ഞപ്പോൾ അവൾക്കും സന്തോഷമായി, എൻ്റെ മനസാക്ഷി സൂക്ഷിപ്പുകാരിയാണ് അവൾ ചില സമയങ്ങളിൽ ചെറിയ ചെറിയ ചില മുതലെടുപ്പുകൾ നടത്തുമെന്നതൊഴികെ അവളാണ് എൻ്റെ ഏറ്റവും അടുത്ത കൂട്ടുകാരി  എന്തിനും എൻ്റെ പാർട്ണർ ഇൻ ക്രൈം .....

ചൊവ്വാഴ്ചവരെയുള്ള കാത്തിരിപ്പാണ് ഇനി അസഹ്യം , ഡോക്ടർ ഫോണിൽ പറഞ്ഞിരുന്നെങ്കിൽ  , അയ്യോ അങ്ങനെ ചിന്തിക്കുന്നത് തന്നെ തെറ്റ് ഇത്രയും തിരക്കുള്ള ഡോക്ടർ ഞാൻ പറഞ്ഞ കാര്യം ഓർത്തുവെച്ച് അന്വേഷിച്ച സന്മനസിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല . ഡോക്ടറോട് എനിക്കുണ്ടായിരുന്ന ബഹുമാനം വീണ്ടും കൂടി.

കാത്തിരിപ്പിനൊടുവിൽ ചൊവ്വാഴ്ചയായി, ജോലിക്കുപോകാൻ സ്വതവേ മടിയുള്ള ഞാൻ ഏറെ ഉത്സാഹത്തോടെയാണ് അന്ന് പോയത് .അവിടെ എത്തിയിട്ടും ജോലിയിൽ കാര്യമായി ശ്രദ്ധിക്കാൻ ആവുന്നുണ്ടായിരുന്നില്ല മനസ്സുമുഴുവൻ ഡോക്ടറെ കാണുന്നതിനെക്കുറിച്ചായിരുന്നു. 

തിരക്കില്ലാതിരുന്നതിനാൽ എല്ലാം ഭംഗിയായിത്തന്നെ പോയി .കാര്യമൊന്നും ഇല്ലെങ്കിലും ഡോക്ടറുടെ കൺസൾട്ടിങ്ങ് റൂമിനുമുന്നിലൂടെ ഒന്നുരണ്ടുവട്ടം വെറുതെ പോയിവന്നു .അവിടെമാത്രം തിരക്കിന് ഒരുകുറവും ഇല്ല.അന്നത്തെ ദിവസം എപ്പോൾ നാലുമണിയാകും എന്ന ചിന്തയല്ലാതെ മറ്റൊന്നും എന്റെ മനസ്സിൽ ഇല്ലായിരുന്നു. 

കൃത്യം നാലുമണിക്ക് തന്നെ ഞാൻ ഡോക്ടർ കാണാമെന്നു പറഞ്ഞിരുന്ന സ്‌റ്റേഷൻ കഫേയുടെ മുന്നിലെത്തി ,ഡോക്ടർ പോകുന്ന വഴിക്കാണ് ഈ കോഫി ഷോപ്പ് . ഭാഗ്യത്തിന് ഡോക്ടർ എത്തിയിട്ടില്ലായിരുന്നു, അല്പനേരത്തെ കാത്തിരിപ്പിന് ശേഷം ഡോക്ടറുടെ വണ്ടി എത്തി ,ഡ്രൈവർ ഡോർ തുറന്നപ്പോൾ വെള്ളയിൽ നീല പൂക്കളുള്ള ഒരു കോട്ടൺ സാരിയുടുത്ത് ഒരു ചെറുപുഞ്ചിരിയോടെ ഡോക്ടർ എൻ്റെയടുത്തേക്കു വന്നു . 
' മീര വന്നിട്ട് ഒത്തിരി നേരായോ ? പേഷ്യൻ്റ്‌സ് കഴിഞ്ഞപ്പോൾ അൽപ്പം താമസിച്ചു ' ഇതുപറഞ്ഞ്  ഡോക്ടർ അകത്തേക്ക് കയറി.

' ഇല്ല ഡോക്ടർ ഞാൻ എത്തിയതേ ഉള്ളൂ'

 ചില്ലുജാലകത്തിനടുത്ത് പുറത്തെ കാഴ്ചകൾ ആസ്വദിക്കാവുന്ന രീതിയിലുള്ള ഒരു ടേബിളിൽ പരസ്പരം അഭിമുഖമായി ഞങ്ങൾ ഇരുന്നു .ആദ്യമായാണ് ഞാൻ ഇങ്ങിനെയൊരിടത്തു വരുന്നത് ഡോക്ടർ ഒരു കപ്പുച്ചിനോ ഓർഡർ ചെയ്തിട്ട് എൻ്റെ നേരെ നോക്കി കാപ്പി കുടിക്കാറില്ലാത്ത ഞാൻ മെനുവിൽ കണ്ട ഏതോ ഒരു കോഫി  ഓർഡർ ചെയ്തു .ഡോക്ടറുടെ മുൻപിൽ എന്ത് പറഞ്ഞു തുടങ്ങണം എന്ന ചിന്തയിൽ ആകെ സങ്കോചപ്പെട്ടിരിക്കുന്ന എന്നെ നോക്കി ഡോക്ടർ പറഞ്ഞു 

'മീര ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയാൽ നമുക്ക് ഔദ്യോഗിക സ്ഥാനങ്ങളുടെ ഭാരം ആവശ്യമില്ല അതാണ് ഇവിടെവെച്ചു കാണാം എന്ന് ഞാൻ പറഞ്ഞത്' മീരയുടെ വിശേഷങ്ങൾ പറയൂ ...വീട്ടിൽ ആരൊക്കെയുï് ,എവിടെയാണ് താമസം'

' ഇവിടെ അടുത്താണ് ഡോക്ടർ' ഞാൻ താമസസ്ഥലം പറഞ്ഞു . എനിക്ക് ഒരു മോളാണ് ഡോക്ടർ,മോളിപ്പോൾ +2  വിൽ പഠിക്കുന്നു ഭർത്താവ് സ്വന്തമായി ഒരു സ്ഥാപനം നടത്തുന്നു .

'വെരി ഗുഡ്  മീരാ ,എന്താ മോളുടെ പ്ലാൻ'

'അവൾ നന്നായി പഠിക്കും ഡോക്ടർ ,ഒരു ഡോക്ടർ ആകണം എന്നാണ് അവളുടെ സ്വപ്നം അതിനായി ഉള്ള കഠിന പരിശ്രമത്തിലാണ് ഇപ്പോൾ'

'അതെയോ വളരെ സന്തോഷം മീരാ, എഎൻ്റെ  ആശംസകൾ അവളെ അറിയിക്കണം കേട്ടോ' ഡോക്ടർ പറഞ്ഞു നിർത്തി . 

ഡോക്ടറോടും എന്തെങ്കിലും ചോദിക്കണമല്ലോ എന്ന് കരുതി ഞാൻ ചോദിച്ചു

'ഡോക്ടറുടെ കുട്ടികൾ'

'എനിക്ക് രണ്ടു  കുട്ടികൾ  മോൾ അഞ്ചിലും മോൻ രണ്ടിലും പഠിക്കുന്നു'

 അപ്പോഴേക്കും കോഫിയുമായി വെയ്റ്റർ എത്തി, കോഫി രുചിച്ചുകൊണ്ട്  ഡോക്ടർ തുടർന്നു ,

'അന്ന് മീര എൻ്റെയടുത്ത് സന്ധ്യയെക്കുറിച്ച് പറഞ്ഞിരുന്നില്ലേ  എന്താ അവളോട് ഇത്ര അടുപ്പം'
'അതെൻ്റെ ഒരു കുറ്റബോധത്തിൽ നിന്നും ഉണ്ടായതാണ് ഡോക്ടർ ,ഒരിക്കൽ അവളുടെ മുത്തച്ഛൻ ആശുപത്രിയിലായിരുന്നപ്പോൾ ഞങ്ങൾ കാണാൻ പോയിരുന്നു അന്നവിടെവെച്ച് അയാൾ ആ കുഞ്ഞിനെക്കുറിച്ച് അവിടെയുണ്ടായിരുന്നവരോട് വളരെ മോശമായി സംസാരിച്ചു ,അതും അവളുടെ മുന്നിൽ വെച്ച്. ഇതെന്നിൽ വളരെയേറെ മനോവിഷമം ഉണ്ടാക്കിയെങ്കിലും അതിനെതിരെ പ്രതികരിക്കാൻ എനിക്കായില്ല. അന്യനാട്ടിൽ ഒറ്റക്കായിരുന്ന എനിക്ക് പ്രതികരിക്കാൻ ധൈര്യമില്ലായിരുന്നു എന്നതാണ് സത്യം. പക്ഷെ അന്നുമുതൽ ആ കുഞ്ഞിന്റെ കണ്ണീരൊഴുക്കുന്ന മുഖം എൻ്റെ മനസ്സിൽ ഒരു തീരാവേദനയാണ് ഡോക്ടർ'

 ഡോക്ടർ അൽപ്പനേരം തലകുനിച്ചിരുന്നതിനുശേഷം പറഞ്ഞു,

"മീരയുടെ നല്ല മനസ്സ് എനിക്ക് മനസ്സിലാകുന്നു ചില സാഹചര്യങ്ങളിൽ നമുക്ക് പ്രതികരിക്കാനാവില്ല അതൊരു തെറ്റല്ലാത്തതിനാൽ അതിനെയോർത്ത് വിഷമിക്കുന്നതിൽ അർത്ഥമില്ല" ഡോക്ടർ തുടർന്നു 

"സന്ധ്യയുടെ മുത്തച്ഛൻ്റെ മരണത്തിനുശേഷം ആ കുടുംബത്തിൽ വളരെയേറെ മാറ്റങ്ങൾ സംഭവിച്ചു . വരുമാനത്തിൽ കാര്യമായ കുറവു വന്നതോടെ ജീവിതം പഴയപോലെ മുന്നോട്ടു കൊണ്ടുപോകാൻ സന്ധ്യയുടെ അച്ഛൻ്റെ കടയിൽ നിന്നുള്ള വരുമാനം തികയാതെ വന്നു. അങ്ങനെയാണ് അവരുടെ അവിടുത്തെ സമ്പാദ്യങ്ങളും സ്ഥാപനങ്ങളും ഒക്കെ വിറ്റ് അവർ നെടുവള്ളിയിലേക്കു മാറിയത്. അവിടെ തുന്നൽ കടയും അത്യാവശ്യം കൃഷികളും ഒക്കെ ചെയ്ത് ആ കുടുംബം കഴിഞ്ഞു "

ഞാനാണെങ്കിൽ ആകാംഷയുടെ മുൾമുനയിൽ ശ്വാസം പോലും വിടാതെ ഡോക്ടറുടെ വാക്കുകൾക്ക് കാതോർത്തു  .അല്പനേരത്തെ മൗനത്തിനു ശേഷം ഡോക്ടർ തുടർന്നു.

"സന്ധ്യയുടെ മുത്തച്ഛന്റെ മരണവും വീടുമാറ്റവും എല്ലാം കൂടി മുത്തശ്ശിയേയും ആകെ തളർത്തി. അവരുടെ പഴയകാല ജീവിതനിലവാരം നിലനിർത്താനാവാതെ വന്നതോടെ അവരും ഒരു രോഗിയായി മാറി . സന്ധ്യയുടെ കാര്യമാണ് വീണ്ടും കഷ്ടത്തിലായത്" 

 'ഈ മാറ്റങ്ങൾക്കിടയിൽ ആരും അവളെ തീർത്തും ശ്രദ്ധിക്കാതെയായി. അങ്ങനെ ക്രമേണ അവൾ ഡിപ്രഷനിലേക്ക് വഴുതിവീണു .ആരോടും മിണ്ടാതെ ഭക്ഷണം പോലും കഴിക്കാതെ എല്ലാത്തിനെയും പേടിച്ച് അവൾ ഇരുളിലേക്കൊതുങ്ങി'

'അവസാനം അവളോട് അല്പമെങ്കിലും സ്‌നേഹമുണ്ടായിരുന്ന അവളുടെ അച്ഛൻ്റെ കടുംപിടുത്തം അവളെ ഒരു സൈക്കോളജിസ്റ്റിൻ്റെ മുൻപിൽ കൊണ്ടെത്തിച്ചു . 

കുഞ്ഞുങ്ങളുടെ മനസ്സിനെ അടുത്തറിഞ്ഞിരുന്ന അയാൾ അവളെ സ്വന്തം കുഞ്ഞിനെയെന്നവിധം ശുശ്രൂഷിച്ചു .അവളുടെ അച്ഛനെയും അമ്മയെയും കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കി പതിയെ പതിയെ അവളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു'

 'അവളിപ്പോൾ എവിടെയാണ് ഡോക്ടർ അവളിപ്പോൾ എന്തുചെയ്യുന്നു ' 

തീർത്തും ക്ഷമ നശിച്ച ഞാൻ പെട്ടെന്ന് ഇടയ്ക്കു കയറി ചോദിച്ചു. 

'ഉം….. പറയാം മീരാ ,നമുക്കിവിടുന്നു പുറത്തേക്കിറങ്ങാം' ഡോക്ടർ വെയിറ്ററെ വിളിച്ച് ബില്ല് കൊടുത്തു . 

സ്‌റ്റേഷൻ കാഫെയോടു ചേർന്ന് ഒരു ചെറിയ പൂന്തോട്ടമുണ്ട് സന്ദർശകരിലെ കുട്ടികളെയും പ്രകൃതിസ്‌നേഹികളെയും ആകർഷിക്കാനുള്ള ഒരു മാർഗം. പൂന്തോട്ടത്തിൽ പലയിടങ്ങളിലായി ടേബിളുകൾ അറേഞ്ച് ചെയ്തിട്ടുണ്ട് . അതുപോലെതന്നെ ഇരുന്നു കാറ്റുകൊള്ളാനുള്ള ബെഞ്ചുകളും ഉണ്ട് ,വൈകുന്നേരങ്ങളിൽ പലരും അവിടെയിരുന്നു ഭക്ഷണം കഴിക്കാറുണ്ട് . ഇന്നു പക്ഷേ ആരും തന്നെ ഇല്ല, സമയമായി വരുന്നേ ഉള്ളു എന്ന് തോന്നുന്നു . ഞങ്ങൾ മെല്ലെ ആ പൂന്തോട്ടത്തിനു നടുവിലൂടെയുള്ള നടപ്പാതയിലേക്കിറങ്ങി കരിങ്കല്ല് പാകി മനോഹരമായ നടപ്പാത . 

'സന്ധ്യയിപ്പോൾ എവിടെയുണ്ട്  ഡോക്ടർ' ഞാൻ വീണ്ടും അക്ഷമയായി. 

പെട്ടെന്ന് എൻ്റെ നേരെ തിരിഞ്ഞ് ഡോക്ടർ പറഞ്ഞു 

'സന്ധ്യയിപ്പോൾ ഇല്ല മീരാ... അവൾ മരിച്ചുപോയി'

 ഒരു നിമിഷത്തേക്ക് ഞാൻ തരിച്ചുനിന്നുപോയി .

'ഡോക്ടർ'....

എൻ്റെ കണ്ഠമിടറി, എൻ്റെ ഭാവമാറ്റം ശ്രിദ്ധിക്കാതെ ഡോക്ടർ തുടർന്നു …

'അവളുടെ പുനർജന്മത്തിലെ പേരാണ് സംഗീത രാജ്‌കുമാർ' …...
നിറഞ്ഞ മിഴികളോടെ  അവിശ്വസനീയതയോടെ  ഞാൻ ഡോക്ടറെ നോക്കി, ഒരു ചെറു  പുഞ്ചിരിയോടെ ഡോക്ടർ സത്യമെന്ന്  തലകുലുക്കി. അതോടെ എല്ലാ നിയന്ത്രണങ്ങളും നഷ്ട്ടപ്പെട്ട ഞാൻ പരിസരം പോലും മറന്ന് ഡോക്ടറെ മുറുകെ കെട്ടിപ്പിടിച്ചു. എൻ്റെ കണ്ണുകൾ തോരാതെ പെയ്തുകൊണ്ടേയിരുന്നു 

ഡോക്ടർ എൻ്റെ പുറത്ത് പതിയെ തലോടുന്നതുമാത്രം ഞാനറിഞ്ഞു. 

പരിസരബോധം വീണ്ടുകിട്ടിയപ്പോൾ പതിയെ കൈകളയച്ച് ഞാൻ ഡോക്ടറുടെ കണ്ണുകളിലേക്കു തന്നെ നോക്കിനിന്നു. ഡോക്ടറുടെ മുഖത്തെ ചെറുചിരി അപ്പോഴും മായാതെ അവിടെത്തന്നെ ഉണ്ടായിരുന്നു .

കൺകോണുകളിൽ അടരാൻ വെമ്പുന്ന രണ്ടശ്രുകണങ്ങൾ ഒളിഞ്ഞിരുന്നത് ഞാൻ വ്യക്തമായി കണ്ടു. 

 പിന്നീടങ്ങോട്ടുള്ള കുറച്ചു നിമിഷങ്ങൾ ഞങ്ങൾ പഴയ മീരയും സന്ധ്യയും ആയി മാറി, ഞാനെന്തെല്ലാം സന്ധ്യക്ക് നൽകണം എന്നാഗ്രഹിച്ചിരുന്നോ അതെല്ലാം ഏറ്റുവാങ്ങാൻ തയ്യാറായ സന്ധ്യയായിരുന്നു ആ പൂന്തോട്ടത്തിലെ ബെഞ്ചിൽ എന്നോടൊട്ടിയിരുന്നത്. സന്ധ്യയുടെ കയ്യിൽ ഞാൻ മുറുകെ പിടിച്ചിരുന്നു എൻ്റെ  ചുമലിലേക്ക് തലചായ്ച് സന്ധ്യ എൻ്റെ മകളായി മാറിയിരുന്നു. 

എന്നോടുചേർന്നിരുന്നുകൊണ്ട് സന്ധ്യ ബാക്കി സംഭവങ്ങൾ വിവരിച്ചു. 

സന്ധ്യയെ ചികിൽസിച്ച ഡോക്ടറാണ് അവളുടെ പേരുമാറ്റാൻ  നിർദേശിച്ചത് .അവളുടെ പൂർണമായ റിക്കവറിക്ക് അത് അത്യാവശ്യമായിരുന്നു. അവളുടെ ഉപബോധമനസ്സിലെ പഴയ സന്ധ്യയെ പൂർണമായും ഒഴിവാക്കുന്നതിനായിരുന്നു അങ്ങിനെ ചെയ്തത്.തങ്ങളുടെ അവഗണനയാണ് മകളെ ഈ അവസ്ഥയിലെത്തിച്ചതെന്ന തിരിച്ചറിവ് സന്ധ്യയുടെ അമ്മയിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കി .

രണ്ടു വർഷത്തോളമെടുത്തു അവൾ പൂർണമായും സാധാരണ നിലയിലേക്ക് മടങ്ങിവരാൻ ,അപ്പോഴേക്കും ചിപ്പി സന്ധ്യയുടെ അടുത്ത കൂട്ടുകാരിയായി മാറിയിരുന്നു. രണ്ടു വർഷങ്ങൾക്കുശേഷം സന്ധ്യയെ ഡോക്ടറുടെ ഉപദേശപ്രകാരം വേറൊരു സ്‌കൂളിലേക്ക് മാറ്റി. ചിപ്പിയും വാശിപിടിച്ച് അവിടെത്തന്നെ ചേർന്നു . 

പുതിയ സ്‌കൂളിൽ എത്തിയപ്പോഴേക്കും സന്ധ്യ ആളാകെ മാറിയിരുന്നു . ഒരു ശരാശരി വിദ്യാർത്ഥിയിൽ നിന്നും സ്‌കൂളിലെ ഏറ്റവും മിടുക്കിയായ വിദ്യാർത്ഥിയായി അവൾ മാറി. പഠനമികവിന്റെ പുതിയ പടവുകൾ കയറി 

കാലങ്ങൾക്കുശേഷം സംഗീതയെന്ന സന്ധ്യ ഒരു ഡോക്ടർ ആയി മാറി. പീഡിയാട്രിക്‌സിൽ എംഡി  എന്നത് അവളുടെ സ്വപ്നമായിരുന്നു. പഠനമികവുകൊണ്ടു  സ്‌കോളർഷിപ്പുകൾ നിരന്തരം അവളെത്തേടിയെത്തി. ഡോക്ടറായതുകൊണ്ടു മാത്രം അവൾ തൃപ്തയല്ലായിരുന്നു.കുട്ടികളുടെ മനഃശാസ്ത്രം അറിയുന്ന ഒരു ഡോക്ടർ എന്ന അവളുടെ ലക്ഷ്യം അവളെ കൊണ്ടെത്തിച്ചത് ലണ്ടനിലെ എഡിൻബർഗ് യൂണിവേഴ്‌സിറ്റിയിലാണ് . അവിടെനിന്നും കുട്ടികളുടെ മനഃശാസ്ത്രത്തിൽ ഡോക്ടറേറ്റെടുത്ത് തിരിച്ചെത്തിയ സന്ധ്യയെ കാത്ത് ആശുപത്രികൾ ക്യൂ നിന്നു .

 തൻ്റെ മുൻപിൽ വരുന്ന ഒരു കുഞ്ഞുപോലും രോഗം മാറാതെ തിരിച്ചുപോകരുതെന്നു അവൾക്കു നിർബന്ധമായിരുന്നു കാരണം കുഞ്ഞുങ്ങളുടെ മനസ്സറിഞ്ഞ് ഒരമ്മയുടെ സ്‌നേഹം നൽകിയായിരുന്നു അവളുടെ  ചികിത്സകൾ .

 എത്രനേരം അങ്ങിനെ ഓരോരോ കഥകൾ പറഞ്ഞ് ഞങ്ങളിരുന്നു എന്നറിയില്ല നേരം ഇരുട്ടിത്തുടങ്ങിയപ്പോൾ വീട്ടിൽ പോകണ്ടേ എന്ന ചോദ്യവുമായി ഡോക്ടർ  എഴുന്നേറ്റു .

 'ഓ ചോദിയ്ക്കാൻ മറന്നു ,ചിപ്പിയിപ്പോൾ എന്ത് ചെയ്യുന്നു ഡോക്ടർ'

'അവൾ അവൾക്കേറ്റവും ഇഷ്ട്ടപ്പെട്ട ജോലിതന്നെ തിരഞ്ഞെടുത്തു.  നല്ലൊരു നർത്തകിയാണ് അവൾ . ഇപ്പോൾ ഭർത്താവിനൊപ്പം കാലിഫോർണിയയിൽ ഒരു നൃത്തവിദ്യാലയം നടത്തുന്നു'

 ഞങ്ങൾ മെല്ലെ ഡോക്ടറുടെ കാറിനടുത്തേക്ക് നടന്നു ...വീട്ടിലേക്കു വരുമോ എന്ന് ചോദിക്കണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഡോക്ടർ എന്തുമറുപടി പറയും എന്ന ഉൾഭയം എന്നെ ആ ഉദ്യമത്തിൽനിന്നും പിന്തിരിപ്പിച്ചു. 

'ഇനിയൊരിക്കൽ ഈ അമ്മയുടെ മകളായി ജനിക്കാൻ ഭാഗ്യം ലഭിച്ച മോളെക്കാണാൻ ഞാൻ മീരയുടെ വീട്ടിൽ വരുന്നുണ്ട്'എന്നു ഡോക്ടർ പെട്ടെന്ന് പറഞ്ഞപ്പോൾ ഞാൻ ആനന്ദത്തിൻ്റെ  പൂർണതയിലായി . 

ഒരു ഗാഢാലിംഗനത്താൽ യാത്രപറഞ്ഞ് ഡോക്ടർ വണ്ടിയിലേക്ക് കയറുമ്പോൾ എൻ്റെ കണ്ണുകൾ വീണ്ടും ഈറനണിയുന്നത് ഞാനറിഞ്ഞു പക്ഷെ ഒരു സുഖമുള്ള നനവായിരുന്നു അത്. കണ്ണിൽ നിന്നും മറയുന്നതുവരെ ആ വണ്ടിയിലേക്ക് നോക്കി ഞാൻ അവിടെത്തന്നെ നിന്നു.
                                    
ആ സായംസന്ധ്യയിൽ അവിടെനിന്നും ബസ് സ്‌റ്റോപ്പിലേക്ക് തിരിഞ്ഞുനടക്കുമ്പോൾ നിറകണ്ണുകളോടെ എൻ്റെ മനസ്സിൽ നിറഞ്ഞുനിന്നിരുന്ന പഴയ സന്ധ്യയുടെ ചിത്രം മെല്ലെ മാഞ്ഞുതുടങ്ങിയിരുന്നു, ആ സ്ഥാനത്ത് ഒരു ചെറു പുഞ്ചിരിയുമായി  സംഗീതയെന്ന പുതിയ സന്ധ്യ ഉദിച്ചുയരുന്നത്  ഒരുൾപുളകത്തോടെ ഞാനറിഞ്ഞു.....

********************
സമർപ്പണം: സന്ധ്യയെ പരിചയപ്പെടുത്തിയ പ്രിയ സുഹൃത്തിന് 



17 അഭിപ്രായങ്ങൾ:

  1. സ്വന്തം വീട്ടിൽ നിന്നു പോലും അവഗണിക്കെപ്പെടുന്നെ പെൺക്കുട്ടി സ്വന്തം ഇച്ഛഛാശക്തി കൊണ്ട് പൊരുതി നേടിയ ജീവിത വിജയം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി സജീ ..നിങ്ങൾക്കൊപ്പമൊന്നും ആവില്ലെങ്കിലും ചെറിയൊരു ശ്രമം

      ഇല്ലാതാക്കൂ
  2. സാധാരണക്കാർക്ക് മനസ്സിരുത്തി വായിക്കാവുന്ന വിധത്തിലുള്ള അവതരണ ശൈലി എഴുത്ത് തുടരുക അഭിനന്ദനങ്ങൾ

    മറുപടിഇല്ലാതാക്കൂ
  3. നന്ദി വിനോദേ , വെറുതെ ഓരോ പരീക്ഷണങ്ങൾ

    മറുപടിഇല്ലാതാക്കൂ
  4. വീണ്ടും വീണ്ടും വായിച്ചു.സന്ധ്യ ഒരു നൊമ്പരമായി ,ഉള്ളിൽ ഒരു വിങ്ങലായി മാറുന്നു. ഡോക്ടർസംഗീതയായി മാറിയ കുഞ്ഞു സന്ധ്യയെ മറക്കാൻ പറ്റുന്നില്ല. ഇനിയും ഇതുപോലെ മനോഹരമായ എഴുത്തുകൾ പ്രതീക്ഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നല്ല വാക്കുകൾക്ക് നന്ദി സിന്ധൂ ....

      ഇല്ലാതാക്കൂ
    2. അറിഞ്ഞില്ല.... ഉണ്ണി ആരും പറഞ്ഞില്ല! ഇത്രയും കാലം എവിടെയായിരുന്നു? കൂടുതൽ കൂടുതൽ ഉയരങ്ങളിലെത്തട്ടെ...

      ഇല്ലാതാക്കൂ
  5. ചുറ്റിലും ഇത്തരത്തിൽ അവഗണിക്കപ്പെട്ടതിന്റെ വേദന അനുഭവിക്കുന്ന ഏവർക്കും മാതൃകയാക്കാവുന്ന കഥാപാത്രമാണ് സന്ധ്യ... നന്നായിരിക്കുന്നു.. അഭിനന്ദനങ്ങൾ !!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി സഹോദരാ .....ഇനിയൊരു സന്ധ്യ ഉണ്ടാവാതിരിക്കട്ടേ

      ഇല്ലാതാക്കൂ
  6. അഭിനന്ദനങ്ങൾ
    ഇനിയും എഴുതുക

    മറുപടിഇല്ലാതാക്കൂ
  7. അവഗണനയുടെ അങ്ങേയറ്റം രുചിച്ചറിഞ്ഞ സന്ധ്യ ഇപ്പോൾ അനുമോദനത്തിന്റെ നെറുകയിൽ ജീവിക്കുന്ന Dr. സംഗീത

    Good story and a good message.. Thank you

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി സുഹൃത്തേ ...ഒരുപാടു സന്ധ്യമാർ ഇന്നും ആരും അറിയാതെ നമ്മുടെ സമൂഹത്തിൽ ജീവിക്കുന്നു എന്നത് വേദനിപ്പിക്കുന്ന യാഥാർഥ്യം....

      ഇല്ലാതാക്കൂ